ADVERTISEMENT

നര്‍മമാണ് ഞങ്ങളുടെയൊക്കെ ജീവവായു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ടൊക്കെ തമാശ എവിടെയുണ്ടോ അവിടെ ഞാനും ലാലും ഉണ്ടാകും. തമാശ പറയുന്നവര്‍ എന്നതിലുപരി തമാശ നല്ലരീതിയില്‍ ആസ്വദിക്കുന്നവര്‍ കൂടിയാണ് ഞങ്ങള്‍. എന്റെ വാപ്പയും ലാലിന്റെ അപ്പിച്ചിയും നല്ല നര്‍മബോധമുള്ള ആളുകളാണ്. പുല്ലേപ്പടിയിലെ ഞങ്ങളുടെ സുഹൃത് സംഘത്തിലുള്ളവരെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ ഒരിക്കലും വഴക്കുണ്ടാകാറില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരസ്പരം കളിയാക്കിയാണ് അതു പരിഹരിച്ചിരുന്നത്. ദേഷ്യമുള്ളവര്‍ പോലും ചിരിച്ചുപോകും. ഇങ്ങനെ നര്‍മബോധമുള്ള സുഹൃത്തുക്കള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണു ഞാന്‍ എന്നും വിശ്വസിക്കുന്നത്. പണ്ടു കഥകള്‍ കേള്‍ക്കാന്‍ ഹനീഫിക്കയുടെ ചുറ്റും കൂടിനിന്ന കുട്ടിക്കാലത്തെക്കുറിച്ച് കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. അന്ന് ഞങ്ങള്‍ അദ്ദേഹത്തെ ചുറ്റി നിന്നിരുന്നതുപോലെ ഇന്നു ഞങ്ങളുടെയൊക്കെ മക്കള്‍ കഥകള്‍ കേള്‍ക്കാന്‍ ഞങ്ങളെ ചുറ്റി നില്‍ക്കാറുണ്ട്. കഥകള്‍ എന്നു പറഞ്ഞാല്‍ തമാശക്കഥകള്‍. 

siddique18
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

 

അതില്‍ ചില കഥാപാത്രങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. അങ്ങനെ ഒരാളാണ് ഇഖ്ബാല്‍ എന്ന ഇക്കുമ്മ. അന്ന് എന്റെ അയല്‍വാസിയും ഇന്നെന്റെ ബന്ധുവും കൂടിയാണ് ഇഖ്ബാല്‍. ഞങ്ങളുടെ മനസ്സുകള്‍പോലെ തന്നെ വേലിക്കെട്ടുകളോ മതില്‍ക്കെട്ടുകളോ ഇല്ലാത്ത ഒറ്റ മുറ്റത്താണ് എന്റെയും ഇഖ്ബാലിന്റെയും വീട്. സത്യത്തില്‍ ഇഖ്ബാലിനെ ഒന്നു പൊടിതട്ടിയെടുത്തതാണ് ‘ഇന്‍ ഹരിഹര്‍ നഗറി’ലെ അപ്പുക്കുട്ടന്‍. ജഗദീഷ് അവതരിപ്പിച്ച കഥാപാത്രം. കൂട്ടത്തില്‍ ഏറ്റവും നിഷ്‌കളങ്കനായതുകൊണ്ടുതന്നെ ഒരുപാട് അബദ്ധങ്ങള്‍ ഇഖ്ബാലിനു പറ്റിയിട്ടുണ്ട്. അതൊന്നും അബദ്ധമാണെന്നു കരുതി ചെയ്യുന്നതുമല്ല. 

 

ഒരിക്കല്‍ ഞാനും ലാലും ഉസ്മാനുമൊക്കെ അടങ്ങിയ ഞങ്ങളുടെ പുല്ലേപ്പടി സംഘം നടന്നു വരുമ്പോള്‍ കാണുന്ന കാഴ്ച ഇഖ്ബാല്‍ ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറുന്നതാണ്. ഒരു സെക്കന്‍ഡ് ഞങ്ങളൊന്നു അന്ധാളിച്ചു. 

