ADVERTISEMENT

സീൻ നമ്പർ 1 

 

ലൊക്കേഷൻ : മറൈൻ ഡ്രൈവിലെ എന്റെ ഫ്ലാറ്റ് / രാത്രി.

 

കലാകാരന്മാർ : ഇന്നച്ചൻ, ജിഷ്ണു, നെടുമുടി വേണു, ഷഫീർ സേട്ട്, രഞ്ജിത്, ജെയിംസ്

 

അത്യാവശ്യം വാചക-പാചക-കുസൃതികൾക്കിടയിൽ ഞാൻ ഇന്നസന്റ് ചേട്ടനോട് ചോദിച്ചു ‘ചേട്ടാ , എന്റെ കുട്ടികൾക്ക് ചേട്ടനെ ഒരു പ്രാവശ്യം കൂടി കാണണമെന്ന് ...’

 

‘ഡാ , നീയാ പഴേ പടം വച്ച് ഇപ്പോഴും മുതലെടുക്കുന്നുണ്ടല്ലോ, ല്ലെ ? നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ, എന്റെ കയ്യിൽ ഉണ്ടായിരുന്നത് കട്ടൻ ചായ ആണെന്ന്. നീ അവരോട് പറഞ്ഞിട്ടില്ലേ?’

 

‘ഉവ്വാ , ഞാൻ എല്ലാ ദിവസവും വൈകീട്ട് അതെ കട്ടൻ ചായ കഴിക്കുന്നത് അവർക്കറിയാം, അതോണ്ടാ ചേട്ടനെ പിന്നേം കാണണം ന്ന് അവര്‍ പറയണേ.’

 

പിന്നെ അദ്ദേഹം വളരെ സ്നേഹത്തോടെ അവിടെ പറഞ്ഞത് ഇവിടെ എഴുതാനാവില്ല !

 

(ക്രോണിക് ബാച്ച്ലർ എന്ന സിനിമയുടെ സെറ്റിൽ വച്ചെടുത്ത പടം പോസ്റ്റിൽ ) 

 

സീൻ നമ്പർ 2

 

ലൊക്കേഷൻ : ലാൽ സ്റ്റുഡിയോ എറണാകുളം / പകൽ 

 

ബാബു ജനാർദ്ദനിന്റെ രചനയിൽ മധുപാൽ സംവിധാനം നിർവഹിച്ച ' തലപ്പാവ് ' എന്ന സിനിമയിൽ വില്ലനായ ഡിജിപി പരശുറാം എന്ന പൊലീസ് ഓഫീസറായി അഭിനയിച്ചത് ഞാനായിരുന്നു …അതിന്റെ പല ഭാഗങ്ങളും കണ്ട ഇന്നച്ചൻ പറഞ്ഞത്രേ ‘ലവനെ സൂക്ഷിച്ചോ , പാമ്പാ തിരിഞ്ഞു കടിക്കും ഇവനെ അധികം വളർത്തണ്ട’.' ഇതറിഞ്ഞ ഞാൻ അദ്ദേഹത്തോട് ചോദിച്ചു . 

 

‘‘ചേട്ടൻ ചുമ്മാ നേരമ്പോക്ക് പറഞ്ഞതല്ലേ , എന്തൊക്കെയായാലും എനിക്കൊരു അവാർഡ് കിട്ടിയതുപോലെയായി, അങ്ങ് അത് പറഞ്ഞല്ലോ, വളരെ നന്ദിയുണ്ട്.’’

 

‘‘ഞാൻ നേരമ്പോക്ക് പറഞ്ഞതല്ല, ഡാ പുന്നാര മോനെ, സീരിയസ് ആയി പറഞ്ഞതാ’’

 

സീൻ നമ്പർ 3 

 

ലൊക്കേഷൻ: മറൈൻ ഡ്രൈവിലെ എന്റെ ഫ്ലാറ്റ് / രാത്രി

 

കലാകാരന്മാർ: ഇന്നച്ചൻ, ജോൺ പോൾ, കെ.ജി. ജോർജ്, നെടുമുടി വേണു ,സിയാദ് 

 

ഞങ്ങൾ നടത്തിയ ഓൾ കേരള ഇന്റർ കോളജിയേറ്റ് ഷോർട് ഫിലിം ഫെസ്റ്റിവൽ ജൂറികളായിരുന്ന ജോൺ പോൾ, കെ.ജി. ജോർജ്, മോഹൻ എന്നിവരെ കാണാനും ചെറുതായി മിനുങ്ങാനും വേണുച്ചേട്ടനും ഇന്നച്ചനും രാത്രി ഷൂട്ടിങ് കഴിഞ്ഞ് എത്തിയിരുന്നു. മഹാരഥന്മാരുടെ കുശിനിക്കാരനും വാല്യക്കാരനുമായ ഞാൻ അന്നവിടെ വരാതിരുന്ന ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായ സംവിധായകൻ മോഹൻ സാറിനെക്കുറിച്ച് ഇന്നച്ചനോട് 

 

‘‘സത്യത്തിൽ ചേട്ടനെ സിനിമയിൽ കൊണ്ടുവന്നത് മോഹൻ സാറാണോ.... ?’’

 

എന്റെ സഹപ്രവർത്തകനായ, ' നേരമ്പോക്കുകളും ' ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ഞങ്ങളെ പാതിരാവുകളിൽ വീട്ടിലെത്തിക്കേണ്ട സിയാദിനോട് വെള്ളെമെടുക്കാൻ ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടതിന് ശേഷം ചേട്ടന്റെ മറുപടി.

 

‘‘ഡാ, നമ്മള് ക്രിസ്ത്യാനികള് നൊണ പറഞ്ഞാൽ കുമ്പസാരിച്ച് കുർബാന കൈകൊണ്ടാ മതി, മോഹനനെ നായരാ നായര്, അയാൾ നൊണ പറഞ്ഞാൽ എവിടെ പോവ്വാ ? ഇവൻ സിയാദ് എവിടെപോവ്വാ ? സത്യത്തിൽ ഞാനാണ് മോഹനെ കൊണ്ടുവന്നത്. പിന്നെ ഞാനത് പറഞ്ഞ് നടക്കാത്തത് നമ്മള് ക്രിസ്ത്യാനികള്‍ ആയതിന്റെ പേരിലാ , എന്ത് , മനസ്സിലായോ നിനക്ക് ...?’’

 

കുണുങ്ങി ചിരിച്ചുകൊണ്ടിരുന്ന ജോൺ സാറിനെയും ജോർജ് സാറിനെയും വേണു ചേട്ടനെയും നോക്കി ഒന്നും മനസിലാകാതെ ഞാനും ചിരിച്ചു. പിന്നെ സിയാദിനെ നോക്കി പറഞ്ഞു ... ‘പോവാം സമയമായി’.

 

വേണുച്ചേട്ടനും ജോൺ സാറും ജിഷ്ണുവും ഷഫീർ സേട്ടും ഇപ്പോൾ ഇന്നച്ചനും സ്വർഗത്തിലേക്ക് പോയി. അവസാനമായി ഇന്നച്ചനെ കാണാൻ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ചെന്നപ്പോൾ വിതുമ്പി നിന്നിരുന്ന മോഹൻ സാറിനെ കണ്ടു. സലീംകുമാർ പറഞ്ഞതുപോലെ , നമ്മുടെ ഡേറ്റ് ആകുമ്പോൾ ‘മേലെത്തെ’ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് കാണാം ...അതുവരേക്കും പ്രിയപ്പെട്ട ഇന്നസന്റ് ചേട്ടാ വിട .!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com