ADVERTISEMENT

വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തി അധികം ചലനമുണ്ടാക്കാതെ ‘ഏജന്റ്’. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ആകെ ലഭിച്ച കലക്‌ഷൻ വെറും പതിമൂന്നു കോടി മാത്രം. ഇപ്പോഴിതാ ഏജന്റ് സിനിമയ്ക്കുണ്ടായ പരാജയത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നായകനായ അഖിൽ അക്കിനേനി. താന്‍ പരമാവധി ശ്രമിച്ചിട്ടും സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല, ഇനി ശക്തമായി തിരിച്ചു വരും എന്നാണ് അഖില്‍ പറയുന്നത്. 

 

‘‘നമ്മുടെ സിനിമയ്ക്ക് ജീവന്‍ നല്‍കാനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏജന്റിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനോട് നന്ദി പറയുന്നു. ഞങ്ങള്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സ്‌ക്രീനില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. ഞങ്ങള്‍ക്ക് ഒരു നല്ല സിനിമ നല്‍കാനായില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ നിര്‍മാതാവ് അനിലിന് നന്ദി. ഞങ്ങളുടെ സിനിമയില്‍ വിശ്വാസമര്‍പ്പിച്ച വിതരണക്കാർക്കു നന്ദി.

 

വലിയ പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ നല്‍കിയ സ്നേഹവും എനര്‍ജിയും കാരണമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. അതിന് എന്റെ ഹൃദയത്തില്‍ നിന്നുമുള്ള നന്ദി. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ശക്തമായി തിരിച്ചുവരും.’’–അഖിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

 

തെലുങ്കിൽ ആദ്യ ദിനം തന്നെ നിരൂപകരും പ്രേക്ഷകരും സിനിമയെ തള്ളിപ്പറഞ്ഞിരുന്നു. സിനിമയുടെ നിർമാതാക്കളിലൊരാളായ അനിൽ സുൻകരയുടെ വെളിപ്പെടുത്തലും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. കൃത്യമായൊരു തിരക്കഥ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ശ്രമം പാളിപ്പോയെന്നുമുള്ള അനിലിന്റെ ട്വീറ്റ് സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളെയും ബാധിച്ചു

 

അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്നതായിരുന്നു മലയാളികളെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലും സിനിമയ്ക്ക് ആദ്യ ദിനം മെച്ചപ്പെട്ട പ്രതികരണം ലഭിക്കുകയും ചെയ്തു. മമ്മൂട്ടി തന്നെയാണ് മലയാളം പതിപ്പിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. വളരെയേറെ പരിശ്രമിച്ചു ചെയ്ത നിരവധി ആക്‌ഷൻ രംഗങ്ങൾ മമ്മൂട്ടി ഈ സിനിമയിൽ ചെയ്യുന്നുണ്ട്. ആക്‌ഷൻ കൊറിയോഗ്രഫി മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതും. എന്നാൽ സിനിമ പരാജയമാണെന്ന നിർമാതാവിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ കലക്‌ഷനെയും ബാധിച്ചു.

 

യൂലിൻ പ്രൊഡക്‌ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കോടികൾ മുടക്കി വിതരണാവകാശം സ്വന്തമാക്കിയ കമ്പനി സിനിമയ്ക്കു ഗുണകരമായ പ്രമോഷനും ചെയ്തിരുന്നു. സിനിമയെ നിർമാതാക്കൾതന്നെ കൈവിട്ടതോടെ ഇവർക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. മേയ് 19ന് സോണി ലിവിലൂടെ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com