 

‘എന്താണ് ഇഖ്ബാലേ... ഇലക്ട്രിക് പോസ്റ്റിലൊക്കെ ഇങ്ങനെ വലിഞ്ഞു കയറിയാല്‍ ഷോക്കടിക്കില്ലേ?’ ഞാന്‍ ചോദിച്ചു.

 

‘ഞാന്‍ പ്രാക്ടീസ് ചെയ്യുകയാണ്.’

 

siddique9
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

‘എന്ത് പ്രാക്ടീസ്?’

 

‘ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ലൈന്‍മാന്റെ പോസ്റ്റിലേക്ക് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്.’

 

അപേക്ഷ അയച്ചിട്ടേ ഉള്ളൂ. അവര്‍ ഇന്റര്‍വ്യൂവിനുപോലും വിളിച്ചിട്ടില്ല. അഥവാ വിളിച്ചാല്‍ പോസ്റ്റില്‍ കയറുന്നത് ടെസ്റ്റ് ചെയ്യും. അതിനുവേണ്ടി പാവം ഇഖ്ബാല്‍ അന്നേ പോസ്റ്റില്‍ കയറി പഠിക്കുകയായിരുന്നു. 

apukuttan

 

‘ഇതൊക്കെ പഠിച്ചു കഴിഞ്ഞ് നീ ജീവനോടെയുണ്ടെങ്കിലല്ലേ ജോലി കിട്ടൂ. അതുകൊണ്ട് ആദ്യം താഴെയിറങ്ങ്’ എന്നു പറഞ്ഞ് ഞങ്ങള്‍ ഒരുവിധം അവനെ താഴെയിറക്കി. നല്ല ഇലക്ട്രീഷ്യനാണ് ഇഖ്ബാല്‍. ഇത്തരം കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഒപ്പിക്കുമെങ്കിലും പണിയില്‍ അവനെ വെല്ലാന്‍ ആളില്ല. 

 

കലാഭവനില്‍നിന്ന് ഇറങ്ങി ഞാനും ലാലും ഹരിശ്രീയില്‍ മിമിക്‌സ് പരേഡ് തുടങ്ങിയ സമയം. അവിടത്തെ സൗണ്ട് ഓപ്പറേറ്റര്‍ സുരേഷിന് ഒരു ഇലക്ട്രീഷ്യനെ സഹായിയായി വേണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇഖ്ബാലിനെ കൂടെക്കൂട്ടി. സുരേഷിനൊപ്പം ഇക്കുമ്മ ഞങ്ങളുടെ എല്ലാ പരിപാടിക്കും വരാന്‍ തുടങ്ങി. ഒരിക്കല്‍ എറണാകുളം ഷിപ്പ്‌യാർഡില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അവിടെ ഇലക്ട്രിക് കണക്‌ഷന്‍ കൊടുത്തിട്ടും ലൈന്‍ വരുന്നില്ല. എന്തോ തകരാറ്. സൗണ്ട് സിസ്റ്റത്തിലേക്കും ലൈറ്റ്‌സിലേക്കും കണക്‌ഷന്‍ വരുന്നത് ഈ ലൈനില്‍നിന്നാണ്. ഈ ലൈന്‍ ശരിയല്ലെന്നു പറഞ്ഞ് ഇക്കുമ്മ സ്റ്റൂളില്‍ കയറി നിന്ന് കയ്യുടെ പുറകുവശം കൊണ്ട് തട്ടി നോക്കുകയാണ്. ആ സമയം ഞാനും ലാലും അതു കണ്ടുകണ്ട് അങ്ങോട്ടു ചെന്നു.

 

‘നീയെന്താണ് ഈ ചെയ്യുന്നത്?’ ഞങ്ങള്‍ ചോദിച്ചു?

 

‘അല്ല, ഈ ലൈനില്‍ കറന്റുണ്ടോ ഇല്ലയോ എന്നറിയാന്‍ തട്ടി നോക്കുകയാണ്.’

siddique12
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

 

തട്ടുന്നുണ്ടെങ്കിലും അവന്റെ കൈ ഇതുവരെ അവിടെ മുട്ടിയിട്ടില്ല.

 

‘എന്തിനാടാ ഇക്കുമ്മ റിസ്‌ക് എടുക്കുന്നേ? ഒരു ടെസ്റ്റര്‍ വച്ച് നോക്കിയാല്‍ പോരേ?’

