ADVERTISEMENT

കേരളത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളെ സിനിമയ്ക്കകത്തും പുറത്തും എപ്പോഴും ചിരിപ്പിച്ചുകൊണ്ടിരുന്ന അനുഗൃഹീതകലാകാരന്‍ ഇന്നസന്റ് ഇന്നു നമ്മോടൊപ്പമില്ല. ബ്ലെസ്സിയുടെ 'കല്‍ക്കട്ടാ ന്യൂസ്' എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളകളിലാണ് ഇന്നസന്റ് ചേട്ടനെയും ദിലീപിനെയും മീരാജാസ്മിനെയും ഇന്ദ്രജിത്തിനെയുമൊക്കെ ഞാന്‍ കൂടുതലായി അടുത്തറിയുന്നത്. അന്ന്, കല്‍ക്കത്ത എന്ന മഹാനഗരത്തില്‍ ഏകദേശം ഒരു മാസത്തോളം ഒന്നിച്ചുണ്ടായിരുന്നു. 

 

​ഒരിക്കലും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമില്ലാത്തയാളായിരുന്നു ഇന്നസന്റ് ചേട്ടന്‍. എപ്പോഴും കൂട്ടുകാര്‍ക്കൊപ്പം വളരെ സരസമായി സംസാരിച്ചിരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. ചുറ്റിലുമുള്ള ആളുകളുടെ എണ്ണം കൂടുന്തോറും തമാശപറച്ചിലിന്റെയും സംസാരത്തിന്റെയും ആവേശം കൂടുമായിരുന്നു. ഒറ്റയ്ക്കിരുന്നാല്‍ മാനസികവിഭ്രാന്തിയുണ്ടാകുമായിരുന്ന ഒരാള്‍ എന്നേക്കുമായി ഒറ്റയ്ക്കു യാത്രയാകുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ യാഥാർഥ്യമതാണ്. എല്ലാവര്‍ക്കുമായി തുല്യമായി വീതിച്ചുവച്ചിരിക്കുന്ന അദൃശ്യമായ അതേ സ്ഥലത്തേക്കാണ് നമ്മളും ഒരിക്കല്‍ പോകേണ്ടത്. ആ യാത്രയെ നമ്മള്‍ മരണമെന്നു വിളിക്കുന്നു. 

 

​മരണത്തിന്റെ അനിവാര്യതയെ അംഗീകരിച്ചാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കു മാനസികപ്രശ്‌നങ്ങളുണ്ടാകാം. നമ്മുടെ സുഹൃത്തുക്കള്‍ പോയി എന്നു കേള്‍ക്കുമ്പോഴും നമ്മള്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നൊരു മനഃസമാധാനമാകാം നമ്മളെ മുന്നോട്ടു നയിക്കുന്നത്! ഏതു മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴും നമ്മള്‍ മരിക്കില്ലെന്നു വിശ്വസിക്കാനാണ് നമ്മുടെ ഉപബോധമനസ്സ് നമ്മോടു മന്ത്രിക്കുന്നത്; നമ്മള്‍ ശ്രമിക്കുന്നതുമതിനാണ്, അല്ലെങ്കില്‍ ഇഷ്ടപ്പെടുന്നത് അതാണ്. അല്ലെങ്കില്‍ത്തന്നെ മരിക്കുമെന്നു വിചാരിച്ച്, ദുഃഖത്തോടെ ജീവിച്ചിരുന്നാല്‍ ജീവിതത്തില്‍ നമ്മള്‍ ഒന്നും നേടാന്‍ പോകുന്നില്ല. നമ്മുടെ സ്വപ്നങ്ങളാണ് നമ്മെ എന്നെന്നും മുന്നോട്ടു നയിക്കുന്നത്. സ്വപ്നങ്ങളുടെ അവസാനം നമ്മുടെയും അവസാനമാകുന്നു. ജീവിതത്തില്‍ രണ്ടു ദുഃഖങ്ങളെയുള്ളു എന്ന് ബെര്‍ണാഡ് ഷാ ഒരിക്കല്‍ പറഞ്ഞു. ഒന്ന്, നാം സ്വപ്നം കാണുന്നതൊന്നും സാക്ഷാത്ക്കരിക്കാതിരിക്കുക; രണ്ട്, എല്ലാം സാക്ഷാത്ക്കരിക്കുക. ജീവിതത്തിന്റെ സ്ഥായീഭാവം ദുഃഖമാണെന്നാണല്ലോ അതിന്റെ പൊരുള്‍! 

 

നാം ചെയ്യുന്നതൊന്നും ശരിയാകാതിരിക്കുമ്പോഴാണ്, നാം കൂടുതല്‍ പരിശ്രമിക്കുന്നതും പഠിക്കുന്നതും. എല്ലാം ശരിയാകുന്നത് ഒന്നും ശരിയാകാത്തതിനു തുല്യമാണ്. ജനിക്കുന്നതുമുതല്‍ എല്ലാം ശരിയാക്കാനുള്ള പരക്കംപാച്ചിലാണ് ജീവിതം. എന്നാല്‍ ജനിക്കുന്ന നാള്‍മുതല്‍ ജീവിക്കാനുള്ള നമ്മുടെ സമയം കുറഞ്ഞുകുറഞ്ഞുവരുന്നു എന്ന സത്യം നാം ഒരിക്കലുമോര്‍ക്കാറില്ല. അങ്ങനെ കുറഞ്ഞുകുറഞ്ഞ് സമയമില്ലാതാകുന്നതോടെ നമ്മുടെ ലോകവും അവസാനിക്കുന്നു! 

 

ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും അവരുടേതായ ലോകമുണ്ട്. നമ്മള്‍കൂടി ഉള്‍പ്പെടുന്ന പ്രകൃതി നമുക്കു ചുറ്റിലുമുണ്ട്. എല്ലാമുള്‍ക്കൊള്ളുന്ന പ്രപഞ്ചമുണ്ട്. എന്നാല്‍ നമ്മളും പ്രപഞ്ചവും യുഗങ്ങളായി രൂപപരിണാമങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. ഭൂമിയില്‍ ജീവജാലങ്ങളുണ്ടായതും അങ്ങനെയുള്ള പരിണാമങ്ങളില്‍ക്കൂടിയാണ്. ജനനംമുതല്‍ മരണംവരെയും നമ്മളിലും അതു സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, നമ്മള്‍ അതറിയുന്നില്ലെന്നുമാത്രം! 

 

ജീവിച്ചിരിക്കുമ്പോള്‍ നമ്മെയെല്ലാം ചിരിപ്പിച്ച ഇന്നസന്റിന്റെ വിയോഗമാണ് എന്നെ ഇത്രയധികം ദുഃഖിപ്പിച്ചത്; അല്ലെങ്കില്‍ ചിന്തിപ്പിച്ചത്. എല്ലാവരെയും എപ്പോഴും സന്തോഷിപ്പിച്ചുകൊണ്ടു കടന്നുപോയ ഇന്നസന്റ് ചേട്ടന്‍ എന്നും നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ആദരാഞ്ജലി. 

കുമാരനാശാന്റെ ഒരു പദ്യശകലം ഓര്‍മയില്‍ വന്നതു കുറിക്കുന്നു: 

 

​'കരുതുവതിഹ ചെയ്യവയ്യ; ചെയ്യാന്‍

​വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം

​പരമഹിതമറിഞ്ഞുകൂട,യായു-

​സ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം!'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com