ADVERTISEMENT

തായിരിക്കും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമ? സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ സമയമായതോടെ ചർച്ചകളും കൊഴുക്കുകയാണ്. ഇത്തവണ മത്സരിക്കാനുള്ള ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ‘നൻപകൽ നേരത്തു മയക്കം’, കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’, തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’ തുടങ്ങി 154 സിനിമകൾ ഉണ്ട്. മോഹൻലാലിന്റെയുമുണ്ട് നാലു ചിത്രങ്ങൾ. ഇത്രയേറെ സിനിമകൾ അവാർഡിനു മത്സരിക്കുന്നത് റെക്കോർഡ് ആണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്തു മയക്ക’വും തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’യും പല ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ശേഷമാണ് സംസ്ഥാന അവാർഡിനു മത്സരിക്കാൻ എത്തുന്നത്. കള്ളന്റെ വേഷത്തിൽ കുഞ്ചാക്കോ ബോബൻ തകർത്ത് അഭിനയിച്ച രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ട് ഹിറ്റായ ചിത്രമാണ്. മലയാള സിനിമയിലെ എല്ലാ പ്രമുഖ താരങ്ങളുടെയും സിനിമകൾ ഇത്തവണ അവാർഡിന് എത്തിയിട്ടുണ്ട്. റിലീസ് ചെയ്ത ചിത്രങ്ങളേക്കാൾ കൂടുതൽ പുറത്തിറങ്ങാനുള്ള സിനിമകളാണ് മത്സരിക്കാനുള്ളത്. മുൻ വർഷങ്ങളിൽ റിലീസ് ചെയ്യാത്ത പല ചിത്രങ്ങളും അവസാന റൗണ്ടിൽ മുന്നിലെത്തി അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. ആ ചരിത്രം ഇത്തവണയും ആവർത്തിച്ചാൽ അദ്ഭുതപ്പെടാനില്ല. സൂപ്പർ താരങ്ങളുടെ ഉൾപ്പെടെ ഏതെല്ലാം ചിത്രങ്ങളാണ് ഇത്തവണ മത്സരിക്കാനിരിക്കുന്നത്? എങ്ങനെയാണ് മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പ്? പ്രാഥമിക റൗണ്ടിൽനിന്ന് അന്തിമ റൗണ്ടിലേക്ക് എങ്ങനെയാണ് സിനിമകളെത്തുന്നത്? സിനിമകളുടെയും താരങ്ങളുടെയും അവാർഡ് സാധ്യതകൾ എത്രത്തോളമാണ്? വിശദമായി പരിശോധിക്കാം.

 

∙ മമ്മൂട്ടിക്കും മോഹൻലാലിനും 4 സിനിമകൾ

rorschach-ford-mustang
‘റോഷാക്കി’ൽനിന്ന്.

 

2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ സെൻസർ ചെയ്ത ചിത്രങ്ങളാണു മത്സരപ്പട്ടികയിലുള്ളത്. ‘നൻപകൽ നേരത്തു മയക്ക’ത്തിനു പുറമെ മമ്മൂട്ടിയുടെ വാണിജ്യ വിജയം നേടിയ മറ്റു സിനിമകളും മത്സരത്തിനുണ്ട്. അമൽ നീരദിന്റെ ‘ഭീഷ്മ പർവം’, നിസാം ബഷീർ ഒരുക്കിയ  ‘റോഷാക്ക്’, രതീന സംവിധാനം ചെയ്ത ‘പുഴു’ എന്നീ മമ്മൂട്ടി പടങ്ങളും അവാർഡിന് മത്സരിക്കുന്നു. മോഹൻലാലിന്റെ സിനിമകളും കുറവല്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലിന് ഒപ്പം അഭിനയിച്ച ‘ബ്രോ ഡാഡി’, ലാൽ ദുരൂഹ കഥാപാത്രമായി എത്തുന്ന ജീത്തുജോസഫ് ചിത്രം ‘ട്വൽത്ത് മാൻ’, മോഹൻലാലിന്റെ ഏക കഥാപാത്ര അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാജി കൈലാസ് ചിത്രം ‘എലോൺ’, ലക്കി സിങ് എന്ന സിഖുകാരന്റെ വേഷത്തിൽ ലാൽ എത്തുന്ന വൈശാഖ് ചിത്രം ‘മോൺസ്റ്റർ’എന്നിവ മത്സരിക്കുന്നു. എന്നാൽ ഇതിൽ എത്രയെണ്ണം അവസാന റൗണ്ടിൽ എത്തുമെന്ന് ഉറപ്പില്ല.

