ADVERTISEMENT

കോളജിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയ സൗഹൃദമാണ് ഇന്നസെന്റുമായി ഉണ്ടായിരുന്നതെന്ന് സംവിധായകൻ കമൽ.  കോടമ്പാക്കത്ത്  തങ്ങൾ ഒരുമിച്ചാണ് സിനിമയിലേക്ക് പിച്ചവച്ച് തുടങ്ങിയത്. സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ കഥാപാത്രത്തെക്കുറിച്ച് ചോദിക്കാതെയാണ് തന്റെ ലൊക്കേഷനിലേക്ക് വരുന്നത്. അഴകിയ രാവണൻ എന്ന സിനിമയിലെ അരിപെറുക്കുന്ന ഡയലോഗ് ഇന്നസന്റ് എഴുതിയുണ്ടാക്കിയതാണെന്നും അത് പിന്നീട് ജനകീയമായെന്നും കമൽ പറയുന്നു. മലയാളസിനിമയ്ക്കും കലാകേരളത്തിനും വലിയൊരു നഷ്ടമാണ് ഇന്നസെന്റിന്റെ വേർപാട് സൃഷ്ടിക്കുന്നതെന്നും  കമൽ പറയുന്നു.  

 

"എന്റെ കോളജ് ജീവിത കാലഘട്ടം മുതൽ ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്നു ഇന്നസന്റ്. ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ആണ് പഠിച്ചത്.  കോളജിന്റെ അടുത്താണ് അദ്ദേഹത്തിന്റെ വീട്.  അദേഹവുമായിട്ട് അന്ന് തുടങ്ങിയ സൗഹൃദമാണ്.  അന്ന് അദ്ദേഹം വലിയ നടനൊന്നും ആയിട്ടില്ല. ഞങ്ങൾ കോടമ്പാക്കത്ത് ഒരുമിച്ച് ജീവിതം തുടങ്ങി ഞാൻ സഹസംവിധായകൻ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൂടെ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ തന്നെ പത്തിരുപത്തിയേഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള മലയാള സിനിമകൾ എടുത്തു കഴിഞ്ഞാൽ ഇന്നസന്റ് എന്നുപറയുന്ന നടൻ ഒരു അവിഭാജ്യ ഘടകമായിരുന്നു. എല്ലാത്തരം സിനിമകളിലും അദ്ദേഹം സജീവമായിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ ഒരു കാലഘട്ടം ജഗതി, ഇന്നസന്റ്, ശങ്കരാടി ചേട്ടൻ തുടങ്ങിയ കലാകാരന്മാരിലൂടെയാണ് സജീവമായിട്ടുള്ളത്.  അതൊരു വല്ലാത്ത സൗഹൃദത്തിന്റെ കൂടി കൂട്ടായ്മയായിരുന്നു.  

 

നമ്മൾ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ അദ്ദേഹം കഥാപാത്രത്തെക്കുറിച്ച് ചോദിക്കാറില്ല. കമലിന്റെ സിനിമ, സത്യന്റെ സിനിമ എന്നുപറഞ്ഞ് ലൊക്കേഷനായിൽ വരുക അതിനു ശേഷമാണ് കഥാപാത്രത്തെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത് പിന്നീട് അദ്ദേഹം ഒരുപാട് ഇമ്പ്രോവൈസ് ചെയ്യും. അതാണ് ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിൽ കണ്ട പ്രത്യേകത. നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്ന തരത്തിൽ കഥാപാത്രങ്ങളിൽ അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് ഉണ്ടാകും. ഡയലോഗുകളിൽ അദ്ദേഹത്തിന്റേതായ സംഭാവനകൾ ഇട്ട് വലിയ ചിരിയുണ്ടാക്കുന്ന ചില സീനുകൾ ഉണ്ടായിട്ടുണ്ട്. എന്റെ അഴകിയ രാവണൻ എന്ന സിനിമയിൽ ‘അരിപെറുക്കി’ എന്നുപറയുന്ന സീനിൽ ആ ഡയലോഗ് അദ്ദേഹം അപ്പോൾ എഴുതിയുണ്ടാക്കിയതാണ്. പിന്നീട് അത് വളരെയധികം ജനകീയമായി.  

 

ഇത്തരത്തിലുള്ള അനുഭവങ്ങൾ എല്ലാ സംവിധായകർക്കും പറയാൻ കാണും.  ഒരു നടൻ എന്ന രീതിയിൽ അദ്ദേഹത്തിന് സ്വതസിദ്ധമായ ശൈലി ഉണ്ടായിരുന്നു.  മലയാളികൾ അദ്ദേഹത്തെ ഒരിക്കലും മടുത്തിട്ടില്ല.  എന്നും അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.  ‘അമ്മ’ എന്ന സംഘടനയുടെ പ്രസിഡന്റായി പതിനെട്ട് വര്‍ഷം തുടരുക എന്ന് പറയുന്നത് അദ്ദേഹത്തിന് മാത്രം കഴിയുന്ന അത്ഭുതമാണ്.  താരങ്ങളെ തമാശയിൽ കൂടി നിയന്ത്രിക്കാൻ കഴിയുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹം തമാശ പറഞ്ഞാലോ ശാസിച്ചാലോ മമ്മൂട്ടിയോ മോഹൻലാലോ, അദ്ദേഹത്തേക്കാൾ സീനിയർ ആയ മധു സർ ഉൾപ്പടെ ആർക്കും വിഷമമോ പരിഭവമോ ഇല്ല.  എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 

 

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സമയം അദ്ദേഹം കാൻസർ ബാധിച്ച് ഭേദമായി വന്ന സമയമായിരുന്നു. ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം കാൻസറിനെ തോൽപിച്ചത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമവും നടത്തിയിരുന്നു. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളേക്കാളുപരി രോഗികളായ  ആളുകൾക്ക് ഒരു പ്രചോദനമായതിലൂടെ മലയാളികളുടെ മനസ്സിൽ ഒരു പച്ച മനുഷ്യനായി എന്നും നിലനിൽക്കും. അദ്ദേഹം എംപി ആയി നടത്തിയ പ്രവർത്തനങ്ങൾ എനിക്ക് നേരിട്ട് അറിയാം.  കാൻസർ രോഗികൾക്കുവേണ്ടി അദ്ദേഹം ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. ഒരു വ്യക്തിയും പൊതുപ്രവർത്തകനും വലിയൊരു നടനും എന്ന നിലയിൽ മലയാള സിനിമയ്ക്കും കലാകേരളത്തിനും മലയാളികൾക്കും വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്നത്.’’–  കമൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com