 

ഞങ്ങള്‍ താഴെ കിടന്ന ടെസ്റ്റര്‍ എടുത്ത് കയ്യില്‍ കൊടുത്തു. ടെസ്റ്റര്‍ വച്ച് അവന്‍ ലൈനില്‍ കറന്റ് ഉണ്ടോ എന്നു നോക്കിയ നേരം ടെസ്റ്റര്‍ ഉരുകിപ്പോയി. അത്രയും പവറില്‍ കറന്റ് വരുന്ന ലൈനിലാണ് അവന്‍ കൈമുട്ടി പരീക്ഷിക്കാന്‍ നോക്കിയത്. ആ കൈ അവിടെ തട്ടാതിരുന്നത് അവന്റെ ഭാഗ്യമാണോ ഞങ്ങളുടെ ഭാഗ്യമാണോ അവന്റെ കുടുംബത്തിന്റെ ഭാഗ്യമാണോ എന്തോ! 

 

കലാഭവന്റെ ഭാഗമായിരുന്ന കാലത്ത് ബാംഗ്ലൂരില്‍ നടന്ന പരിപാടിക്ക് ഇഖ്ബാല്‍ ഞങ്ങള്‍ക്കൊപ്പം വന്നു. ഗാനമേളക്കാര്‍, മിമിക്രിക്കാര്‍, ഓര്‍ക്കസ്ട്ര തുടങ്ങി വലിയൊരു സംഘമാണ്. എല്ലാവരുടെയും എണ്ണമെടുത്താണ് ആബേലച്ചന്‍ ബസില്‍ കയറ്റുന്നത്. ബാംഗ്ലൂര്‍ എത്തുന്നതിനു മുന്‍പ് ഒരു ഹോട്ടലില്‍ ഇറങ്ങി കുളിച്ച് ഫ്രഷ് ആകാമെന്നു കരുതി മൂന്നു നാല് മുറിയെടുത്തു. എല്ലാവരും കുളിച്ചു റെഡിയായി തിരിച്ചു വന്ന് വണ്ടിയില്‍ കയറി. അച്ചന്‍ വീണ്ടും എണ്ണമെടുത്തു. പക്ഷേ ഒരാളുടെ കുറവ്. 

‘അച്ചന് എണ്ണം തെറ്റിയതാണ്. വണ്ടി വിട്.’ ഓര്‍ക്കസ്ട്രക്കാര്‍ പറഞ്ഞു.

 

‘ഏയ് ഒരു തെറ്റുമില്ല. ഞാന്‍ നിന്നെണ്ണിയതാണ്.’ അച്ചന്‍ തറപ്പിച്ചു പറഞ്ഞു.

 

പെട്ടെന്നാണ് ഞങ്ങള്‍ക്ക് ഓര്‍മവന്നത്.

 

‘ഇഖ്ബാല്‍ എവിടെ?’ അവന്‍ കൂട്ടത്തില്‍ ഇല്ല. 

 

ഓടിച്ചെന്ന് എടുത്ത മുറികളൊക്കെ പരിശോധിച്ചു. നോക്കുമ്പോള്‍ ഒരു മുറിയില്‍ ഇക്കുമ്മ കുടുങ്ങിക്കിടക്കുകയാണ്. ഇവന്‍ ബാത്റൂമില്‍ കയറിയ സമയത്ത് എല്ലാവരും പോയി. ആളില്ലെന്നു കരുതി ഹോട്ടലുകാര്‍ മുറി പൂട്ടി. അവന്‍ മുറിയുടെ വാതില്‍ തട്ടിക്കൊണ്ടിരിക്കുമ്പോഴാണു ഞങ്ങള്‍ ചെല്ലുന്നത്. അപ്പോഴേക്കും ഒന്നര മണിക്കൂറോളം സമയം വൈകിയിട്ടുണ്ട്. ബാംഗ്ലൂര്‍ എത്തണം. എല്ലാവരും അക്ഷമരാണ്. അവനെയും വിളിച്ച് ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് ബോംബിട്ടപോലെ ഇക്കുമ്മ പറയുന്നത്:

 

siddique2
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

‘അല്ല ഞാനിതുവരെ ബാത്റൂമില്‍ പോയില്ല. കേറിയപ്പോഴേ മുറി അടച്ചതാ!’