 

jana-gana-mana

തകർപ്പൻ ഡയലോഗുകളിലൂടെ അഭിഭാഷക വേഷത്തിൽ പൃഥ്വിരാജ് കയ്യടി നേടിയ സസ്പെൻസ് ത്രില്ലർ ചിത്രം ‘ജനഗണ മന’, ഷാജി കൈലാസ് ചിത്രങ്ങളായ ‘കടുവ’,‘കാപ്പ’, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘തീർപ്പ്’ എന്നിവയും പൃഥ്വിരാജിന്റേതായി ഉണ്ട്. ജേക്സ് ബിജോയിയുടെ മികച്ച ഗാനങ്ങളാണ് ‘കടുവ’യിൽ ഉള്ളത്. തിരുവനന്തപുരത്തെ അധോലോകത്തിന്റെ കഥയാണ് ‘കാപ്പ’. തീയറ്ററിൽ വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ലെങ്കിലും പൃഥ്വിരാജിന്റെ അൽഫോൻസ് പുത്രൻ ചിത്രമായ ‘ഗോൾഡും’ അവാർഡിനു മത്സരിക്കുന്നുണ്ട്.

 

∙ കടുവയും കാപ്പയുമായി ഷാജി കൈലാസ്

jaya-jaya-jaya-jaya-he-review

 

മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഷാജി കൈലാസിന്റെ രണ്ട് സിനിമകളാണ് ഇത്തവണ മത്സരിക്കുന്നത്. ‘കടുവ’യും ‘കാപ്പ’യും. കുഞ്ചാക്കോ ബോബനെ നായകനാക്കി  മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ മത്സര രംഗത്തുണ്ട്. ഇപ്പോൾ തീയറ്ററുകളിലുള്ള ‘പകലും പാതിരാവും’ ആണ് കുഞ്ചാക്കോയുടെ മറ്റൊരു മത്സര ചിത്രം. രജീഷ വിജയനാണ് നായിക. വലിയ താരപ്പകിട്ടിന്റെ അകമ്പടി ഇല്ലാതെ വൻ വിജയമായി മാറിയ വിപിൻ ദാസിന്റെ  ‘ജയ ജയ ജയ ജയ ഹേ’യിൽ ദർശന രാജേന്ദ്രന്റെ ഗംഭീര പ്രകടനമാണ് ഹൈലൈറ്റ്. ബേസിൽ ജോസഫാണ് നായകൻ. ബേസിലിന്റെ ‘പാൽതു ജാൻവറും’ മത്സരിക്കുന്നുണ്ട്. ശബരിമലയുടെ പശ്ചാത്തലത്തിൽ  ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ ഈ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നാണ്. എന്നാൽ അവാർഡിനുള്ള മത്സരത്തിൽ മുന്നിലെത്തുമോ എന്ന് ഉറപ്പില്ല. 

 

മഞ്ജു വാരിയർ മികച്ച പ്രകടനം കാഴ്ച വച്ച അമീർ പള്ളിക്കൽ ചിത്രം ‘ആയിഷ’യും ശ്രദ്ധിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. എം.ജയചന്ദ്രൻ ഈണമിട്ട മികച്ച ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘രോമാഞ്ചം’ എന്ന ചിത്രത്തെയും സംവിധായകൻ ജിനു മാധവനെയും അവാർഡ് ജൂറിയും അതേ പോലെ സ്വീകരിക്കുമോ എന്നറിയാൻ കുറേക്കൂടി കാത്തിരിക്കണം. ഇടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’, ജിബിൻ ജേക്കബിന്റെ ‘മേ ഹൂം മൂസ’ എന്നിവയാണ് സുരേഷ് ഗോപി ചിത്രങ്ങൾ. രണ്ടു സിനിമകളിലും മധ്യവയസ്കരുടെ വേഷമാണ് സുരേഷ് ഗോപി ചെയ്തിരിക്കുന്നത്. ‘ജോൺ ലൂഥർ’ ആണ് ജയസൂര്യയുടെ മത്സര ചിത്രം.

thallumala-paattu
തല്ലുമാലയിലെ രംഗം.

