ADVERTISEMENT

മലയാളിയുടെ ചിരിയുടെ ബ്രാൻഡ് അംബാസഡറായി മാറിയ സംവിധായകൻ സിദ്ദിഖിനു കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. ജീവിതത്തിലും സിനിമയിലും തന്നെ വളർത്തി വലുതാക്കിയ പ്രിയനഗരം ഹൃദയവേദനയോടെ അദ്ദേഹത്തിനു വിടചൊല്ലി.

 

പലവട്ടം നിറഞ്ഞ ചിരിയോടെ കടന്നുചെന്നിട്ടുള്ള കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്കു സിദ്ദിഖ് ഇന്നലെ അവസാനമായെത്തുമ്പോൾ ജീവസ്സുറ്റ ഓർമകളുമായി അടുപ്പക്കാർ അതിനെ തൊട്ടുനിന്നു. വെള്ളപ്പൂക്കൾക്കു നടുവിലൊരുക്കിയ ചില്ലു പേടകത്തിൽ സൗമ്യമായി സിദ്ദിഖ് ഉറങ്ങിക്കിടന്നു. ഉറ്റ ചങ്ങാത്തം പാതിയറ്റ വേദനയിൽ ലാൽ ആ പേടകത്തിനെ തൊട്ടു ചേർന്നിരുന്നു. പ്രിയ ശിഷ്യനെ ഒരുനോക്കു കാണാൻ സംവിധായകനും സിദ്ദിഖിന്റെ ഗുരുവുമായ ഫാസിൽ എത്തിയപ്പോൾ ലാൽ കണ്ണീരോടെ കൂപ്പുകൈകളുമായി അദ്ദേഹത്തോടു ചേർന്നു നിന്നു. 

ഫാസിലിന്റെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലൂടെയായിരുന്നു സിദ്ദിഖും ലാലും സഹസംവിധായകരായി സിനിമാലോകത്ത് എത്തുന്നത്. സിനിമ തറവാട്ടിലെ കാരണവരുടെ കരുതലോടെ ഫാസിൽ എല്ലാവരെയും ചേർത്തുപിടിച്ചപ്പോൾ ചുറ്റും നിന്നവർക്കും കണ്ണീരടക്കാനായില്ല. മക്കളും നടന്മാരുമായ ഫഹദും ഫർഹാനും ഫാസിലിനോടൊപ്പം ഉണ്ടായിരുന്നു.

 

ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനുശേഷം പള്ളിക്കരയിലെ വീടായ സൈനാബാസിലും പൊതുദർശനം ഉണ്ടായിരുന്നു. കടമ്പ്രയാറിന്റെ തീരത്തു സിദ്ദിഖ് ഏറെ മോഹിച്ചു പണിത, അമ്മയുടെ പേരിട്ട വീട്ടിൽ നിന്നു മൃതദേഹം എടുക്കുമ്പോൾ ഭാര്യ ഷാജിദയും മക്കളും വിങ്ങിപ്പൊട്ടി. വൈകിട്ട് എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനു ശേഷം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളേറ്റുവാങ്ങി കബറടക്കം നടത്തി. സഹോദരൻ കെ.ഐ.അൻവർ ഹുസൈൻ മയ്യത്ത് നമസ്കാരത്തിനു നേതൃത്വം നൽകി.

 

മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്‌, ജയറാം, ദിലീപ്‌, ജയസൂര്യ, സിദ്ദിഖ്‌, സായികുമാർ, മുകേഷ്, ജഗദീഷ്‌, വിജയരാഘവൻ, രഞ്‌ജി പണിക്കർ, ഹരിശ്രീ അശോകൻ, നസ്രിയ, വിനീത്, ജനാർദ്ദനൻ, ജോയ് മാത്യു, ജോണി ആന്റണി, ഇടവേള ബാബു,മണിയൻപിള്ള രാജു, ഹരിശ്രീ അശോകൻ, ഷെയ്‌ൻ നിഗം, നസ്രിയ, വിനീത്‌, വിനീത്‌ കുമാർ, സൗബിൻ ഷാഹിർ, സൈജു കുറുപ്പ്, ജനാർദനൻ, ബാബു ആന്റണി, ജോയ്‌ മാത്യു, ജോണി ആന്റണി, നരേൻ, ടിനി ടോം, രമേഷ്‌ പിഷാരടി, ധർമജൻ, ഇടവേള ബാബു, ബാലചന്ദ്രൻ ചുള്ളിക്കാട്‌, ആലപ്പി അഷ്റഫ്, കലാഭവൻ അൻസാർ, കലാഭവൻ റഹ്മാൻ, കോട്ടയം നസീർ, കലാഭവൻ പ്രചോദ്‌, ഷാജു ശ്രീധർ, ശ്രീകാന്ത്‌ മുരളി, സാദിഖ്, ഇർഷാദ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, സോഹൻ സീനുലാൽ, ഷഹീൻ സിദ്ദിഖ്, മണിക്കുട്ടൻ, മുന്ന‌, കെ.എസ്. പ്രസാദ്, വർക്കിച്ചൻ പേട്ട, ഹരിശ്രീ യൂസഫ്, സാജൻ പള്ളുരുത്തി,കലാഭവൻ അൻസാർ, ഏലൂർ ജോർജ്‌, കലാഭവൻ നവാസ്, കുഞ്ചൻ, ദിനേശ് പണിക്കർ, ഉണ്ണിമായ പ്രസാദ്, ചിപ്പി, മിത്ര കുര്യൻ, പൗളി വൽസൻ, ഭാഗ്യലക്ഷ്മി, സിനു സൈനുദ്ദീൻ, ഗായത്രി സുരേഷ്‌, സീനത്ത്‌, ശോഭ മോഹൻ, രാജേഷ്‌ ശർമ, മണികണ്ഠൻ ആചാരി, മിഥുൻ രമേശ്, സിജോയ് വർഗീസ്, അബ്‌ദുൽ മജീദ്‌, വിനോദ് കോവൂർ, ബീന ആന്റണി, രഹ്ന, സംവിധായകരായ കമൽ, സിബി മലയിൽ, റാഫി, ലാൽ ജോസ്‌, വിനയൻ, ബ്ലെസി, ഷാഫി, റോഷൻ ആൻഡ്രൂസ്‌, ബി. ഉണ്ണിക്കൃഷ്ണൻ, വേണു, രാജസേനൻ, മേജർ രവി, മഹേഷ്‌ നാരായണൻ, ലിജോ ജോസ് പല്ലിശ്ശേരി, രഞ്‌ജിത് ശങ്കർ,അനിൽ രാധാകൃഷ്‌ണ മേനോൻ, പ്രജേഷ് സെൻ, ലാൽ ജൂനിയർ, ടിനു പാപ്പച്ചൻ, തരുൺ മൂർത്തി, എം.എ. നിഷാദ്‌, ബൈജു കൊട്ടാരക്കര നിർമാതാക്കളായ എവർഷൈൻ മണി, സിയാദ് കോക്കർ, സർഗചിത്ര അപ്പച്ചൻ, ഔസേപ്പച്ചൻ വാളക്കുഴി, സുരേഷ് കുമാർ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, കിരീടം ഉണ്ണി, മാണി സി.കാപ്പൻ എംഎൽഎ, ലിസ്റ്റിൻ സ്റ്റീഫൻ, എം. രഞ്‌ജിത്, ബാദുഷ, മേയർ എം. അനിൽകുമാർ, കലക്ടർ എൻ.എസ്‌.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്‌ തോമസ്‌, ടി.ജെ.വിനോദ് എംഎൽഎ, ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, സിറ്റി പൊലീസ്‌ കമ്മിഷണർ കെ.സേതുരാമൻ, പ്രഫ. എം.കെ.സാനു, ചാണ്ടി ഉമ്മൻ, സി.എൻ.മോഹനൻ, മുഹമ്മദ്‌ ഷിയാസ്‌, കെ.എസ്. ഷൈജു, ആർ.ചന്ദ്രശേഖരൻ, എ.എൻ.രാധാകൃഷ്‌ണൻ, കെ.എസ്. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, സി.ജി. രാജഗോപാൽ, നമ്പി നാരായണൻ ,സംഗീത സംവിധായകൻ ദീപക് ദേവ്‌, ഗായകരായ ബിജു നാരായണൻ, അഫ്‌സൽ, തിരക്കഥാകൃത്തുക്കളായ എസ്‌.എൻ. സ്വാമി, ഉദയ്കൃഷ്ണ, ബെന്നി പി. നായരമ്പലം, ശ്യാം പുഷ്കരൻ, ശ്രീമൂലനഗരം മോഹനൻ, ഇന്നസെന്റിന്റെ മകൻ സോണറ്റ്‌, ഐ.എം. വിജയൻ  തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

 

അവസാന തിരക്കഥ സിനിമയാകും

 

സിദ്ദിഖ് എഴുതിപ്പൂർത്തിയാക്കി മിനുക്കുപണികൾ ചെയ്തുകൊണ്ടിരുന്ന അവസാനത്തെ തിരക്കഥ ‘ആറാം ഇന്ദ്രിയം’ സ്ക്രീനിലെത്തും. ജസ്റ്റിസ് കെമാൽ പാഷയുടെ മകൾ അല്ലി കെമാൽ പാഷയുടേതാണ് ചിത്രത്തിന്റെ കഥ. 3 വർഷം മുൻപാണ് അല്ലി സിദ്ദിഖിനോട് കഥ പറയുന്നത്. സാധാരണ ഞാൻ മറ്റുള്ളവരുടെ കഥകൾ എടുക്കാറില്ല. ഇത് മനോഹരമായിരിക്കുന്നു. അല്ലി തന്നെ എഴുതണം എന്നായിരുന്നു സിദ്ദിഖിന്റെ നിർദേശം. തുടർന്ന് തിരക്കഥാരചനയുടെ രീതിയും സിദ്ദിഖ് വിശദീകരിച്ചു. അല്ലി തന്നെയാണ് മമ്മൂട്ടിയെ കണ്ട് കഥ പറയുന്നത്. ചിത്രത്തിന് ആദ്യം ‘മെൻ ഇൻ വൈറ്റ്’ എന്നാണ് പേരിട്ടിരുന്നത്. പിന്നീട് സിദ്ദിഖ് തന്നെയാണ് ആറാം ഇന്ദ്രിയം എന്ന ടൈറ്റിൽ നൽകിയത്. ചിത്രം സിദ്ദിഖിനു സമർപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.