 

അപ്പോള്‍ മുതല്‍ റൂമിന്റെ വാതിലും മുട്ടി ഇരിക്കുന്നതാണ് അവന്‍. പിന്നെ അവന്‍ റെഡിയായി വരുന്നതുവരെ എല്ലാവരും കാത്തിരുന്നു. 

 

പരിപാടികള്‍ക്കു പോകുമ്പോള്‍ കൊണ്ടുപോകുന്ന സൗണ്ടിന്റെ ബോക്‌സ് വളരെ വലുതാണ്. അതിനകത്താണ് സൗണ്ട് മിക്‌സര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വയ്ക്കുന്നത്. അതിനൊക്കെ സഹായിക്കുന്നത് ഇഖ്ബാലാണ്. മലപ്പുറത്ത് ഒരു പരിപാടിക്കു പോകുമ്പോള്‍ ഒരാളെക്കൂടി സഹായത്തിനു വിളിച്ചു. ഇഖ്ബാലും പുതിയ ആളും കൂടി പെട്ടിയെടുത്തുകൊണ്ടു വന്നു ബസില്‍ വച്ചു. മലപ്പുറത്തെത്തി പരിപാടി തുടങ്ങാന്‍ അര മണിക്കൂര്‍. അവിടത്തെ ലോക്കല്‍ മൈക്ക് സെറ്റിന്റെ ആളുകള്‍ അവരുടെ മൈക്ക് സെറ്റും കൊണ്ടുവച്ചിട്ടുണ്ട്. സൗണ്ട് ഞങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

in-harihar-nagar
‘ഇൻ ഹരിഹർ നഗർ’ ചിത്രത്തിൽ നിന്ന്

 

‘ഏയ് ഇതൊന്നും ഇവിടെ വയ്ക്കാന്‍ പറ്റില്ല. ലക്ഷക്കണക്കിനു വിലയുള്ള സാധനങ്ങളാണ് പെട്ടിക്കകത്ത്. എടുത്തു മാറ്റ്.’ നമ്മുടെ എൻജിനീയര്‍ സുരേഷ് പറഞ്ഞു. അവരുമായി ചെറുതായൊന്നു കോര്‍ത്തു. അവര്‍ക്കതു വലിയ അപമാനമായെങ്കിലും സെറ്റ് മുഴുവന്‍ അഴിച്ചു മാറ്റി.

 

ഇഖ്ബാല്‍ വന്ന് മിക്‌സറിന്റെ പെട്ടി തുറന്നു. തുറന്ന അതേ സെക്കന്‍ഡില്‍ ‘അയ്യോ...’ എന്നും പറഞ്ഞ് അതുപോലെ പെട്ടിയടച്ചു. എല്ലാവരുടെയും നോട്ടം അവന്റെ നേരെയാണ്.

 

‘എന്താടാ? എന്താ പറ്റിയത്?’

siddique6
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

 

‘മിക്‌സര്‍ എടുത്തിട്ടില്ല.’

 

ആ പെട്ടിയുടെ മുകളില്‍ വേറെ ചില പെട്ടികളും കൂടി വച്ചിരുന്നു. ആ ഭാരത്തില്‍ പെട്ടിക്കകത്ത് മിക്‌സര്‍ ഇല്ലാത്ത കാര്യം ആരും ശ്രദ്ധിച്ചില്ല. എന്തു ചെയ്യുമെന്നറിയില്ല. ആളുകള്‍ ടിക്കറ്റെടുത്തു കയറിക്കഴിഞ്ഞു. മിമിക്‌സ് പരേഡ് അന്ന് കത്തി നില്‍ക്കുന്ന സമയാണ്. മലബാര്‍ ഭാഗത്ത് ആദ്യമായാണ് പരിപാടി നടക്കുന്നത്. മലപ്പുറത്തുനിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഒരു സ്ഥലത്ത് നല്ല സൗണ്ട് സിസ്റ്റം ഉണ്ട്. അതു കൊണ്ടുവരുമ്പോഴേക്കു സമയം പോകും. അത്രയും സമയം പരിപാടി നിര്‍ത്തിവച്ചാല്‍ ആളുകള്‍ രോഷാകുലരാകും.

siddique7
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

 

‘ഒരു കാര്യം ചെയ്യ്. ആ ലോക്കല്‍ മൈക്ക് സെറ്റുകാരോടു തന്നെ സഹായിക്കാന്‍ പറയ്.’

