ADVERTISEMENT

കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോ വഴിയാണ് മഹേഷ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിയത്. മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. മുഖത്തെ പരിക്കുകൾക്കായി ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന മഹേഷ് ഇതാദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. താൻ അടിപൊളി ആയി തിരിച്ചു വരുമെന്നും ഇതുവരെ പിന്തുണയായിരുന്നവർ ഇനിയും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും മഹേഷ് പറയുന്നു.  

 

‘എനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. എല്ലാവർക്കും അറിയാം മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങൾ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്.  നിങ്ങൾ ആരും വിഷമിക്കണ്ട പഴയതിനേക്കാൾ അടിപൊളി ആയി ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങൾ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുകയാണ്’, മഹേഷ് കുഞ്ഞുമോൻ പറയുന്നു.

 

കോവിഡ്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്.  ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു.  ജൂൺ നാലിന് കോഴിക്കോട് വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെടുകയും മഹേഷ് കുഞ്ഞുമോൻ  ബിനു അടിമാലി തുടങ്ങിയ താരങ്ങൾക്ക് ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്ത വാഹാനാപകടം നടന്നത്.  ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ താരങ്ങൾ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്.  എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, ചേട്ടൻ അജേഷ് എന്നിവരാണ് മഹേഷിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com