വന്ദനയുടെ കൊലപാതകം ഭയാനകം: വി.എ. ശ്രീകുമാർ
Mail This Article
വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ വി.എ. ശ്രീകുമാർ. കുറ്റവാളികളുടെ ലഹരി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ, പരിശോധിക്കുന്ന ഡോക്ടറുടെ സുരക്ഷ നാളിതു വരെ പരിഗണിച്ചില്ല എന്നത് ഭീതിയുണ്ടാക്കുന്നുവെന്ന് ശ്രീകുമാർ പറയുന്നു. വന്ദനയുടെ വീട്ടുകാരെ എന്തുപറഞ്ഞ് ഔദ്യോഗിക സംവിധാനങ്ങൾക്ക് സമാധാനിപ്പിക്കാൻ പറ്റുമെന്നും അദ്ദേഹം ചോദിക്കുന്നു.
‘‘വീട്ടിലെ മൂന്നുപേർ ഡോക്ടർമാരാണ്. അതിൽ രണ്ടുപേർ കൊല്ലപ്പെട്ട വന്ദനയെക്കാൾ കുറച്ചു മാത്രം മുതിർന്നവർ. മക്കൾ. വന്ദനയുടെ കൊലപാതകം ഭയാനകമാണ്. ഏന്തു തരത്തിലുള്ളതെന്ന് തിരിച്ചറിയാനാവാത്ത മാരക ലഹരികൾ ഉപയോഗിച്ച, വ്യക്തി എന്ന നിലയ്ക്കുള്ള പരിഗണന അർഹിക്കാത്ത, പ്രതികളെ കയ്യാമത്തിന്റെ പോലും നിയന്ത്രണമില്ലാതെ, ഡോക്ടർമാരുടെ മുന്നിൽ കൊണ്ടിരുത്തുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്?
കുറ്റവാളികളുടെ ലഹരി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ, പരിശോധിക്കുന്ന ഡോക്ടറുടെ സുരക്ഷ നാളിതു വരെ പരിഗണിച്ചില്ല എന്നത് ഭീതിയുണ്ടാക്കുന്നു. കൊല്ലപ്പെട്ട വന്ദന, രക്തസാക്ഷിയാണ്. ഇരയാണ്. ആ കുഞ്ഞിനെ ഓർത്ത് സങ്കടപ്പെടുന്നു. അവളുടെ വീട്ടുകാരെ എന്തുപറഞ്ഞ് ഔദ്യോഗിക സംവിധാനങ്ങൾക്ക് സമാധാനിപ്പിക്കാൻ പറ്റും?
മുഴുവൻ ഡോക്ടർമാരും ഉറ്റവരും ഈ നിമിഷം കടന്നു പോകുന്ന ഭയത്തെ തൊട്ടറിയുന്നു. ഡോക്ടർ വന്ദനയോട് ക്ഷമ ചോദിക്കുന്നു; കൊലപാതകത്തിന് ഇരയാകുന്ന വിധത്തിൽ, സുരക്ഷയില്ലാത്ത ജോലി സാഹചര്യം സൃഷ്ടിച്ച, ഈ ജനാധിപത്യ സമൂഹത്തിലെ ഒരു ജനം എന്ന നിലയിൽ.’’–ശ്രീകുമാർ പറയുന്നു.