 

അവധിയെടുത്ത് മാണി സി.കാപ്പൻ

 

നിയമസഭാ സമ്മേളനത്തിൽ നിന്ന‌് അവധിയെടുത്ത് മാണി സി.കാപ്പൻ എംഎൽഎ നേരെ കൊച്ചിയിലേക്ക് വന്നത് പ്രിയസുഹൃത്തിനെ ഒടുവിലൊന്നു കാണാനാണ്. മാന്നാർ മത്തായി എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്റെ പേരിലേക്ക് നോക്കിയാൽ അത് മാണി സി.കാപ്പനാണെന്നു കാണാം. സിദ്ദിഖും ലാലും തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്താൽ പേരു കിട്ടില്ലെന്നു കരുതി ചിത്രത്തിന്റെ സംവിധായകനായി നിശ്ചയിച്ചയാൾ അവസാന നിമിഷം പിൻവാങ്ങി. അതോടെ സിദ്ദിഖ്–ലാൽ തന്നെ സംവിധാനവും ഏറ്റെടുത്തു. പിണങ്ങിപ്പോയ സംവിധായകൻ പ്രശ്നമുണ്ടാക്കിയെങ്കിലോ എന്ന് സംശയിച്ചാണ് സംവിധായകന്റെ പേര് മാണി സി.കാപ്പൻ എന്നു വച്ചത്.

 

ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത തമാശകൾ

 

തന്റെ സിനിമാ ജീവിതത്തിൽ ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമ നൽകിയ വഴിത്തിരിവ് വലുതാണെന്ന് നടൻ ജഗദീഷ്. അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ ഇമേജ് കുട്ടികൾക്കിടയിൽപോലും ഇന്നും നിൽക്കാൻ കാരണം സിദ്ദിഖും ലാലുമാണ്. അവരുടെ തിരക്കഥയിൽ ഒരിക്കലും ഇംപ്രവൈസ് ചെയ്യേണ്ടി വന്നിട്ടില്ല. തിരക്കഥയിലുള്ളത് അഭിനയിച്ചു ഫലിപ്പിച്ചാൽ മാത്രം മതി– അദ്ദേഹം പറഞ്ഞു.

 

മഹാരാജാസ് സഹപാഠികളെത്തി

 

മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിയായ സിദ്ദിഖിന് അന്ത്യാഞ്ജലിയർപ്പിക്കാൻ മഹാരാജാസ് കോളജിലെ അദ്ദേഹത്തിന്റെ സഹപാഠികളെത്തി. 1977– 80 മലയാളം ബിരുദ ക്ലാസിലെ വിദ്യാർഥിയായിരുന്നു അദ്ദേഹം. ആദ്യം പകൽ ക്ലാസിലായിരുന്ന സിദ്ദിഖ് സ്കൂൾ ക്ലാർക്ക് ആയി ജോലി കിട്ടിയതോടെ സായാഹ്ന ബാച്ചിലേക്കു മാറുകയായിരുന്നു. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സിഐസിസി ജയചന്ദ്രൻ, കെ.കെ. രാജേശ്വരി, പി.ആർ. ഉണ്ണിക്കൃഷ്ണപിള്ള, എം.വി.ജോസ്, ഗ്രേസ് ജേക്കബ്, വത്സല, എ.കെ. രാജൻ എന്നിവരാണ് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്.

 

ആദരമർപ്പിക്കാൻ നമ്പി നാരായണനും

 

സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലിയർപ്പിക്കാൻ അപ്രതീക്ഷിതമായി എത്തിയ ഒരാൾ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനാണ്. തിരുവനന്തപുരത്തുനിന്ന് സിദ്ദിഖിനെ ഒരു നോക്ക് കാണാനായി മാത്രം എത്തിയ അദ്ദേഹം ആദരാഞ്ജലിയർപ്പിച്ച് അൽപസമയം അവിടെ ചെലവഴിച്ചാണു മടങ്ങിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സിദ്ദിഖിന്റെ അവസ്ഥ അദ്ദേഹം നിരന്തരം അന്വേഷിച്ചിരുന്നതായി നമ്പി നാരായണനെക്കുറിച്ചു ഡോക്യുമെന്ററി ഒരുക്കിയ സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. സിദ്ദിഖുമായി ഊഷ്മള ബന്ധമായിരുന്നു അദ്ദേഹത്തിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com