ADVERTISEMENT

ട്രോളുകളിൽ നിറഞ്ഞ് പ്രഭാസ് ചിത്രം ‘ആദിപുരുഷ്’. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റുനിറഞ്ഞ അതേ പരിഹാസമാണ് സിനിമ പുറത്തിറങ്ങിയപ്പോഴും അണിയറ പ്രവർത്തകർ നേരിടുന്നത്. വിഎഫ്എക്സും സംവിധാനവുമാണ് സിനിമയെ നശിപ്പിച്ചതെന്നാണ് പ്രധാന വിമർശനം. ഇതിലും ഭേദം കാർട്ടൂൺ ആണെന്നും പുസ്തകങ്ങളിൽ വായിക്കുന്ന അമർ ചിത്ര കഥകൾക്ക് ഇതിലും നിലവാരമുണ്ടെന്നുമൊക്കെയാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

 

രാമനായി എത്തുന്ന പ്രഭാസിന്റെ ലുക്കിനെതിരെയും വിമർശനം ഉയരുന്നുണ്ട്. രാവണന്റെ തലകൾ സ്‌ക്രീനിൽ കാണിക്കാൻ സാധിക്കാത്തതുകൊണ്ടാകും അടുക്കിയടുക്കി മുകളിൽ വച്ചിരിക്കുന്നതെന്നും പരിഹാസമുയരുന്നു. രാമായണത്തോട് പകുതി പോലും നീതിപുലർത്താൻ സംവിധായകന് കഴിഞ്ഞില്ലെന്നും ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്സിന്റെയും പ്ലാനറ്റ് ഓഫ് ദ് ഏപ്സിന്റെയും കോമഡി പതിപ്പാണ് ആദിപുരുഷെന്നും വിമർശകർ പറയുന്നു.

 

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങള്‍.താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

 

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com