ADVERTISEMENT

‘‘ഒന്നുകൊണ്ടും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാനുണ്ട്. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു..’’ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് ഗണേഷ്കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മഹേഷിനെ വീട്ടിലെത്തിയാണ് ഗണേഷ് കണ്ടത്. ചികില്‍സയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു. 

 

മിമിക്രിയില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് മഹേഷിന്റേത്. തൃശൂരില്‍ നടന്ന വാഹനാപകടത്തിലാണ് ഗുരുതപരുക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വിഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴും താന്‍ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകള്‍. ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ട ഗണേഷ് എറണാകുളത്തെത്തി മഹേഷിനെ നേരില്‍ കണ്ട് എല്ലാ സഹായവും ഉറപ്പുനല്‍കുകയായിരുന്നു. 

 

വണ്ടിയുടെ പുറകിലെ സീറ്റിലായിരുന്നു മഹേഷ് ഇരുന്നത്. ഉറങ്ങുകയായിരുന്നുവെന്നും അപകടത്തിന്റെ ആഘാതത്തിൽ മുമ്പിലെ സീറ്റിൽ മുഖം പോയി ഇടിക്കുകയുമായിരുന്നുവെന്നും മഹേഷ് ഓർത്തെടുത്തു. കൈയ്ക്ക് ചെറിയ പൊട്ടൽ മാത്രമേ ഒള്ളൂ. കൂടുതൽ പരുക്ക് പറ്റിയത് തലയ്ക്കും മുഖത്തിനുമായിരുന്നു. നിരവധി ശസ്ത്രക്രിയകൾ ചെയ്താണ് ഈ അവസ്ഥയിലെത്തിയതെന്നും ദൈവാനുഗ്രഹത്താൽ ശരീരത്തിന് മറ്റൊന്നും സംഭവിച്ചില്ലെന്നും മഹേഷ് പറയുന്നു.

 

കോവിഡ്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്.  ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു.  ജൂൺ നാലിന് കോഴിക്കോട് വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെടുകയും മഹേഷ് കുഞ്ഞുമോൻ  ബിനു അടിമാലി തുടങ്ങിയ താരങ്ങൾക്ക് ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്ത വാഹാനാപകടം നടന്നത്.  

 

ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ താരങ്ങൾ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്.  എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, ചേട്ടൻ അജേഷ് എന്നിവരാണ് മഹേഷിനുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com