ADVERTISEMENT

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അവസാന റൗണ്ടിൽ തഴയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിടണമെന്ന് സംവിധായകൻ എം.എ. നിഷാദ്. അതറിയാൻ ഇവിടെയുള്ള പ്രേക്ഷകർക്ക് ആഗ്രഹമുണ്ടെന്നും തഴയപ്പെട്ട സിനിമകൾ പ്രേക്ഷകർ വിലയിരുത്തട്ടെയെന്നും നിഷാദ് പറയുന്നു.

 

‘‘ചലച്ചിത്ര അവാർഡ് വിവാദം. എല്ലാ അവാർഡ് പ്രഖ്യാപനങ്ങളിലും വിവാദങ്ങളുണ്ടാകാറുണ്ട്...ഒരുപക്ഷേ സ്വജന പക്ഷപാതം, ജൂറിയുടെ ചില തീരുമാനങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് നാളിത് വരെ,അവാർഡ് പ്രഖ്യാപനത്തിൽ വിവാദങ്ങൾ ഉണ്ടായിട്ടുളളത്. എന്നാൽ ഇക്കുറി അതല്ല സംഭവിച്ചത്. അക്കാദമിയുടെ ചെയർമാൻ അവാർഡ് നിർണയത്തിൽ ഇടപെട്ടു എന്നുളള ഗുരുതര ആരോപണമാണ് പുറത്ത് വന്നിട്ടുളളത്. അത് നിയമ വിരുദ്ധമാണ്.

 

ജൂറിയിലെ തന്നെ രണ്ട് അംഗങ്ങൾ അക്കാദമി ചെയർമാനെതിരേയും, ഒരംഗം പ്രിലിമിനറി കമ്മിറ്റിയിലെ കെ.എം. മധുസൂദനൻ എന്ന വ്യക്തിയുടെ ഇടപെടലുകളെ കുറിച്ചും പ്രതിപാദിക്കുകയുണ്ടായി. ജൂറി അംഗം പല സിനിമകളും പക്ഷപാത പൂര്‍ണമായിട്ടാണ് അല്ലെങ്കിൽ നിക്ഷിപ്ത താൽപര്യത്തോടെയാണ് ഇടപെട്ടതെന്നസത്യം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ഈ വിഷയത്തിൽ സാംസ്കാരിക മന്ത്രിയെയോ, വകുപ്പിനേയോ കുറ്റപ്പെടുത്താൻ കഴിയില്ല....കാരണം, ഇതിൽ രാഷ്ട്രീയമില്ല.

 

അതിനുളള ഉത്തമ തെളിവാണ്, ജൂറി മെമ്പർമാരിൽ ചിലരുടെ രാഷ്ട്രീയം. ''റെയിൽവേസ്റ്റേഷനിൽ പോലും ചുവന്ന കൊടി കണ്ടാൽ ഹാലിളകുന്ന,കമ്യുണിസ്റ്റ് വിരുദ്ധനായ വിദ്വാൻ, തന്റെ വരകളിലൂടെ സർക്കാറിനേയും,ഇടതുപക്ഷത്തേയും നിരന്തരമായി ആക്ഷേപിക്കുന്ന, പകൽ കോൺഗ്രസ്സും,രാത്രി ബിജെപിയുമായ ക്രിസംഘിയായ ഒരു മാന്യൻ ഈ 

ജൂറിയിലെ അംഗമായിരുന്നു..ചെയർമാന്റെ സ്വന്തം നോമിനിയായ ഈ വ്യക്തി ഹിസ് മാസ്റ്റേഴ്സ് വോയിസായി പ്രവർത്തിച്ചിരുന്നു എന്നാണ്, മനസ്സിലാക്കാൻ കഴിഞ്ഞത്.

 

അത് കൊണ്ട് ഈ അവാർഡ് നിർണയത്തിൽ രാഷ്ട്രീയമല്ല, മറിച്ച് വ്യക്തി വിരോധമാണ് നിഴലിച്ചത്. തിരശ്ശീലക്കുളളിൽ മുഖം മറച്ചിരിക്കുന്ന ആ ബഹുമാന്യന്റെ സ്വാർഥ താൽപ്പര്യങ്ങളും അന്വേഷിക്കേണ്ടേ. നൂറ്റി അറുപതോളം ചിത്രങ്ങൾ മത്സരത്തിനെത്തി...അതിൽ 44 ചിത്രങ്ങൾ ഫൈനൽ ജഡ്ജിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കുന്നു...ആ ചിത്രങ്ങൾ ഏതൊക്കെ? അതറിയാൻ ഇവിടുത്തെ പ്രേക്ഷകർക്ക് ആഗ്രഹമുണ്ട് സാർ..

 

ആ ലിസ്റ്റ് അക്കാദമി പ്രസിദ്ധീകരിക്കണം. തഴയപ്പെട്ട സിനിമകൾ പ്രേക്ഷകർ വിലയിരുത്തട്ടെ. അങ്ങനെ തഴയപ്പെട്ട ചിത്രങ്ങളിൽ ആരുടെയെങ്കിലും പ്രകടനങ്ങൾ

ഇവർ അവാർഡ് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഭീഷണിയാണോ..അല്ലെങ്കിൽ ആകുമോ..ഇതൊക്കെ പ്രേക്ഷകർ തീരുമാനിക്കട്ടെ...ഇത്തരം തെറ്റായ നടപടികൾ നടന്നിട്ടുണ്ടെങ്കിൽ,അത് സമയാസമയം റിപ്പോർട്ട് ചെയ്യാത്ത അക്കാദമി സെക്രട്ടറിയുടെ പ്രവർത്തി,കുറ്റകരമാണ് എന്ന് പറയാതെ വയ്യ...മലയാളികൾ മണ്ടന്മാരല്ല കേട്ടോ.’’–എം.എ. നിഷാദ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com