ADVERTISEMENT

കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിര്‍മാതാവ് രഞ്ജിത്തിന്റെ പരാമർശത്തിൽ മറുപടിയുമായി ‘മദനോത്സവം’ സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥ്. ‘പിറവിയിൽ’ തുടങ്ങി ‘മദനോത്സവം’ വരെയെത്തിനിൽക്കുന്ന സിനിമകളുടെ ജന്മനാടായ കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും തന്റെ സിനിമ ഷൂട്ട് ചെയ്യുന്ന വേളയിൽ കാസർകോട്ടെ വീടുകളിൽ താമസിച്ചാണ് സിനിമ എടുത്തതെന്നും സുധീഷ് പറയുന്നു. പരാജയ ലൊക്കേഷൻ എന്ന ചീത്തപ്പേര് മാറി വിജയ ലൊക്കേഷനായി കാസർകോട് മാറിക്കഴിഞ്ഞുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സുധീഷ് പറഞ്ഞു.

 

സുധീഷിന്റെ കുറിപ്പ്:

 

‘‘മിസ്റ്റര്‍ രഞ്ജിത്ത്, 

 

കാസറകോടേയ്ക്കു സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല....ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ  ധൈര്യവും ആവേശവും കൊണ്ടാണ്..

1989 ൽ പിറവി, 1995 ൽ ബോംബെ, 2000 മധുരനോമ്പരക്കാറ്റ്‌ ,2017 ൽ തൊണ്ടിമുതൽ, 2021 ൽ  തിങ്കളാഴ്ച നിശ്ചയം,  2022 ൽ ന്നാ താൻ കേസ് കൊട്, 2023 ൽ ഞാൻ സംവിധാനം ചെയ്ത മദനോത്സവം തുടങ്ങിയ സിനിമകൾ.. രേഖ, അനുരാഗ് എൻജിനീയറിങ് പോലെ ശ്രദ്ധേയമായ മറ്റു പല മൂവികൾ..  ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ഒരു പാട് സിനിമകൾ..പയ്യന്നൂർ/ കാസർകോട് പ്രദേശത്തു സിനിമ വസന്തമാണിപ്പോൾ. 

 

അധികം പകർത്തപ്പെടാത്ത കാസർകോടിന്റെ ഉൾ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക്  നോക്കാൻ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാർ, തെയ്യം പോലുള്ള അനുഷ്ടാനാ കലകൾ ഈ നാട്ടിലെ കലാകാരന്മാർക്ക് നൽകിയ ഊർജ്ജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസർകോട് മണ്ണിൽ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാർ പ്രതിബന്ധങ്ങൾ താണ്ടി വളർന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിങ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ  മറ്റു ചില അനുകൂല ഘടകങ്ങൾ. 

 

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂർ ഷൂട്ട് ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വൻ വിജയമായപ്പോൾ കാസർകോട് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി വന്നു. അവർക്കു ആ വിജയം നൽകിയ  ശുഭാപ്തി വിശ്വാസം തങ്ങളുടെ  പുതിയ സിനിമകളെ വടക്കോട്ടു കൊണ്ട് വന്നു.  വലിയ നടന്മാർക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങൾക്ക് വലിയ തടസമായിരുന്നു. കഥാ പരിസരം സ്വന്തം നാടായപ്പോൾ, ഭാഷ സ്വന്തം സംസാര ഭാഷ ആയപ്പോൾ ഉത്തര മലബാറിലെ നടന്മാർ വലിയ കഴിവുകൾ സ്‌ക്രീനിൽ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി.

 

സാങ്കേതിക വിദ്യയുടെ വളർച്ച സിനിമ നിർമാണ പ്രക്രിയയിൽ ഉണ്ടാക്കിയ സൗകര്യങ്ങൾ, കണ്ണൂർ എയർപോർട്ട് വഴി വലിയ താരങ്ങൾക്ക് എളുപ്പത്തിൽ കാസർകോട് എത്താവുന്ന അവസ്ഥ, താങ്കളുടെ താമസത്തിനു ബേക്കൽ, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകൾ , വിജയകരമായ സിനിമകൾ നിർമാതാക്കൾക്ക് നൽകിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതൽ സിനിമക്കളെ കാസർകോട്, പയ്യന്നൂർ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങൾ.

 

സിനിമ ഞങ്ങളുടെ ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. പരാജയ ലോക്കഷൻ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കഷൻ എന്ന പേരിലേക്ക്  ഞങ്ങൾ മാറി. തുടരെ തുടരെ സിനിമകൾ ഇവിടെ ഉണ്ടാകുന്നു. കാസർകോട് ഭാഗത്തെ പലരുടെയും അന്നമാണ്‌ ഇന്ന് സിനിമ , കലാകാരന്മാരുടെ ആവേശമാണ്.

 

ഞാൻ കാസർകോട് എന്റെ സ്വന്തം നാട്ടിൽ സിനിമ ചെയ്യാനുള്ള കാരണം ഈ നാട്‌ എന്റെ സിനിമയുടെ കൂടെ നിൽക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണ്. ഷൂട്ടിങ് സമയത്ത്‌ എന്റെ ക്രൂ മെംബേഴ്സ് എല്ലാം വീടുകിൽ ആയിരുന്നു താമസിച്ചിരുന്നത്‌. കാസർകോട്ടെ നന്മയുള്ള മനുഷ്യർ ഉള്ളതു കൊണ്ടാണു താമസിക്കാൻ വീട്‌ വിട്ടു തന്നത്‌. അതു എന്റെ സിനിമയുടെ ബജറ്റ്‌ കുറയ്ക്കാൻ വലിയ കാരണമായിട്ടുണ്ട്‌. ജൂനിയർ ആക്ടേഴ്സിന് എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണു മദനോൽസവം. കാരണം ഓരോ സ്ഥലങ്ങളിലേയും ആളുകൾ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണ്. അവർ അങ്ങനെയാണു കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണു. മറ്റു രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും അവാസ്തവവും ഈ നാടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കൽ കൂടിയാണ്.’’

 

ഒരു അഭിമുഖത്തില്‍ സിനിമയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കവേയായിരുന്നു കാസർകോട്ടിനെപ്പറ്റിയുള്ള രഞ്ജിത്തിന്റെ പരാമര്‍ശം. ‘‘പത്രങ്ങള്‍ വായിക്കുമ്പോള്‍ മയക്കുമരുന്ന് പിടിച്ച വാര്‍ത്തകളാണ്. കുറേ സിനിമകള്‍ ഇപ്പോള്‍ കാസര്‍കോടാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമാണ്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷന്‍ പോലും അങ്ങോട്ട് മാറ്റി തുടങ്ങി. ഇത് കാസര്‍കോടിന്റെ കുഴപ്പമല്ല.’’–ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com