ADVERTISEMENT

മലയാളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എഡിറ്ററാണ് എം.ടി.വാസുദേവൻ നായരെന്ന് ചലച്ചിത്ര സംവിധായൻ ജയരാജ്. അദ്ദേഹത്തിന്റെ സിനിമകളിലും സാഹിത്യരചനകളിലും അതു വ്യക്തമാണ്. ആവശ്യമില്ലാത്തതൊന്നും അവയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മലയാളിയുടെ എംടി അനുഭവം’ എന്ന സംവാദത്തിൽ കോട്ടയം ബസേലിയസ് കോളജിലെ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു ജയരാജ്. എം.ടി.വാസുദേവൻ നായർക്കുള്ള നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന സാംസ്കാരികോൽസവത്തിന്റെ ഭാഗമായ പരിപാടി ബസേലിയസ് കോളജ് മലയാളവിഭാഗത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി: കാലം – നവതിവന്ദന’ ത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകുന്നത്. 

MT-img2

 

mt-jayaraj

ഇന്ത്യൻ സിനിമയിൽത്തന്നെ ഏറ്റവും മനോഹരമായ ഡയലോഗുകൾ എഴുതിയത് എംടിയാണെന്ന് ജയരാജ് പറഞ്ഞു. മനോഹരമായ ഡയലോഗുകളുടെ സമാഹാരമാണ് എംടി സിനിമകൾ. എംടി എഴുതിയതിനു സമാനമായ ഡയലോഗുകൾ കാണാൻ കഴിയുക ഷേക്സ്പിയറിലാണ്. എം.ടിയുടെ കഥാപാത്രങ്ങളിൽ മിക്കവരും ജീവിതത്തെ ഒറ്റയ്ക്കു നേരിടുന്നവരാണ്. സ്വപ്നങ്ങൾ തേടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ. നിശ്ശബ്ദതയുടെ അർഥം ഏറ്റവുമധികം കണ്ടത് എംടിയിലാണ്. തത്വചിന്ത എന്ന, മനസ്സിന്റെ ഏറ്റവും മനോഹരമായ അവസ്ഥ അടുത്തറിഞ്ഞയാളാണ് എംടിയെന്നും ജയരാജ് നിരീക്ഷിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

 

ബസേലിയസ് കോളജ് പ്രിൻസിപ്പൽ‌ ഇൻ ചാർജ് ഡോ. ജ്യോതിമോൾ പി., മലയാളവിഭാഗം മേധാവി ഡോ. തോമസ് കുരുവിള, മലയാള മനോരമ കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ എന്നിവർ പ്രസംഗിച്ചു. ബസേലിയസ് കോളജിനുള്ള ഉപഹാരം മനോരമ ഓൺലൈൻ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം.തേവര സമർപ്പിച്ചു. 

 

‌ജൂലൈ 14 ന് തൃശൂരിലായിരുന്നു ‘എംടി: കാലം – നവതിവന്ദന’ത്തിന്റെ തുടക്കം. രണ്ടു സംവാദങ്ങളും അരനൂറ്റാണ്ടിലേക്കെത്തുന്ന ക്ലാസിക് ചലച്ചിത്രം നിർമാല്യത്തിന്റെ പ്രദർശനവുമായാണ് നവതിവന്ദനത്തിനു തുടക്കമായത്. ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെ തിരുവനന്തപുരത്ത് എംടി ചലച്ചിത്രമേളയും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ക്യാംപസുകളിൽ എഴുത്തുകാരും ചലച്ചിത്രപ്രവർത്തകരുമായി വിദ്യാർഥികളുടെ മുഖാമുഖവും നടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com