‘നല്ല സമയം’ ഒരു തട്ടിക്കൂട്ട് സിനിമ തന്നെ, ജീവിക്കണ്ടേ അളിയാ: ഒമർ ലുലു
Mail This Article
ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നതും. ഇപ്പോഴിതാ പ്രേക്ഷക നിരൂപണങ്ങളോട് സംവിധായകനായ ഒമർ ലുലു. ചെറിയ ബജറ്റിൽ തട്ടിക്കൂട്ടിയ ഒരു സിനിമയായിരുന്നു ‘നല്ല സമയ’മെന്ന് ഒമർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
‘‘നല്ല സമയം സിനിമ നിങ്ങൾ ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടില്ലെന്ന് അറിഞ്ഞു. സന്തോഷം, ഇഷ്ടപ്പെട്ടെങ്കിൽ ഞാന്‍ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാൻ ഇടവന്നേനെ. ലോക്ഡൗണിന് ഒടിടി റിലീസ് ചെയ്യാൻ വേണ്ടി വലിയ ലൊക്കേഷൻ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബജറ്റിൽ ചെയ്ത ഒരു തട്ടിക്കൂട്ട് ഫിലിം തന്നെ ആയിരുന്നു നല്ല സമയം, ജീവിക്കേണ്ട അളിയാ.
പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ നല്ല സമയം എന്ന സിനിമയ്ക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. പിന്നെ പടച്ചവൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടരീതിയിൽ ഉള്ള സിനിമ എടുക്കാൻ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവർക്കും നല്ല സമയം നേരുന്നു.’’–ഒമർ ലുലു പറഞ്ഞു.
റിലീസിനിടെ ഏറെ വിവാദം സൃഷ്ടിച്ച ചിത്രമാണ് ‘നല്ല സമയം’. ഡിസംബർ 30ന് തിയറ്ററുകളിൽ റിലീസായ സിനിമ നാലു ദിവസങ്ങൾക്കകമാണ് പിൻവലിച്ചത്. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ജനുവരി രണ്ടിനാണ് ചിത്രം തീയറ്ററുകളിൽനിന്ന് പിൻവലിച്ചത്. പിന്നീട് കേസ് ഹൈക്കോടതി റദ്ദാക്കി.
ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.