 

കാര്യം പറഞ്ഞപ്പോള്‍ പുള്ളി അമ്പിനും വില്ലിനും അടുക്കുന്നില്ല. അതുപോലെ അപമാനിച്ചാണ് അയാളെ വിട്ടത്. പിന്നെ എല്ലാവരും കൂടി മാപ്പു പറഞ്ഞ് കാലുപിടിച്ചു മൈക്ക് വയ്പിച്ചു. ആദ്യത്തെ ഒന്നുരണ്ട് പരിപാടികള്‍ ചീറ്റിപ്പോയി. അപ്പോഴേക്കും മറ്റേ മിക്‌സര്‍ എത്തി. ഇല്ലായിരുന്നെങ്കില്‍ ഇക്കുമ്മയുടെ ഈ മറവി എല്ലാവരുടെയും ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തുവയ്ക്കുന്ന ഒരു സംഭവമായി മാറിയേനെ. വളച്ചുകെട്ടാതെ പറഞ്ഞാല്‍ അടികൊണ്ട് കൊച്ചിവരെ ഓടേണ്ടി വന്നേനെ. 

 

ഇഖ്ബാലിന്റെ മൂത്ത സഹോദരന്‍ സലീം അണ്ണന്‍ ഗള്‍ഫില്‍ പോയി വന്നപ്പോള്‍ ഇഖ്ബാലിന് ഒരു വാച്ച് കൊണ്ടുകൊടുത്തു. ആ വാച്ചിന് രണ്ടു ഡയലുണ്ട്. ഒന്ന് സൗദിയിലെ സമയവും ഒന്ന് ഇന്ത്യയിലെ സമയവുമാണ്. 

 

‘സൗദിയിലെ സമയം എന്തിനാണ് ഇവിടെ?’ ഇതാണ് എല്ലാവരുടെയും സംശയം.

 

ഒരുത്തന്‍ കണ്ടുപിടിച്ചു: ‘സൗദിയില്‍നിന്ന് ആളുകള്‍ ഇപ്പോള്‍ ഇക്കുമ്മയെ വിളിച്ചാണ് സമയം എത്രയായി എന്നു ചോദിക്കുന്നത്!' എല്ലാവരും ചിരിച്ചു.

 

ആ വാച്ചിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പണ്ടത്തെ പോക്കറ്റ് വാച്ചുകള്‍പോലെ അതിന് ഒരു അടപ്പുണ്ട്. റിസ്റ്റ് വാച്ചില്‍ അക്കാലം വരെ ഞങ്ങള്‍ അങ്ങനൊന്നു കണ്ടിട്ടില്ല; അതിനുശേഷവും. സമയം നോക്കാന്‍ തുറന്നു നോക്കണം. 

 

‘ഇതെന്തിനാണ് ഈ അടപ്പ്?’ അതായി അടുത്ത ചര്‍ച്ച. 

 

‘വെള്ളം കേറാതിരിക്കാനായിരിക്കും,’ ഒരുത്തന്‍ പറഞ്ഞു.

 

അപ്പോള്‍ മറ്റൊരുത്തന്റെ കൗണ്ടര്‍:

 

‘വെള്ളം കയറാതിരിക്കാനൊന്നുമല്ല. സമയം നോക്കി കഴിഞ്ഞിട്ട് നമുക്ക് അടച്ചുവയ്ക്കാം.’

 

‘അടച്ചുവച്ചാല്‍ എന്താ കാര്യം?’ 

 

‘അടച്ചുവച്ചാല്‍ സമയം വേസ്റ്റ് ആകില്ലല്ലോ. ആവശ്യത്തിനു മാത്രം സമയം നോക്കിയാല്‍ പോരെ?’ പിന്നെ കൂട്ടച്ചിരി. 

