ADVERTISEMENT

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിൽ സിനിമാ സംഘടനകൾക്കെതിരെ നടനും ചലച്ചിത്ര പ്രവർത്തകനുമായ വിജയകുമാർ പ്രഭാകരൻ. ‘‘ഞാനൊരു സംഘടനയിലും അംഗമല്ല. സിനിമയിൽ പുതിയതായി കൊണ്ടുവരുന്ന എഗ്രിമെന്റിനോടും അഭിപ്രായമില്ല. വീട്ടിൽ പണിക്കു വരുന്ന വേലക്കാരനോട് എഗ്രിമെന്റ് വയ്ക്കാൻ പറ്റുമോ? സിനിമ തൊഴിലാണ്. വിശ്വാസമുണ്ടെങ്കിൽ ചെയ്യാം. വിലക്കാൻ ആർക്കും അധികാരമില്ല.’’–വിജയകുമാര്‍ പറയുന്നു. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

‘‘ഇത്രയും കഴിവുള്ള ശ്രീനാഥിനെ എങ്ങനെയാണ് വെറുതെയിരുത്തുക. ഒരു ദിവസം അയാൾക്ക് നാലഞ്ച് ലക്ഷം രൂപ വരുന്നുണ്ട്. ഒരു ആഴ്ച അയാൾക്ക് ഇത്രയും ലക്ഷം രൂപകിട്ടുന്നു. എന്തിന് ശ്രീനാഥ് ഭാസിയെ വെറുതെയിരുത്തുന്നത്. കലാകാരന്മാരെ 45, 50 വയസ്സ് വരെ വിലക്കി പണി കളഞ്ഞിട്ട് എന്തുകാര്യം. അവർക്കു ജോലി കൊടുക്കുക. 50 വയസ്സ് കഴിഞ്ഞിട്ട് അവരെക്കൊണ്ട് എന്താണ് കാര്യം, ഒരു കാര്യവുമില്ല. അവരെ ഉപയോഗപ്പെടുത്തുക. ആംബർ ഹേർഡിന്റെയും ജോണി ഡെപ്പിന്റെയും ആറ്റിറ്റ്യൂഡ് കണ്ടിട്ടില്ലേ, എന്ന് കരുതി അവരെ മാറ്റിനിർത്തിയിട്ടുണ്ടോ? വ്യത്യസ്തരായ മനുഷ്യരാണ് എല്ലാവരും.’’–വിജയകുമാർ പറഞ്ഞു.

 

യുവതാരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നുവെന്ന പരാതിയിലും വിജയകുമാർ പ്രതികരിച്ചു. താരങ്ങൾ ഒരു തുക ആവശ്യപ്പെടുകയും ആ തുക മറ്റൊരിടത്ത് നിന്ന് കിട്ടുകയുമാണെങ്കിൽ അവരത് വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്നും വിജയകുമാർ ചോദിച്ചു. 

 

‘‘ഇവരാരും പ്രേംനസീർ അല്ല, കാലം മാറി. എല്ലാം ബിസിനസിന്റെ കണ്ണിൽ കൂടി മാത്രം കാണുന്ന ലോകത്ത് ജീവിച്ചിരുന്നിട്ട് അവർക്ക് നഷ്ടം വന്നതുകൊണ്ട് ഇവർ പൈസ തിരിച്ചുകൊടുക്കണമെന്നാണോ പറയുന്നത്. മുപ്പത് ദിവസം ജോലി ചെയ്ത് 25 ലക്ഷം രൂപ മേടിച്ചു. അതിൽ നിങ്ങൾക്ക് നഷ്ടം വന്നതിന് ഞാൻ പൈസ തിരിച്ചു നൽകണോ? അതിന്റെ ലോജിക് എന്താണ്. ഈ യുവതാരങ്ങൾ എത്ര രൂപ വച്ചാണ് മേടിക്കുന്നത്. കൂടി വന്നാൽ 50 ലക്ഷം രൂപ മേടിക്കുന്നുണ്ടാകും. 3 കോടി രൂപ കച്ചവടം നടക്കുന്നില്ലേ?