 

∙ രണ്ടു ചിത്രങ്ങളുമായി ജീത്തു ജോസഫ്, രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’

 

കുറ്റവാളികളെ പിടിക്കാൻ ഉത്തരേന്ത്യയിൽ പോകുന്ന മലയാളി പൊലീസ് സംഘം നേരിടുന്ന പ്രയാസങ്ങൾ യാഥാർഥ്യത്തോടു ചേർന്നു നിൽക്കുംവിധം ചിത്രീകരിച്ച രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ ആസിഫ് അലിയുടെയും അലൻസിയറിന്റെയും ശ്രദ്ധേയ സിനിമകളിൽ പെടുന്നു. പ്രത്യേക സ്വഭാവക്കാരനായ പൊലീസുകാരനായി ആസിഫ് അലി എത്തുന്ന ജീത്തു ജോസഫ് സിനിമ ‘കൂമൻ’ കഴിഞ്ഞ വർഷത്തെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു. ജീത്തു ജോസഫിന്റെ രണ്ടു സിനിമകളാണ് മത്സരിക്കുന്നത്. സൗബിൻ സാഹിറിന്റെ ത്രില്ലർ ചിത്രമായ ‘ഇല വീഴാ പൂഞ്ചിറ’ ആണ് മറ്റൊരു മത്സര ചിത്രം. എന്തു തിന്മ ചെയ്താലും ജീവിതത്തിൽ നേട്ടങ്ങൾ വെട്ടിപ്പിടിക്കണമെന്നു ചിന്തിക്കുന്ന അഭിഭാഷകന്റെ വേഷത്തിൽ വീനീത് ശ്രീനിവാസൻ എത്തിയ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സും’ മത്സരിക്കുന്നുണ്ട്. 

 

vinay-family

ഇത് ഉൾപ്പെടെ പല ചിത്രങ്ങളിലും മികച്ച വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട് പ്രത്യക്ഷപ്പെടുന്നു. ഇന്ദ്രജിത്തിന് ഒപ്പം സുരാജ് അഭിനയിച്ച ‘പത്താം വളവ്’ മത്സര രംഗത്തുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ചരിത്ര സംഭവങ്ങളെ വലിയ  ക്യാൻവാസിൽ പകർത്തിയ വിനയന്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തെ പ്രാഥമിക ജൂറികൾക്ക് പൂർണമായും തഴയാ‍ൻ സാധിക്കുമെന്നു തോന്നുന്നില്ല. എം.ജയചന്ദ്രന്റെയും സന്തോഷ് നാരായണന്റെയും ഗാനങ്ങൾ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകർഷണം. 

ariyippu-movie
അറിയിപ്പ് സിനിമയില്‍നിന്ന്.

 

padavettu

∙ മുതിർന്നവരുമുണ്ട് മുന്നിൽ

 

തിരുവനന്തപുരത്തെ നാട്ടിൻപുറത്തുകാരനായ ചട്ടമ്പിയെയും അയാളെ നേരിടുന്ന ഒരു സംഘം ചെറുപ്പക്കാരുടെയും കഥ പറഞ്ഞ ബിജു മേനോൻ ചിത്രം ‘ഒരു തെക്കൻ തല്ലു കേസ്’  വ്യത്യസ്തമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ബിജു മേനോനും ഗുരു സോമസുന്ദരവും അഭിനയിച്ച ദീപു അന്തിക്കാട് ചിത്രം ‘നാലാം മുറ’, ഉരുൾപൊട്ടലിൽ പെട്ടയാളിന്റെ നിസ്സഹായത ചിത്രീകരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘മലയൻകുഞ്ഞ്’, നിവിൻ പോളി നായകനായ ‘പടവെട്ട്’, ടൊവിനോ തോമസിന്റെ ഖാലിദ് റഹ്മാൻ ചിത്രം ‘തല്ലുമാല’, ലെനയും സിദ്ദീഖും അഭിനയിച്ച ‘എന്നാലും ന്റെ അളിയാ’ എന്നിവയും രംഗത്തുണ്ട്. ഡോ. ബിജുവിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രമായ അദൃശ്യ ജാലകങ്ങൾ ടൊവിനോയുടെ മികച്ച അഭിനയം കൊണ്ട് ജൂറിയുടെ ശ്രദ്ധ പിടിച്ചുപറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭീമൻ രഘു സംവിധാനം ചെയ്ത ‘ചാണ’ സംവിധായകന്റെ പേരുകൊണ്ടു ശ്രദ്ധിക്കപ്പെടുന്നു.

