ADVERTISEMENT

പൂജപ്പുരയുടെ വലിയ ആൾവിലാസമായിരുന്ന പൂജപ്പുര രവി ഇനി ഓർമ. ജീവിതം ശതാഭിഷേക നിറവിലേക്ക് അടുത്തപ്പോൾ അക്കാലമത്രയും ജീവിച്ച പൂജപ്പുരയോടും അനന്തപുരിയോടും വിടപറഞ്ഞ് മകളുടെ അടുത്തേക്ക് കഴിഞ്ഞ വർഷം ഈ അഭിനയ കാരണവർ ചേക്കേറിയിരുന്നു. മൂന്നാർ മറയൂരിൽ മകൾ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പം കഴിയാനാണ് അദ്ദേഹം താമസം മാറിയത്. പൂജപ്പുരയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരികുമാർ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോയതിനാലാണ് ജനിച്ചു വളർന്ന നാടും വീടും വിട്ട് ചന്ദനമരങ്ങളുടെ നാട്ടിലേക്കുള്ള മാറ്റം. ജീവിതത്തോട് വിടപറയുന്നതും മറയൂരുള്ള വീട്ടിൽ വച്ചാണ്. 

 

തലസ്ഥാനം വിടുന്ന പൂജപ്പുര രവിക്ക് യാത്രാ മംഗളങ്ങൾ നേരാൻ പൂജപ്പുര ചെങ്കള്ളൂർ 
കൈലാസ് നഗറിലെ വീട്ടിൽ എത്തിയ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ.
തലസ്ഥാനം വിടുന്ന സമയത്ത് പൂജപ്പുര രവിക്ക് യാത്രാ മംഗളങ്ങൾ നേരാൻ പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിലെ വീട്ടിൽ എത്തിയ നടൻ പ്രേംകുമാർ

പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചു വളർന്ന കുടുംബ വീടിനു സമീപം 40 വർഷം മുൻപ് നിർമിച്ച വീട്ടിലായിരുന്നു താമസം. ‘ഇവിടം വിടുന്നത് ഇഷ്ടമായിട്ടല്ല. മകൻ പോയി കഴിയുമ്പോൾ ഒറ്റയ്ക്ക് കഴിയാൻ പ്രയാസമാണ്. പ്രായത്തിന്റേതായ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഒറ്റയ്ക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഇനി ഇവിടേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്നു പോയാലും ഈ നാട് എനിക്കൊപ്പം തന്നെയുണ്ടല്ലോ’– പൂജപ്പുര രവി അന്ന് തലസ്ഥാനം വിടുമ്പോൾ, അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ എത്തിയ സുഹൃത്ത് പ്രേംകുമാറിനോട് പറഞ്ഞതാണീ വാക്കുകൾ.

 

കലാനിലയം നാടക വേദിയിൽ ഒപ്പമുണ്ടായിരുന്ന അഭിനേത്രി തങ്കമ്മയെയാണ് ജീവിത സഖിയാക്കിയത്. ഏഴ് വർഷം മുൻപ് ഭാര്യ വിടപറഞ്ഞു. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ നിന്നു നിറങ്ങളിലേക്കുള്ള ചരിത്രത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രൻ നായരെന്ന പൂജപ്പുര രവി. നാടക വേദിയിലൂടെയായിരുന്നു തുടക്കം. ജഗതി എൻ.കെ.ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിധ്യമായി. വേലുത്തമ്പി ദളവ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് ‘അമ്മിണി അമ്മാവൻ’ എന്ന ചിത്രത്തിലെ വേഷമാണ്.

 

പിന്നീട് വലതും ചെറുതുമായ വേഷങ്ങളിലൂടെ സ്ഥിര സാനിധ്യമായ അദ്ദേഹത്തിന്റെ ശബ്ദവും സവിശേഷമായിരുന്നു. സിനിമയ്ക്കൊപ്പം ഒട്ടേറെ ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. 2016ൽ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ‘അഞ്ചു പതിറ്റാണ്ടിനിടെ എത്ര സിനിമകളിൽ അഭിനയിച്ചു എന്നതിനൊരു കണക്കൊന്നുമില്ല; നൂറ് കണക്കിനുണ്ട്. ഗപ്പിക്കു ശേഷവും ചില അവസരങ്ങൾ തേടി വന്നിരുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ വേണ്ടെന്നു വച്ചതാണ്. സിനിമകൾ കാണുന്നതൊക്കെ എപ്പോഴും ഹരമാണെന്നും അദ്ദേഹം അന്ന് പറഞ്ഞു.

 

English Summary: Actor Poojappura Ravi died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com