ADVERTISEMENT

പണ്ട് പണ്ട് ഒരു പെരുന്നാള്‍ ദിനത്തിൽ തെക്കേത്തല വറീതിന്റെ കുടുംബത്തിൽ എല്ലാവരും ഒത്തുകൂടിയപ്പോൾ ആരോ ചോദിച്ചു ‘ഇന്നസന്റേ പഠിപ്പു നിർത്തിയതിൽ നിനക്ക് സങ്കടമില്ലേ?’

 

‌‘എന്തിനാ സങ്കടപ്പെടണേ? ഒരുവിധമെല്ലാം പഠിച്ചുകഴിഞ്ഞു എന്ന് എനിക്കു തോന്നിയപ്പോഴാണ് ഞാൻ പഠിപ്പു നിർത്തിയത്. മറ്റുള്ളവർക്ക് അങ്ങനെ തോന്നാത്തതുകൊണ്ട് അവർ പഠനം തുടരുന്നു.’

 

മകന്റെ മറുപടി കേട്ടപ്പോൾ അപ്പൻ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു-‘ഇവനാ എന്റെ മോൻ.’ മലയാള സിനിമയിലെ ഏറ്റവും വിദ്യാസമ്പന്നനായ വ്യക്തി ഇന്നസന്റാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. നാഴികയ്ക്കു നാൽപതുവട്ടം എട്ടാംക്ലാസ് വരെയേ താൻ പഠിച്ചിട്ടുള്ളൂ എന്ന് ഇന്നസന്റ് പറയാറുണ്ടെങ്കിലും ആ എട്ടാം ക്ലാസ് മറ്റുള്ളവരുടെ മാസ്റ്റർ ബിരുദങ്ങളെക്കാൾ എത്രയോ ഉയരത്തിലാണെന്ന് സത്യൻ സാക്ഷ്യപ്പെടുത്തി. ഇന്നസന്റ് പഠിച്ചത് ജീവിതമെന്ന പുസ്തകമാണ്. അതു മനസ്സിരുത്തി പഠിച്ചതുകൊണ്ടാണ് ഒരു പരീക്ഷയിലും പരീക്ഷണത്തിലും അദ്ദേഹം തോറ്റുപോകാത്തതെന്ന് അദ്ദേഹം പറയും.

 

വലിയൊരു ചിരിയായിരുന്നു ഇന്നസന്റിന് ജീവിതം. പക്ഷേ അതു വെറും ചിരിയായിരുന്നില്ല. ചിരിയുടെ ഉടുപ്പണിഞ്ഞു വരുന്ന വാക്കുകൾക്ക് ചിന്തയുടെ ബലമുണ്ടാകും. ‌ജീവിതാനുഭവങ്ങളുടെ ചൂടുണ്ടാകും. കടുത്ത ജീവിതഘട്ടങ്ങളെപോലും അദ്ദേഹം നർമത്തിന്റെ കണ്ണിലൂടെ ദർശിച്ചു. ഏതു സങ്കടക്കടലിൽ മുങ്ങിച്ചാകാൻ പോകുമ്പോഴും ചിരിയുടെ ഒരു ചെറിയ മരപ്പലകയിൽ തനിക്കു പിടിത്തം കിട്ടാറുണ്ട് എന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. ജീവിതം ഒരു കരയിലുമടുക്കാതെ അലഞ്ഞൊഴ‌ുകിയ കാലത്ത്, മരണത്തിനും ഭ്രാന്തിനും ഇടയിലെ കടലിടുക്കുകൾ താൻ കടന്നുപോന്നത് അങ്ങനെയാെന്ന് അദ്ദേഹം കുറിച്ചിട്ടു.

 

തന്റെ വീട്ടുമുറ്റത്തുനിന്നു ലോകത്തെ കണ്ടാണ് ഇന്നസന്റിനു പരിചയം. ഏതു കാര്യത്തെക്കുറിച്ചു ചോദിച്ചാലും ജീവിതത്തിലെ ഒരു സംഭവവുമായി ചേർത്തുവച്ചേ അദ്ദേഹം സംസാരിക്കൂ. തീവ്രമായ വേദനയുളവാക്കുന്ന സന്ദർഭങ്ങൾ വരെ ചിരിയുണർത്തുന്ന രീതിയിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി രോഗാവാസ്ഥയിലും പ്രകടമാക്കി. ‘ഇത് ഞാൻ അമ്പലത്തീന്നോ അരമനേന്നോ മോഷ്ടിച്ചതൊന്നുമല്ല, എല്ലാവർക്കും വരണപോലെ വന്നതല്ലേ-’ കാൻസർ രോഗത്തിന്റെ കാഠിന്യ നാളുകളിൽ അദ്ദേഹം ആശ്വസിച്ചതിങ്ങനെ.