 

മറ്റു ചില മുതിർന്ന സംവിധായകരുടെ ചിത്രങ്ങളും അവാർഡിനു സമർപ്പിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത ‘കാഥികൻ’,‘മെഹ്ഫിൽ’ എന്നീ ചിത്രങ്ങൾ ഇതിൽപ്പെടുന്നു. സണ്ണി ജോസഫിന്റെ ‘ഭൂമിയുടെ ഉപ്പ്’, രഞ്ജിത് ശങ്കറിന്റെ ‘ഫോർ ഇയേഴ്സ്’ (പ്രിയ പ്രകാശ് വാരിയർ നായികയായ ചിത്രം), ജിയോ ബേബിയുടെ ‘ശ്രീ ധന്യ കേറ്ററിങ് സർവീസ്’, സനൽകുമാർ ശശിധരന്റെ ‘വഴക്ക്’, രാഹുൽ റിജി നായരുടെ ‘കീടം’, സഞ്ജീവ് ശിവന്റെ ‘ഒഴുകി..ഒഴുകി..ഒഴുകി’, രാജീവ് നാഥിന്റെ ‘ഹെഡ്മാസ്റ്റർ’, സത്യൻ അന്തിക്കാടിന്റെ ‘മകൾ’, ലാൽ ജോസിന്റെ ‘സോളമന്റെ തേനീച്ചകൾ’, ഹരികുമാറിന്റെ ‘ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ’, ടി.കെ.രാജീവ് കുമാറിന്റെ ‘ബർമുഡ’, ഷാഫിയുടെ ‘ആനന്ദം പരമാനന്ദം’, ജോഷി മാത്യുവിന്റെ ‘നൊമ്പരക്കൂട്’, ശരത്ചന്ദ്രൻ വയനാടിന്റെ ‘ചതി’, സതീഷ് ബാബുസേനനും സന്തോഷ് ബാബു സേനനും സംവിധാനം ചെയ്ത ‘ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും’, കലാധരന്റെ ‘ഗ്രാനി’, രാജസേനന്റെ ‘ഞാനും പിന്നൊരു ഞാനും’ എന്നിവയാണ് സീനിയർ സംവിധായകരുടെ മറ്റു ചിത്രങ്ങൾ.

 

∙ പുതുമുഖങ്ങൾ നേട്ടം കൊയ്യുമോ?

 

അറിയപ്പെടാത്ത പുതുമുഖ സംവിധായകരിൽ പലരും നേട്ടങ്ങൾ കൊയ്യുന്നത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പതിവാണ്. ഇത്തവണയും അത് ഉണ്ടാകാം. ചിത്രങ്ങൾ പ്രാഥമിക ജൂറികളെ എത്രത്തോളം ആകർഷിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്. ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ പ്രത്യേകത മൂലം, പ്രാഥമിക ജൂറികൾ കണ്ടു മോശമെന്നു വിലയിരുത്തുന്ന സിനിമകൾ പിന്നീട് അവാർഡ് നേടാൻ സാധ്യത വളരെ കുറവാണ്. 

 

ഇത്തവണ രണ്ടു പ്രാഥമിക ജൂറികൾ 77 സിനിമകൾ വീതം കണ്ടു വിലയിരുത്തും. അതിൽനിന്ന് 30% ചിത്രങ്ങൾ മാത്രമാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കു ശുപാർശ ചെയ്യുക. പ്രാഥമിക റൗണ്ടിൽ മികച്ചതെന്നു ജൂറിക്കു തോന്നുന്ന ചിത്രങ്ങൾ മാത്രമേ രണ്ടാം റൗണ്ടിൽ എത്തൂ. അന്തിമ ജൂറിയിൽ പ്രാഥമിക ജൂറി ചെയർമാൻമാരായ രണ്ടു പേരും അംഗങ്ങളാണ്. പ്രാഥമിക റൗണ്ടിൽ പുറത്തായ ഏതെങ്കിലും ചിത്രത്തിലെ ഏതെങ്കിലും ഘടകം അവാർഡിനു യോഗ്യമാണെന്ന് അവർക്കോ മറ്റ് ആർക്കെങ്കിലുമോ തോന്നിയാൽ അന്തിമ ജൂറിക്ക് അവ പ്രത്യേകം വിളിച്ചു വരുത്തി കാണാം. ആദ്യ റൗണ്ടിൽ തഴയപ്പെട്ട ചിത്രത്തിലെ അഭിനയമോ സംഗീതമോ ഛായാഗ്രഹണമോ മികച്ചതാണെങ്കിൽ വിളിച്ചു വരുത്തുന്നതിനു തടസ്സമില്ല. ഇങ്ങനെ അന്തിമ റൗണ്ടിൽ ജൂറി വിലയിരുത്തുന്ന സിനിമകൾ മാത്രമേ അവാർഡുകൾ നേടുകയുള്ളൂ.

