ADVERTISEMENT

സിനിമകളിൽ എപ്പോഴും എന്തെങ്കിലും പുതുമകൾ തിരയുന്ന പ്രേക്ഷക സമൂഹമാണ് മലയാളിയുടെത് . ഈ വരുന്ന 19 ന് പ്രദർശനത്തിന് എത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ എന്ന സിനിമ അത്തരത്തിൽ പുതുമ നൽകുന്ന ഒന്നായിരിക്കുമെന്നാണ് പുതിയ ടീസറും സൂചിപ്പിക്കുന്നത്. സംഗീത എന്നു പേരുള്ള പെൺകുട്ടിയെ സംഗീ എന്നു വിളിച്ചോട്ടെ എന്നു ചോദിക്കുന്ന ബാലുവിന്റെ കഥാപാത്രത്തോട് ‘സംഗീ എന്ന് എന്തായാലും വേണ്ട’ എന്ന നായികയുടെ ഡയലോഗ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ചർച്ചയാകുന്നത്. നർമത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസറിൽ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തിനു നായികാ കഥാപാത്രം നൽകുന്ന മറുപടിയാണ് ടീസറിലുള്ളത്. 

പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ഭക്തിയും യുക്തിയുമുള്ള സിനിമയാകും ചാൾസ് എന്റർപ്രൈസസ്. ഉർവശി പ്രധാന കഥാപാത്രമാകുന്ന സിനിമയുടെ ട്രെയിലർ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. കൊറോണക്കാലത്ത് തന്റെ ആദ്യ സിനിമ നടക്കാതെ ഇരിക്കുന്ന സമയത്ത് ഒരു ഫോൺ കോളിനിടയിൽ കിട്ടിയ ആശയമാണ് സംവിധായകൻ ഈ സിനിമയായി രൂപപ്പെടുത്തിയെടുത്തത്. കുറച്ചു കാലത്തിന് ശേഷമാണ് മലയാളവും തമിഴും ഇടകലർന്ന് കേരളത്തിൽ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ തമിഴ് സംസാരിക്കുന്ന സാധാരണക്കാരുടെ ജീവിതം പറയുന്ന സിനിമയാണ് ചാൾസ് എന്റർപ്രൈസസ്. 

 

ചിത്രത്തിന്റെ മുപ്പത് ശതമാനത്തോളം തമിഴ് സംഭാഷണം കൊണ്ടാണ് മുന്നോട്ട് പോകുന്നത്.ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ചതിന് ശേഷം ഉർവശി കൊടുത്ത  ധൈര്യമാണ് ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രവുമായി മുന്നോട്ട് കുതിക്കുവാനുള്ള ഊർജം സംവിധായകന് നൽകിയത്. ചാൾസ് എന്റർപ്രൈസസ് എന്ന പേരിൽ തന്നെ ചിത്രത്തിന്റെ പ്രധാന കണ്ടന്റ് ഒളിഞ്ഞിരിപ്പുണ്ടെന്നും ആ സസ്പെൻസ് സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു വ്യക്തമാകുമെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു. ഇരുപത്തിനാലോളം നടക കലാകാരൻമാർകൂടി ഭാഗമാകുന്ന ചിത്രമാണ് പുതുമുഖ സംവിധായകനായാ സുഭാഷിന്റെ സിനിമ എന്ന പ്രത്യേകതയുണ്ട്. 

 

കൃത്യമായ രാഷ്ട്രീയവും ജീവിതവും പറയുന്ന ചാൾസിന്റെ നിർമാണം ജോയ് മൂവീസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ്. സിനിമയെ മനസ്സിലാക്കുന്ന നല്ലൊരു നിർമാതാവ് കൂടിയായ അജിത് ജോയിയെ തനിക്ക് ലഭിച്ചതാണ് ഈ സിനിമ നല്ല രീതിയിൽ തന്നെ പ്രേക്ഷകർക്കുവേണ്ടി ഒരുക്കാൻ സാധിച്ചതെന്ന കാര്യം സംവിധായകൻ പങ്കുവയ്ക്കുന്നു. സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന സിനിമയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്. 

 

ചിത്രത്തിലെ  തമിഴ് ഗാനങ്ങൾ എഴുതിയതാവട്ടെ പാ. രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന നാച്ചിയാണ്. കൂടാതെ തമിഴിലെ പ്രശസ്ത താരം കലൈയരസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ഇതെന്ന പ്രത്യേകതയുണ്ട്.  സറ്റയർ ഫാമിലി മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചാൾസ് എന്റർപ്രൈസസിൽ ഉർവശിക്കും കലൈയരസനും പുറമേ അഭിനേതാക്കളായെത്തുന്നത് ബാലുവർഗ്ഗീസ്, ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് .

 

സിനിമയിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം ' തങ്കമയിലേ ' പ്രേക്ഷകർ നേരത്തെ ഏറ്റെടുത്തിരുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിത സുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ.വി. ആണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമാണ നിർവഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്. ജോയ് മൂവീസും റിലയൻസ് എന്റര്‍ടെയ്ൻമെന്റും എപി ഇന്റർനാഷനലും ചേർന്ന് 'മെയ് 19 ന് വേൾഡ് വൈഡായി ചിത്രം പ്രദർശനത്തിനെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com