ADVERTISEMENT

മാളവികയുടെ പിറന്നാളിന് സഹോദരൻ കാളിദാസ് ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു വിഡിയോയാണ് ഇപ്പോൾ വൈറൽ. ഈ വിഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന ആമുഖത്തോടെയാണ് കാളിദാസ് പിറന്നാൾ കുറിപ്പ് ആരംഭിക്കുന്നത്. ജയറാമിന്റെയും പാർവതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകർത്തിയ വിഡിയോ ആണിത്. കുട്ടികളായ കാളിദാസിനെയും മാളവികയെയും വിഡിയോയിൽ കാണാം. അഭിമുഖം നീണ്ടുപോവുന്നതിന് അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

കാളിദാസിന്റെ രസകരമായ പിറന്നാൾ ആശംസ ഇങ്ങനെ: ‘‘ഇന്ന് നിന്റെ പിറന്നാളാണ്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ ‘കൊല്ലാൻ’ നീ വിചാരിക്കുന്നുണ്ടാകാം എന്നെനിക്കറിയാം, എന്നാൽ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. ഈ വിഡിയോയിൽ അത് വ്യക്തമായി കാണാം. എല്ലാത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോയെ നീ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തിൽ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം, ഞാൻ ഇടയ്ക്ക് ഒരു വിഡ്ഢിയാവുന്നുണ്ടെങ്കിൽ… ഞാൻ വാഗ്ദാനം ചെയ്യുന്നു, മരണം വരെ ഞാനിങ്ങനെ തുടരുമെന്ന്. നമ്മളെ കാത്തിരിക്കുന്ന നിരവധി ഭ്രാന്തുകൾക്കും സാഹസികതകൾക്കും.’’

കാളിദാസിനു പുറമെ ജയറാമും പാർവതിയും മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. കാളിദാസിന്റെ കാമുകിയായ തരിണിയും മാളവികയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ‘‘എന്റെ കുഞ്ഞു ചക്കി കുട്ടന് പിറന്നാൾ ആശംസകൾ. എന്റെ സഹോദരിയായതിന് നന്ദി. നിന്നെ ഒരുപാട് സ്നേഹിക്കുന്നു,’’–എന്നാണ് തരിണിയുടെ ആശംസ.

ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഒരു മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. എൻജോയ് എൻജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത മായം സെയ്തായ് പൂവേ എന്ന മ്യൂസിക് വിഡിയോയിലാണ് അശോക് ശെൽവനൊപ്പം മാളവിക സ്ക്രീനിലെത്തിയത്.

ചില ടെലിവിഷൻ പരസ്യങ്ങളിലും മോഡലായി മാളവിക എത്തിയിരുന്നു. ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com