 

എനിക്ക് ഭാസിയെ കുറ്റം പറയാൻ പറ്റില്ല. എന്റെ സിനിമയിലും ചെറിയ പൈസയാണ് പ്രതിഫലമായി ചോദിച്ചത്. ഷൂട്ടിങിനു വേണ്ടി കൃത്യ സമയത്ത് വന്നതാണ്. ഞാനാണ് പറഞ്ഞത് ഷൂട്ട് ചെയ്യേണ്ടെന്ന്. പത്ത് ദിവസത്തേക്ക് ഷൂട്ട് നിർത്തിവച്ചു. നമ്മളായിട്ട് വെറുതെ ഒരു പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഷൂട്ട് നടക്കാത്തതു മൂലം എട്ട് ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായി. അതിൽ ആർക്കും പരാതിയില്ല. 

 

എന്താണ് ഭാസിക്കെതിരെ പെട്ടന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടാകാൻ കാരണം എന്നറിയാൻ എനിക്കും ആഗ്രഹമുണ്ട്. ഭാസിയുടെ വിഷയം രണ്ട് മാസം മുൻപേ നമ്മൾ ചർച്ച ചെയ്തതാണ്. ഈ നാലഞ്ച് ദിവസം കൊണ്ട് എന്ത് പ്രശ്നമാണ് ഭാസി ഉണ്ടാക്കിയത്. എന്തിനാണ് ഭാസിയെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഭാസിയെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായി ചിത്രീകരിക്കുക എന്ന് പറയുന്നത് തെറ്റാണ്. നിയമപരമായി അങ്ങനെ പറയാൻ ആർക്കും അവകാശമില്ല. പൊലീസോ കോടതിയോ പറയട്ടെ.

 

ബസ് തൊഴിലാളി യൂണിയന് വേണമെങ്കിൽ ആ ബസിൽ ഇയാള്‍ കണ്ടക്ടറാകേണ്ട എന്നു തീരുമാനിക്കാം. പക്ഷേ അയാൾ കണ്ടക്ടറായി ജോലി ചെയ്യേണ്ട എന്നു തീരുമാനിക്കാൻ ബസ് മുതലാളിമാർക്ക് അവകാശമില്ല. ഒരു തൊഴിലാളി എന്റെ വ്യവസായത്തിൽ വർക്ക് ചെയ്യേണ്ട എന്നു പറയാൻ പറ്റും. എന്നാൽ ആ തൊഴിലേ അയാൾ ചെയ്യാൻ പാടില്ല എന്നുപറയാൻ നമുക്ക് അവകാശമില്ല. എന്നെ അപമാനിക്കുന്നു എന്ന് പറഞ്ഞ് ഭാസി കേസ് കൊടുത്താലോ? ഭാസിയും ഇരയല്ലേ? സമൂഹം എല്ലാവരും കൂടി ചേർന്ന് ഒരാളെ കൂതയറാക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ട് കൂതറ എന്നു വിളിക്കരുത്. കൂതറയാണെങ്കിൽ കൂതറയെന്നുവിളിക്കാം. പക്ഷേ സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ട് അങ്ങനെ വിളിക്കാൻ പാടില്ല.

 

എഡിറ്റിങ് കാണാൻ നടന് അവകാശമുണ്ടോ എന്നതല്ല, അത് കാണിക്കാതിരിക്കാൻ സംവിധായകന് അവകാശമുണ്ട്. നിർമാതാവ് പറഞ്ഞാൽ അയാൾക്ക് ആരെയും കാണിക്കാം. ഇപ്പോൾ എന്റെ പടത്തിലാണ് ഷെയ്ൻ വന്നു ചോദിക്കുന്നതെങ്കിൽ ഞാൻ എഡിറ്റ് കാണിച്ചുകൊടുക്കും. ചിലപ്പോൾ എഡിറ്റിങ് പഠിക്കാനായിരിക്കും അതൊക്കെ ചോദിക്കുന്നത്.’’–വിജയകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com