 

ഞങ്ങളുടെ കൂട്ടത്തിലെ ഉസ്മാന്‍ ഒരിക്കല്‍ ജോലിക്കാര്യത്തിനായി മുംബൈയ്ക്കു പോയി. തിരിച്ചു വരുന്ന വഴി കക്ഷി ഒരു ജോടി ഷൂ വാങ്ങിച്ചു. അന്നു ഞങ്ങള്‍ക്കാര്‍ക്കും ഷൂ ഇല്ല. കൂട്ടത്തില്‍ ആദ്യ ഷൂ വാങ്ങിച്ചത് ഉസ്മാനാണ്. അതിന്റെ അസൂയ എല്ലാവര്‍ക്കും ഉണ്ട്. ഷൂവും പാന്റ്സുമൊക്കെയിട്ടുള്ള ഉസ്മാന്റെ ആ വരവ് കാണുമ്പോള്‍ ഞങ്ങളുടെ അസൂയ പൊന്തിവരും. പക്ഷേ എന്തു ചെയ്യാം! ഒടുക്കം തമാശയിലൂടെ ഉസ്മാനെ മാനസികമായി തകര്‍ക്കാം എന്നു തീരുമാനിച്ചു. ഉസ്മാന്‍ നടന്നു വരുമ്പോള്‍ ഇപ്പുറത്തു നിന്ന് ഞങ്ങള്‍ ഉറക്കെ വിളിക്കും:

 

‘ഉഷൂമാന്‍...’

 

പിറകെ വേറെയും കഥകളിറങ്ങി: 

 

പുറംകടലില്‍നിന്നു വരുന്ന കപ്പലില്‍ ആദ്യം കാണുന്നതു പുകയാണ്. പിന്നീട് പുകക്കുഴല്‍. പിന്നെ മുന്‍ഭാഗം, ക്രമേണ കപ്പല്‍. അത് ഉസ്മാന്റെ തലയിലേക്കിട്ടു. ഉസ്മാന്‍ നടന്നുവരുമ്പോള്‍ ആദ്യം കാണുന്നത് ഷൂ ആണ്. അതു കഴിഞ്ഞാണ് ഉസ്മാനെ കാണുന്നത്. ഓരോ ദിവസവും ഓരോരോ കഥകള്‍. കളിയാക്കല്‍ സഹിക്കാതായപ്പോള്‍ ഉസ്മാന്‍ ആ ഷൂ ഉപേക്ഷിച്ചു. ഷൂ എടുത്ത് കട്ടിലിനടിയിലേക്കിട്ടു. കുറെ കാലം കഴിഞ്ഞ് ഉസ്മാന്റെ അനിയന്‍ ഷംസു കട്ടിലിനടിയില്‍നിന്ന് ആ ഷൂ കണ്ടെത്തി. ഷംസു അതു തേച്ച് മിനുക്കി എടുത്തു കാലിലിട്ടു. വൈകുന്നേരം ഞങ്ങള്‍ നോക്കുമ്പോള്‍ ഷംസു ആ ഷൂവും ഇട്ടോണ്ടു വരുന്നു. എല്ലാവരും കൂടി ഒന്നിച്ചു വിളിച്ചു:

 

‘സം ഷൂ...’ ഇതിനു പിറകിലെ കഥകളൊന്നും അവന് അറിയില്ലായിരുന്നു. ആ ഒരൊറ്റ ദിവസമേ ഷംസു ആ ഷൂ ഉപയോഗിച്ചുള്ളൂ. അവനും ഷൂ ഉപേക്ഷിച്ചു. ഈ ഷംസു ഇപ്പോള്‍ എന്റെ അസോഷ്യേറ്റ് ഡയറക്ടര്‍ ആണ്.

