ADVERTISEMENT

രജനികാന്തിന്റെ സൂപ്പർഹിറ്റ് സിനിമകളിൽ ചേട്ടനായും സുഹൃത്തായുമൊക്കെ തിളങ്ങിയ താരമാണ് ശരത് ബാബു. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികളർപ്പിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ പുകവലി ശീലം ഒഴിവാക്കാൻ ഒരു കാരണമായത് ശരത് ബാബുവായിരുന്നുവെന്ന് രജനികാന്ത് വെളിപ്പെടുത്തി.

‘‘നടൻ ആകുന്നതിനു മുൻപു തന്നെ അദ്ദേഹത്തെ അറിയാമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. എപ്പോഴും പുഞ്ചിരി നിലനിര്‍ത്താൻ ഇഷ്‍ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഗൗരവത്തിലോ ദേഷ്യപ്പെട്ടോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അദ്ദേഹമൊത്ത് അഭിനയിച്ച സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. എന്നോട് നല്ല അടുപ്പമുള്ള ആളായിരുന്നു. ഞാൻ സിഗരറ്റ് വലിക്കുന്നതു കാണുമ്പോഴൊക്കെ ശരത് ദുഃഖിതനാകുമായിരുന്നു. പുകവലി നിര്‍ത്തണമെന്ന ശരത്തിന്റെ ഉപദേശം കാരണമാണ് എനിക്ക് ആരോഗ്യത്തോടെ കുറേക്കാലം ജീവിക്കാനായത്.

ഞാൻ പുകവലിക്കുന്നതു കാണുമ്പോഴൊക്കെ ശരത് സിഗരറ്റ് വാങ്ങി വലിച്ചെറിയുമായിരുന്നു. അദ്ദേഹം ഒപ്പമുള്ളപ്പോള്‍ ഞാൻ പുകവലിക്കാതിരുന്നതിന്റെ കാരണവും അതായിരുന്നു. ‘അണ്ണാമലൈ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം പറയാം. വളരെ ദീര്‍ഘമായ ഡയലോഗായിരുന്നു. പത്തു പന്ത്രണ്ട് ടേക്ക് എടുത്തിട്ടും ശരിയായില്ല. ഭാവങ്ങള്‍ കൃത്യമായ രീതിയില്‍ വന്നില്ല. ശരത് ഇതു കണ്ട് എന്നെ അടുത്തേക്കു വിളിപ്പിച്ചു. ഒരാളെ പറഞ്ഞയച്ച് ഒരു സിഗരറ്റ് വാങ്ങിപ്പിച്ചു. എന്നിട്ട് കുറച്ച് പഫ്‍ മാത്രം എടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. അതിനു ശേഷം ഞാൻ റിലാക്സായി. സംഭാഷണം ഞാൻ പറ‌ഞ്ഞ് ശരിയാക്കി. എത്രമാത്രം കരുതല്‍ എന്നോട് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യം ഞാൻ വെളിപ്പെടുത്തിയത്. എന്റെ ആരോഗ്യകാര്യം ശ്രദ്ധയോടെ നോക്കിയിരുന്ന അദ്ദേഹം ഇപ്പോള്‍ ഒന്നിച്ചില്ലല്ലോ എന്ന് ഓര്‍ത്ത് ഞാൻ അതീവ ദുഃഖിതനാണ്.’’– രജനികാന്ത് പറഞ്ഞു.

ശിവാജി ഗണേശൻ, കമൽഹാസൻ, രജനികാന്ത്, എൻ.ടി.രാമറാവു, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, നാഗാർജുന തുടങ്ങിയവരോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്രങ്ങളിൽ നായകതുല്യ വേഷങ്ങളിൽ തിളങ്ങിയ ശരത് ബാബു 220 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡ് 3 തവണയും സഹനടനുള്ള പുരസ്കാരം 9 തവണയും സ്വന്തമാക്കി.
 
മുള്ളും മലരും, വേലൈക്കാരൻ, അണ്ണാമലൈ, മുത്തു (രജനികാന്തിനോടൊപ്പം), സാഗരസംഗമം (കമൽഹാസനൊപ്പം), ക്രിമിനൽ (നാഗാർജുനയോടൊപ്പം) തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. മലയാളത്തിൽ ധന്യ, ഡെയ്സി, ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിൽ ഈ വർഷമിറങ്ങിയ ‘വസന്തമുല്ലൈ’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ആദ്യഭാര്യ തെലുങ്ക് നടി രാമ പ്രഭയുയുള്ള ബന്ധം 1988 ൽ പിരിഞ്ഞു. 1990 ൽ നടൻ എം.എൻ.നമ്പ്യാരുടെ മകൾ സ്നേഹലതയെ വിവാഹം കഴിച്ചെങ്കിലും 2011 ൽ വേർപിരിഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെ‍ഡ്ഡി, മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയവർ ശരത് ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com