 

∙ മത്സരിക്കുന്ന ചിത്രങ്ങളും സംവിധായകരും

 

ഫാമിലി  (ഡോൺ പാലത്തറ), നൊമ്പരക്കൂട് (ജോഷി മാത്യു), ലാ ടൊമാറ്റിന (സജീവൻ അന്തിക്കാട്), ഫോർ ഇയേഴ്സ് (രഞ്ജിത് ശങ്കർ), സെക്‌ഷൻ 306 ഐപിസി (ശ്രീനാഥ് ശിവ), ഭീഷ്മപർവം (അമൽ നീരദ്), ഏകൻ അനേകൻ (ചിദംബര പളനിയപ്പൻ), പുലിയാട്ടം (സന്തോഷ് കല്ലാട്ട്), വേട്ടപ്പട്ടികളും ഓട്ടക്കാരും (രരീഷ്), ഹെഡ്മാസ്റ്റർ (രാജീവ്നാഥ്), ഓർമകളിൽ (എം.വി.വിശ്വപ്രതാപ്), ഇൻ (രാജേഷ് നായർ), മെയ്ഡ് ഇൻ ട്രിവാൻഡ്രം (മായാ ശിവ), എന്ന് സ്വന്തം ശ്രീധരൻ (സിദ്ദിഖ് പറവൂർ), മനസ് (ബാബു തിരുവല്ല), നാലാംമുറ (ദീപു അന്തിക്കാട്), ചതി (ശരത്ചന്ദ്രൻ വയനാട്), കാളച്ചേകോൻ (കെ.എസ്.ഹരിഹരൻ), മറിയം (ബിബിൻ,ഷിഹ), പാൽതു ജാൻവർ (സംഗീത് പി.രാജൻ), ഭർത്താവും ഭാര്യയും മരിച്ച 2 മക്കളും (സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ), വിഡ്ഢികളുടെ മാഷ് (വി.എ.അനീഷ്), ജയ ജയ ജയ ജയ ഹേ (വിപിൻ ദാസ്), ഒഴുകി ഒഴുകി ഒഴുകി (സഞ്ജീവ് ശിവൻ), ടു മെൻ (കെ.സതീഷ്), സൗദി വെള്ളക്ക (തരുൺ മൂർത്തി), ആനന്ദം പരമാനന്ദം (ഷാഫി), ഇൻ ദി റെയിൻ (ആദി ബാലകൃഷ്ണൻ), എലോൺ (ഷാജി  കൈലാസ്), ബ്രോ ഡാഡി (പൃഥ്വിരാജ് സുകുമാരൻ), ട്വൽത് മാൻ (ജീത്തു ജോസഫ്), എല്ലാം സെറ്റാണ് (പി.എസ്.സന്തോഷ്കുമാർ), മോൺസ്റ്റർ (വൈശാഖ്), ദായം (പ്രശാന്ത് വിജയ്), മുറിവുകൾ പുഴയാകുന്നു (പി.കെ.സുനിൽനാഥ്), അദൃശ്യ ജാലകങ്ങൾ (ഡോ.ബിജു), പടവെട്ട് (ലിജു കൃഷ്ണ).