 

ഇതല്ലാതെ ചില പ്രാക്ടിക്കല്‍ തമാശകള്‍ ഉണ്ട് ഞങ്ങള്‍ക്കിടയില്‍. ഞങ്ങളുടെ നാട്ടില്‍ എല്ലാ വര്‍ഷവും ഒരു ബാഡ്മിന്റൻ ടൂര്‍ണമെന്റ് നടത്തും. ഓസി എന്ന നമ്മുടെ സുഹൃത്തിന്റെ സഹോദരന്‍ സെലസ്റ്റിന്‍ വാഴച്ചാലില്‍ വീണു മരിച്ചിട്ടുണ്ട്. അവന്റെ ഓര്‍മയ്ക്കു വേണ്ടി നടത്തുന്നതാണ്. പിരിവെടുത്താണ് സെലസ്റ്റിന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ് എന്ന പേരില്‍ നടത്തുന്നത്. ലാഭമൊന്നുമില്ല. അവനെ ഓര്‍ക്കാന്‍, ആദരിക്കാന്‍ ഒരു ദിവസം. അത്രമാത്രം. ഒരു വര്‍ഷം ടൂര്‍ണമെന്റ് കഴിഞ്ഞു. സംഭാവന വാഗ്ദാനം ചെയ്ത പലരും തന്നു. അതില്‍ ഒരാള്‍ മാത്രം തന്നില്ല. ഓസി ആണ് അന്നു കണ്‍വീനര്‍. ഒരു കടയില്‍നിന്നു മാത്രം തരാമെന്നു പറഞ്ഞ പൈസ കിട്ടിയിട്ടില്ല. പണം കൊടുക്കാനുള്ളവര്‍ ബാക്കിയുള്ളവര്‍ ദിവസേന വിളിച്ചു ചോദിക്കും. അതോടെ ഞങ്ങള്‍ കടക്കാരായി. ഓസി എല്ലാ ആഴ്ചയും പത്മ ജംക്‌ഷനിലെ സിറ്റി ഹോസ്പിറ്റലിന് അടുത്തുള്ള പണം തരാനുള്ള ആളുടെ കടയില്‍ പോയി അന്വേഷിക്കും.

 

‘അടുത്തയാഴ്ച തരാം’ എന്നും പറഞ്ഞ് ഓരോ ആഴ്ചയും കടക്കാരന്‍ നീട്ടിക്കൊണ്ടുപോയി. പിടിച്ചു വാങ്ങിക്കാന്‍ പറ്റില്ലല്ലോ. സംഭാവനയല്ലേ.

 

ഒരിക്കല്‍ ഓസി പെങ്ങളുടെ മകനെയുംകൊണ്ട് ആശുപത്രിയില്‍ പോയി. വരുന്ന വഴിക്കു കടയില്‍ കയറി ഒന്നു ചോദിച്ചേക്കാം എന്നു കരുതി ഓസി ചെന്നു. 

 

‘എന്താണ്, ഇത്തവണ കുട്ടിയൊക്കെയായിട്ടാണല്ലോ പിരിവിനു വന്നിരിക്കുന്നത്?’ കടക്കാരന്റെ പരിഹാസം.

 

എടുത്തടിച്ചതുപോലെ ഓസിയുടെ മറുപടി:

 

‘എന്റെ കാലശേഷം ഇനി ഇവനായിരിക്കും വരിക.’ ആ തമാശയില്‍ കടക്കാരനും ചിരിച്ചുപോയി. അപ്പോള്‍ത്തന്നെ അയാള്‍ പൈസ എടുത്തു കൊടുത്തു. 

 

ഇങ്ങനെ എല്ലാറ്റിലും തമാശകള്‍ കണ്ടെത്തുന്ന ഒരു ഗ്യാങ്ങാണ് ഞങ്ങളുടേത്. സംസാരം തുടങ്ങിയാല്‍ മണിക്കൂറുകള്‍ പോകുന്നതറിയില്ല. അങ്ങനെ തമാശകള്‍ പറഞ്ഞു നില്‍ക്കുന്ന ഒരു വൈകുന്നേരം. പെട്ടെന്നാണു മഴ പെയ്തത്. തൊട്ടടുത്ത് ഒരു മൂപ്പന്റെ കടയുണ്ട്. നനയാതിരിക്കാന്‍ ഞാനും ലാലും ബാക്കി കൂട്ടുകാരും ആ കടത്തിണ്ണയിലേക്ക് ഓടിക്കയറി. ചെറിയൊരു പലചരക്കുകടയാണത്. നിരപ്പലക ചാരിവച്ച് നീളത്തില്‍ കമ്പിയിട്ട് അടയ്ക്കുന്ന വാതിലുള്ള കട. ഇന്ന് അങ്ങനത്തെ കടകള്‍ എവിടെയും കാണാന്‍ പറ്റില്ല. മഴ മാറുന്നതും കാത്തുനിൽപാണ്. നല്ല ബോറഡി. ആരും കാര്യമായി ഒന്നും പറയുന്നില്ല. അതിനിടെ ലാല്‍ എന്നോടു പറഞ്ഞു:

