ADVERTISEMENT

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ നിർണായക ശബ്​ദരേഖ പുറത്തായി. ജൂറി അം​ഗമായ നേമം പുഷ്പരാജ് വിനയനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്കാര നിർ‌ണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. നിർമാതാവും പ്രൊഡക്‌ഷന്‍ കൺട്രോളറുമായ ഷിബു ജി. സുശീലനാണ് ഓഡിയോ പുറത്തുവിട്ടത്.

 

നേമം പുഷ്പരാജ്-വിനയൻ ഫോൺ റെക്കോർഡിങിലെ പ്രധാന ഭാഗങ്ങൾ.

 

‘‘അക്കാദമി ചെയർമാൻ ചർച്ചയിലേ വരാൻ പാടില്ലാത്തതാണ്. പക്ഷേ രഞ്ജിത്ത് അനാവശ്യമായി ഒരു ഇടപെടൽ നടത്തി. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകളൊക്കെ തിരഞ്ഞെടുത്ത് ഫൈനൽ ​ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. എന്തുകൊണ്ട് പരി​ഗണിച്ചുകൂടാ, ചിത്രത്തിന്റെ ആർ‌ട് ഡയറക്ഷൻ, മേക്കപ്പ്, കോസ്റ്റ്യൂം, കൊറിയോ​ഗ്രാഫി എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരി​ഗണിക്കാനുണ്ടെന്ന് ഞാൻ പറഞ്ഞു. സെറ്റിടൽ അല്ല ആർട് ഡയറക്‌ഷൻ എന്ന് എന്നോട് അദ്ദേഹം മറുപടിയായി പറഞ്ഞു. ‘‘ആർട് ഡയറക്‌ഷനെക്കുറിച്ച് എന്നോടൊന്നും പറയേണ്ട, കഥ ആവശ്യപ്പെടുന്നത് ചെയ്യുകയാണ് വേണ്ടത്. അത് ആ സിനിമയിൽ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന്’’ ഞാൻ മറുപടിയായി പറഞ്ഞു.

 

ഞാനിതു പറയുമ്പോൾ ഗൗതമി അടക്കമുള്ള മറ്റു ജൂറി അം​ഗങ്ങളും അടുത്തുണ്ടായിരുന്നു. അത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നെനിക്കുറപ്പാണ്. രഞ്ജിത്ത് അങ്ങനെ പറഞ്ഞത് ശരിക്കും എന്നെ അപമാനിച്ചപോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ പിന്നെ ഇദ്ദേഹത്തെ മൈൻഡ് ചെയ്യാൻ പോയില്ല. ഈ ഫീൽഡിൽ ഞാൻ ഇത്രയും വർഷമായി നിൽക്കുന്ന ആളാണ്. അതിനോട് ആധികാരികമായി സംസാരിക്കാൻ ഇദ്ദേഹം ആരാണ്. പക്ഷേ അതിൽ അവർ വിജയിച്ചു. അതിനു ശേഷമാണ് സംഗീതത്തെക്കുറിച്ചുള്ള അവാർഡ് നിർണയം വരുന്നത്. അങ്ങനെ ജെൻസി ഗ്രിഗറിയാണ് എം. ജയചന്ദ്രന്റെ കാര്യം പറയുന്നത്. 

 

അങ്ങനെ മൂന്ന് അവാർഡുകൾ പത്തൊൻപതാം നൂറ്റാണ്ടിനു അപ്പോൾ കിട്ടിയിട്ടുണ്ട്. പ്രധാന ജൂറി അംഗങ്ങൾ റൂമിലേക്കു പോയപ്പോഴാണ് രഞ്ജിത്ത് അറിയുന്നത്, ഈ സിനിമയ്ക്ക് മൂന്ന് അവാർഡുകള്‍ കിട്ടിയെന്ന് അറിയുന്നത്. അപ്പോൾ തന്നെ അവരെ തിരിച്ചു വിളിച്ചു. പാട്ടിന്റെയും സംഗീതത്തിന്റെയും അവാർഡ് ഒന്നു കൂടി പുനഃപരിശോധിക്കണമെന്നായിരുന്നു ജൂറി മീറ്റിങിൽ പറഞ്ഞത്. അപ്പോഴാണ് ഇത് രഞ്ജിത്തിന്റെ കളിയാണെന്ന് മനസ്സിലായത്. ഞാനപ്പോൾ തന്നെ പറഞ്ഞു, ഈ തീരുമാനത്തില്‍ ഉറച്ചു നിൽക്കണമെന്ന്. അവരും ആകെ വിഷമിച്ചാണ് തിരിച്ചുവന്നത്. ജെൻസിയുടെ കണ്ണൊക്കെ നിറഞ്ഞു. അത് കണ്ട് ഗൗതം ഘോഷും പറഞ്ഞു, ഇനി ഇത് മാറ്റേണ്ടെന്ന്. 

 

രഞ്ജിത്ത് ഇനി ഇവിടെ ഇരിക്കുമ്പോൾ അവാർഡ് നിർണയത്തിൽ ആർക്കും നീതി കിട്ടില്ല. വളരെ മോശമായ ഇടപെടൽ. ഈ സർക്കാരിന്റെ കീഴിലാണല്ലോ ഇതൊക്കെ ചെയ്യുന്നതെന്ന് ചിന്തിക്കുമ്പോൾ ആശങ്ക തോന്നുന്നു.’’

 

ജൂറിയെ സ്വാധീനിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചുവെന്ന പരാതിയിൽ മുൻനിലപാട് തിരുത്തി സാംസ്‌കാരികവകുപ്പ്‌ മന്ത്രി സജി ചെറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തൽ നടത്തിയ ജൂറിയംഗം നേമം പുഷ്പരാജിനെ നേരിട്ട് വിളിച്ച് മന്ത്രി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. രഞ്ജിത്തിനെതിരായി സംവിധായകൻ വിനയൻ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിന് നിർദേശം നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ നീക്കം.

 

രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്നായിരുന്നു വിവാദമുണ്ടായപ്പോൾ മന്ത്രി സജി ചെറിയാൻ ആദ്യം പ്രതികരിച്ചത്. എന്നാൽ, ഈ പ്രസ്താവനയ്ക്കെതിരേ സിപിഐ നേതാക്കൾ പരസ്യമായി രംഗത്തുവരുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com