 

അപ്പനാണു തന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു എന്ന് ഇന്നസന്റ് കുറിച്ചിട്ടുണ്ട്. ചങ്ങാതിമാരെപ്പോലുള്ള ബന്ധമായിരുന്നു അവർ തമ്മിൽ. അവരുടെ ജീവിതം ആസ്പദമാക്കിയാണ് ലോഹിതദാസ് ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എഴുതിയത്. അങ്ങനൊരു ആശയം നെടുമുടിവേണുവാണ് ലോഹിതദാസിനോടു പറയുന്നത്. തെക്കേത്തല വറീത് എന്ന പ്രിയപ്പെട്ട അപ്പനെപ്പറ്റി ഇന്നസന്റ് എഴുതി:

 

‘എന്റെ വഴിയും വിളക്കും വെളിച്ചവും അപ്പനാണ്. എന്നെപ്പോലെ ഒന്നിനും കൊള്ളാതിരുന്ന ഒരു മകനെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും അപ്പനു സാധിച്ചു. എന്റെ മനസ്സിലെ നേരിയ വേദനകളും നിഴലാട്ടങ്ങളും പോലും അപ്പനു മനസ്സിലായി. ഏതു പ്രതിസന്ധിഘട്ടത്തിലും പൊട്ടിച്ചിരിച്ചു കാണിച്ചുതന്നു. ഒന്നുമാവാൻ എന്ന നിർബന്ധിച്ചില്ല. ഒറ്റപ്പെട്ടുപോകാനും അനുവദിച്ചില്ല. എനിക്കുനേരെ വരുന്ന പരിഹാസങ്ങളെ ഞാൻ ഫലിതത്തിന്റെ പരിചയുപയോഗിച്ച് തടുത്തപ്പോഴെല്ലാം അപ്പൻ ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു. എന്നിട്ട് എല്ലാവരും കേൾക്കെപ്പറഞ്ഞു-‘ഇവനാ എന്റെ മകൻ.’ അതെന്നെ ജീവിതത്തിൽനിന്നു പിന്തിരിഞ്ഞു പോകാതെ ചേർത്തുനിർത്തി.’

 

അപ്പൻ നൽകിയ കരുത്തിൽ ജീവിതത്തിലെ അപ്രതീക്ഷിതത്വങ്ങളെയും അപകടങ്ങളെയും അദ്ദേഹം ധീരതയോടെ നേരിട്ടു. 2015 ജൂലൈയിൽ ഡൽഹിയിൽനിന്ന് ഇന്നസന്റ് കയറിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിനു തീ പിടിച്ചു. വിമാനം അടിയന്തരമായി നാഗ്പുരിൽ ഇറക്കുന്നതു വരെ യാത്രക്കാരെല്ലാം സംഘർഷത്തിന്റെ നടുക്കായിരുന്നു. മകൻ സോണറ്റ് കൂടെയുണ്ടായിരുന്നിട്ടും ഇന്നസന്റ് പരിഭ്രമിച്ചില്ല. സഹയാത്രികരുടെ തത്രപ്പാടുകൾ അദ്ദേഹം കൗതുകപൂർവം നോക്കിയിരുന്നു. തോൽക്കാനൊരു ഭയവുമില്ല തനിക്കെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. കാരണം, ജീവിതത്തിന്റെ പകുതിയിലേറെ തോറ്റു തുന്നംപാടിയ ആളാണു ഞാൻ എന്നതായിരുന്നു സ്വയം വിലയിരുത്തൽ. ബന്ധങ്ങളും സൗഹ‍ൃദങ്ങളും സ്ഥാപിക്കുന്നതിന് പ്രത്യേക കഴിവുണ്ടായിരുന്നു ഇന്നസന്റിന്. ചലച്ചിത്രസംഘടനയായ അമ്മയുടെ പ്രസി‍‍ഡന്റ് പദവിയിൽ ഒന്നര വ്യാഴവട്ടം തുടർന്നതിനു പിന്നിലും ഈ കഴിവായിരുന്നു.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com