ADVERTISEMENT

മലയാള സിനിമയിലേക്ക് നായകനായി പുതിയൊരു താരപുത്രൻ കൂടി. തിരക്കഥാകൃത്തും സംവിധായകനും നടനുമായ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. വിഷ്വൽ കമ്യൂണിക്കേഷനും അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആക്ടിങ് കോഴ്സും പൂർത്തിയാക്കിയ മുബിൻ പിതാവ് റാഫിക്കൊപ്പം കോ-ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ‘സംഭവം നടന്ന രാത്രിയിൽ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവികാ സഞ്ജയ് ആണ് നായിക.

rafi-son-3

ആദ്യമായാണ് നാദിർഷയ്ക്കു വേണ്ടി റാഫി തിരക്കഥ ഒരുക്കുന്നത്. അച്ഛന്റെ തിരക്കഥയിലൂടെ മകൻ നായകനായി തുടക്കം കുറിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പേരു പോലെ തന്നെ, വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് നാദിർഷ ഈ ചിത്രം ഒരുക്കുന്നത്. ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ ജീവിതത്തിന്റെ തിരക്കുകളിലാകും നാമെല്ലാവരും. എന്നാൽ രാത്രിയിരുട്ടിൽ ജീവിക്കുന്ന കുറേപ്പേരുണ്ട്. അവരുടെ ജീവിതം ആരും ശ്രദ്ധിക്കാറില്ല. അവർ ഇരുട്ടിന്റെ മറപറ്റിയുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടെ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നു. ഇതിൽ പലതും അവർക്ക് പുറത്തു പറയാൻ പറ്റാത്തതുമാണ്. അവരുടെ ജീവിതം ഹ്യൂമർ, ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സംഭവം നടന്ന രാത്രി’.

nadhirshah-rafi-son

കലന്തൂർ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. കൊച്ചിയിലെ വാഴക്കാലാ അസീസിയ കൺവൻഷൻ സെന്ററിൽ സിനിമയുടെ തുടക്കം കുറിച്ചു. നാദിർഷയുടെ മാതാവ് സുഹറാ സുലൈമാൻ സ്വിച്ച് ഓൺ കർമവും റാഫിയുടെ പത്നി ഫെസിനാ റാഫി ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.

devika-nadhirshah

റാഫിയുടെ മുൻ ചിത്രങ്ങൾ പോലെ കോമഡിക്ക് പ്രാധാന്യം നൽകി ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിൽനിന്നു നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഹിഷാം അബ്ദു്‍ വഹാബ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം ദീപക് ഡി. മേനോനും എഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു.

മലയാള സിനിമയിലെ നായക നിരയിലേക്ക് സിനിമ കുടുംബത്തിൽ നിന്നുമെത്തുന്ന മുബിൻ എം. റാഫിക്ക് ആശംസകളുമായി മലയാള സിനിമയിലെ നിരവധി താരങ്ങളാണെത്തിയത്. ചലച്ചിത്ര പ്രവർത്തകർ, സിനിമയുടെ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടനും സംവിധായകനുമായ ലാൽ, ദിലീപ്, ബി. ഉണ്ണികൃഷ്ണൻ, ഷാഫി, ഉദയകൃഷ്ണ, ബിബിൻ ജോർജ്, റാഫി, കലന്തൂർ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com