ADVERTISEMENT

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാറി’ന്റെ ചിത്രീകരണം ആരംഭിച്ചു. ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. ഇന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു. കത്തനാർ (the wild sorcerer ) എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്.

 

ഫിലിപ്സ് ആൻഡ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ അഞ്ച് ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറിൽ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഗോകുലം ഗോപാലൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ജയസൂര്യ, റോജിൻ തോമസ്, കൃഷ്ണമൂർത്തി, രാഹുൽ സുബ്രഹ്മണ്യൻ, ആർ.രാമാനന്ദ്, നീൽ-ഡി കുഞ്ഞ. രാജീവൻ, ഉത്തരാ മേനോൻ, എന്നിവരും ഈ ചടങ്ങിൽ പങ്കാളികളായി.

 

തുടർന്ന് ശ്രീ ഗോകുലം ഗോപാലൻ സ്വിച്ചോൺ കർമവും ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് -തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളോർ ആയിരിക്കും കത്തനാറിനു വേണ്ടി ഇവിടെ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞും ഇവിടെ ഒരുപാട് ചിത്രങ്ങൾ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്ലോറുകളും ആർട്ടിസ്റ്റിനും, ടെക്‌നിഷ്യമാർക്കും താമസിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും കൂടിയ റൂമുകളും  ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.

 

മുതൽ മുടക്ക് 

 

മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്. 200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിൻ തോമസ് പറഞ്ഞു.

 

മൂന്നു വർഷത്തെ പ്രീ-പ്രൊഡക്‌ഷൻ

 

മൂന്നു വർഷമായി ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി. 

ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

 

ജയസൂര്യ കത്തനാറാകുന്നു 

 

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടമറ്റത്തു കത്തനാരായി മാറുവാൻ കഴിഞ്ഞ രണ്ടു വർഷക്കാലമായി ജയസൂര്യ ശരീരം കൊണ്ടും  മനസ്സുകൊണ്ടും ഒരുങ്ങുകയായിരുന്നു. ജയസൂര്യയ്ക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വിഎഫ്എക്സ് ആൻഡ് വെർച്ച്വൽ പ്രൊഡക്‌ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്‌ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം.

 

ജെ.ജെ. പാർക്ക് കൊറിയൻ ആക്‌ഷൻ കൊറിയോഗ്രാഫർ 

 

കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്‌ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. കഴിഞ്ഞ 2 മാസമായി ഇവർ ഇവിടെ പരിശീലനം നടത്തിപ്പോരുന്നു. നിരവധി വിദേശ ചിത്രങ്ങൾക്കു വേണ്ടി ആക്ഷൻ ഒരുക്കിയിട്ടുണ്ട് ജെ. ജെ. പാർക്ക്. 

 

രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം നീൽ - ഡി കുഞ്ഞ. എഡിറ്റിങ് റോജിൻ തോമസ്. മേക്കപ്പ് റോണക്സ്‌ സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ ഉത്തരാ മേനോൻ. വിഎഫ്എക്സ് സൂപ്പർവൈസർ വിഷ്ണു രാജ്. വിഎഫ്എക്സ് പ്രൊഡ്യൂസർ സെന്തിൽ നാഥൻ. ഡിഐ കളറിസ്റ്റ് -എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടേർസ് ഷാലം, ഗോപേഷ്. കോ പ്രൊഡ്യൂസേർസ് -വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്‌സ് സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി,  വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല.  ശ്രീഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com