 

‘എടോ അവിടുന്ന് മാറി നില്‍ക്ക്. അല്ലെങ്കില്‍ പലകയാണെന്നു പറഞ്ഞ് മൂപ്പന്‍ തന്നെ കൊണ്ടുപോയി അതിന്റെടേല്‍ തിരുകും.’

 

അന്നെന്റെ ശരീരം ഏറക്കുറെ പലകപോലെയാണ്. അതു കേട്ട് എല്ലാവരും ചിരിച്ചു. എനിക്കു ക്ഷീണമായി. ഉടന്‍ തന്നെ ഞാന്‍ പകരം വീട്ടി.

 

‘ലാലും മാറി നിന്നോ. അല്ലെങ്കില്‍ ആ പലകയിട്ടു കഴിഞ്ഞാല്‍ കമ്പിയാണെന്നു പറഞ്ഞ് തന്നെ കൊണ്ടുപോയി അതിനാത്ത് തിരുകും.’ എന്റെ മറുപടി വന്നതോടെ ലാല്‍ ഉള്‍പ്പെടെ എല്ലാവരും ആര്‍ത്തു ചിരിച്ചു. കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞവരാണു ഞങ്ങള്‍ രണ്ടുപേരും.

 

ഏതു സന്ദര്‍ഭത്തിലും തമാശ പറയാനുള്ള കഴിവുണ്ടായത് ഈ സൗഹൃദവലയത്തില്‍നിന്നാണ്. സിനിമകളിലെ തമാശകളിലും അതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടാകും. എങ്കിലും ജീവിതത്തിലെ സന്ദര്‍ഭങ്ങള്‍ അതുപോലെയെടുത്ത് സിനിമകളില്‍ ഞങ്ങള്‍ ചേര്‍ത്തിട്ടില്ല. അങ്ങനെ ചെയ്ത ഒരു സംഭവമുണ്ട്. അതു ഞങ്ങളുടെ ആദ്യ സിനിമയിലാണ്. ‘റാംജി റാവു സ്പീക്കിങ്.’

 

പുല്ലേപ്പടി ഗ്യാങ്ങിലെ ഞങ്ങളുടെ കൂട്ടുകാരനാണു സെന്നന്‍. അവന്റെ അപ്പച്ചന്‍ ടാറ്റ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒരു ദിവസം എന്തോ പ്രശ്‌നത്തിന്റെ പേരില്‍ ആരോടും പറയാതെ അദ്ദേഹം ജോലിസ്ഥലത്തുനിന്ന് ഇറങ്ങിപ്പോയി. പിന്നെ ആരും ആളെ കണ്ടിട്ടില്ല. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലുമറിയില്ല. മരിച്ചു എന്നറിഞ്ഞാല്‍ ആ ജോലി ആശ്രിതനായ സെന്നനു കിട്ടും. ജോലി കിട്ടാന്‍ വേണ്ടി ചരിത്രം മുഴുവന്‍ ചേര്‍ത്ത് സെന്നനു വേണ്ടി കത്തെഴുതുന്നതു ഞാനായിരുന്നു.

മാനേജ്‌മെന്റിലേക്കാണ് കത്തെഴുതുന്നത്. ആ ജോലി സെന്നനു കിട്ടിയില്ല. പക്ഷേ, ആ സംഭവം ഞാന്‍ സിനിമയിലേക്കെടുത്തു. അതാണ് ‘റാംജി റാവു’വിലെ ബാലകൃഷ്ണന്റെ ജോലിക്കഥ. സെന്നനു വേണ്ടി അന്നെഴുതിക്കൊടുത്ത ആ എഴുത്തുകളുടെ ഓര്‍മയില്‍നിന്നാണ് ബാലകൃഷ്ണന്റെ കഥ പിറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com