 

പന്ത്രണ്ട് (ലിയോ തദേവൂസ്), ആദിവാസി (വിജേഷ് മണി), നിള (ഇന്ദു ലക്ഷ്മി), അടിത്തട്ട് (ജോജോ ആന്റണി), ഫൈവ് സീഡ്സ് (പി.എസ്.അശ്വിൻ), പഴഞ്ചൻ പ്രണയം (ബിനിഷ് കളരിക്കൽ), ഭാരത സർക്കസ് (സോഹൻ സിനുലാൽ), മലയൻകുഞ്ഞ് (പി.വി.സജിമോൻ), ചാണ (ഭീമൻ രഘു), ഗ്രാനി (കലാധരൻ), കുറ്റവും ശിക്ഷയും (രാജീവ് രവി), എഴുത്തോല (സുരേഷ് ഉണ്ണികൃഷ്ണൻ), തമസ് (അജയ് ശിവറാം), ക്ഷണികം (രാജീവ് രാജേന്ദ്രൻ), ആദിയും അമ്മുവും (വിൽസൺ തോമസ്), കനക രാജ്യം (സാഗർ), കാവതി കാക്കകൾ (ഡോ.കെ.ആർ.പ്രസാദ്), ശ്രീധന്യ കേറ്ററിങ് സർവീസ് (ജിയോ ബേബി), നൻപകൽ നേരത്തു മയക്കം (ലിജോ ജോസ് പെല്ലിശേരി), പുഴു (പി.ടി.രതീന), വാമനൻ (എ.ബി.ബിനിൽ), ആനപ്പറമ്പിലെ വേൾഡ് കപ്പ് (നിഖിൽ പ്രേമൻ), റോഷാക്ക് (നിസാം ബഷീർ), സൈമൺ ഡാനിയേൽ (സാജൻ ആന്റണി), അന്ത്രു ദ് മാൻ (ശിവകുമാർ കങ്കോൾ), ഇലവരമ്പ് (എസ്.ബിശ്വജിത്), ഹയ (വാസുദേവ് സനൽ), സ്റ്റാൻഡേർഡ്  5 ബി (പി.എം.വിനോദ് ലാൽ), അറിയിപ്പ് (മഹേഷ് നാരായണൻ), മാക്കൊട്ടൻ (രാജീവ് നെടുവന്തം), അപ്പൻ (മജു), വള്ളിച്ചെരുപ്പ് (ശ്രീഭാരതി), മാളികപ്പുറം (വിഷ്ണു ശശി ശങ്കർ), ഏകൻ (സി നെറ്റോ), ആയിഷ (അമീർ പള്ളിക്കൽ), ഇലവീഴാ പൂഞ്ചിറ (സാഹി കബീർ), കീടം (രാഹുൽ റിജി നായർ), നീല രാത്രി (ടി.അശോക് കുമാർ), ഉറ്റവർ (അനിൽദേവ്), കൊച്ചാൾ (ശ്യാം മോഹൻ), രോമാഞ്ചം (ജിനു മാധവൻ), വനിത (റഹീം ഖാദർ), മൈക്ക് (വിഷ്ണു ശിവപ്രസാദ്), തല്ലുമാല (ഖാലിദ് റഹ്മാൻ), ജോ ആൻഡ് ജോ (അരുൺ ഡി.ബോസ്), മേ ഹൂം മൂസ (ജിബിൻ ജേക്കബ്), വിചിത്രം (അച്ചു വിജയൻ), ആട്ടം (ആനന്ദ് ഏകർഷി), ന്നാ താൻ കേസ് കൊട് (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), ദ് ടീച്ചർ (വിവേക്), ആകാശത്തിനു താഴെ (ലിജീഷ് നല്ലേഴത്ത്), പീസ് (കെ.സൻഫീർ), എന്നാലും ന്റെ അളിയാ (ബാഷ് മുഹമ്മദ്), ജോൺ ലൂഥർ (അഭിജിത് ജോസഫ്), ജീന്തോൾ (ജീ ചിറയ്ക്കൽ).

 

ഇനി ഉത്തരം (സുധീഷ് രാമചന്ദ്രൻ), മിസിങ് ഗേൾ (അബ്ദുൽ റഷീദ്), തീർപ്പ് (രതീഷ് അമ്പാട്ട്), ഷെഫീക്കിന്റെ സന്തോഷം (അനൂപ് പന്തളം), ഡിയർ ഫ്രണ്ട് (വിനീത് കുമാർ), ബിയോണ്ട് ദ് സെവൻ സീസ് (ഡോ.സ്മൈലി ടൈറ്റസ്,പ്രതീഷ് ഉത്തമൻ), കുമാരി (നിർമൽ സഹദേവ്), പകലും പാതിരാവും (അജയ് വാസുദേവ്), കാഥികൻ (ജയരാജ്), മെഹ്ഫിൽ (ജയരാജ്), വഴക്ക് (സനൽകുമാർ ശശിധരൻ), പുല്ല് റൈസിങ് (അമൽ നൗഷാദ്), ചട്ടമ്പി (അഭിലാഷ് എസ്.കുമാർ), രേഖ (ജിതിൻ ഐസക്ക് തോമസ്), കാപ്പ (ഷാജി കൈലാസ്), രസഗുള (സാബു ജെയിംസ്), ഭൂമിയുടെ ഉപ്പ് (സണ്ണി ജോസഫ്), മകൾ (സത്യൻ അന്തിക്കാട്), ഓട്ടോറിക്ഷക്കാരന്റെ ഭാര്യ (ഹരികുമാർ), തൂലിക (റോയ് മാത്യു മണപ്പള്ളിൽ), അദേഴ്സ് (ശ്രീകാന്ത് ശ്രീധരൻ), ജനഗണമന (ഡിജോ ജോസ് ആന്റണി), മുകുന്ദനുണ്ണി അസോസിയേറ്റ്സ് (അഭിനവ് സുന്ദർ നായക്), മിണ്ടിയും പറഞ്ഞും (അരുൺ ബോസ്), കായ്പോള (കെ.ജി.ഷൈജു), മോമോ ഇൻ ദുബായ് (അമീൻ അസ്‍ലം), പല്ലൊട്ടി നയന്റീസ് കിഡ്സ് (ജിതിൻ രാജ്), 1744 വൈറ്റ് ഓൾട്ടോ (സെന്ന ഹെഗ്‍‍‍ഡെ), കടുവ (ഷാജി കൈലാസ്), കൂമൻ (ജീത്തു ജോസഫ്), ചെക്കൻ (ഷാഫി എപ്പിക്കാട്).

 

പത്തൊൻപതാം നൂറ്റാണ്ട് (വിനയൻ), ഒരു തെക്കൻ തല്ലു കേസ് (എ‍ൻ.ശ്രീജിത്), വിവാഹ ആവാഹനം (സാജൻ ആലുമ്മൂട്ടിൽ), ഞാനും പിന്നൊരു ഞാനും (രാജസേനൻ), ദ് ഹോപ് (ജോയ് കല്ലുകാരൻ), മൈ നെയിം ഈസ് അഴകൻ (ബി.സി.നൗഫൽ), ബാക്കി വന്നവർ (അമൽ പ്രാസി), സിഗ്നേച്ചർ (മനോജ് പാലോടൻ), ബി 32 മുതൽ 44 വരെ (ശ്രുതി ശരണ്യം), ഗോൾഡ് (അൽഫോൻസ് പുത്രൻ), അക്കുവിന്റെ പടച്ചോൻ (മുരുകൻ മേലേരി), പട (കെ.എം.കമൽ), പുരുഷ പ്രേതം (ആർ.കെ.കൃഷ്ണാദ്), ഏതം (പ്രവീൺ ചന്ദ്രൻ മൂടാടി), സോളമന്റെ തേനീച്ചകൾ (ലാൽ ജോസ്), പാപ്പൻ (ജോഷി), ഉപ്പുമാവ് (എസ്.ശ്യാം), പ്രിയൻ ഓട്ടത്തിലാണ് (ആന്റണി സോണി), പത്താം വളവ് (എം.പത്മകുമാർ), സന്തോഷം (അജിത് വി.തോമസ്), വീകം (സാഗർ ഹരി), പർപ്പിൾ പോപ്പിൻസ് (എം.എസ്.ഷൈൻ), വരാൽ (കണ്ണൻ താമരക്കുളം), ത തവളയുടെ ത (ഫ്രാൻസിസ് ജോസഫ് ജീര), ഉല്ലാസം (ജീവൻ ജോജോ), ബർമുഡ (ടി.കെ.രാജീവ്കുമാർ), കോളജ് ക്യൂട്ടീസ് (എ കെ ബി കുമാർ), നോർമൽ (പ്രതീഷ് പ്രസാദ്), വെള്ളരിപ്പട്ടണം (മഹേഷ് വെട്ടിയാർ), നോക്കുകുത്തി (ശേഖരിപുരം മാധവൻ), കൂൺ (അനിൽകുമാർ നമ്പ്യാർ)

 

English Summary: Who will Win the Kerala State Film Awards 2022? Race Starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com