ADVERTISEMENT

നടൻ ശ്രീനിവാസന്റെ ക്ഷിപ്രകോപത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മുകേഷ്. ഷൂട്ടിങ് കഴിഞ്ഞ് ഒരു ദിവസം രാത്രിയിൽ ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയപ്പോഴുണ്ടായ ഒരു സംഭവമാണ് മുകേഷ് വെളിപ്പെടുത്തിയത്.  ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുകേഷിനെയും ശ്രീനിവാസനെയും ശല്യപ്പെടുത്തിക്കൊണ്ട് അടുത്തുവന്നിരുന്ന ആൾ ശ്രീനിവാസനെ അധിക്ഷേപിച്ച് സംസാരിച്ചെന്നും പെട്ടെന്ന് ദേഷ്യം വന്ന ശ്രീനിവാസൻ ചാടിയെഴുന്നേറ്റ് കസേരയെടുത്ത് അയാളെ അടിക്കാൻ പോയെന്നും മുകേഷ് പറഞ്ഞു.  പെട്ടെന്ന് ദേഷ്യം വരുമെങ്കിലും അതുപോലെ തണുക്കുന്നു ആളാണ് ശ്രീനിവാസനെന്നും മുകേഷ് കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുൻപ് സിനിമാ ഷൂട്ടിങ്ങിനിടെ ശ്രീനിവാസനോടൊപ്പം നടന്ന രസകരമായ അനുഭവം ‘മുകേഷ് സ്പീക്കിങ്’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് വെളിപ്പെടുത്തിയത്.

 

‘‘ഏത് സിനിമയുടെ ഷൂട്ടിങ്ങിനു പോയാലും രാത്രി റൂമിൽ എത്തുമ്പോൾ നമ്മുടെ ടിഫ്ഫിൻ കരിയർ അവിടെ ഉണ്ടാകും. അതിൽ നിന്ന് ഭക്ഷണം കഴിച്ചു കിടക്കും അതായിരുന്നു പതിവ്. ഒരു ദിവസം അഞ്ചുമണിയൊക്കെ ആയപ്പോൾഎനിക്കും ശ്രീനിവാസനും ഷൂട്ടിങ് കഴിഞ്ഞു. ഞാൻ ശ്രീനിവാസിനോട് പറഞ്ഞു, ‘‘നമുക്ക് ഇന്ന് പുറത്തുപോയി എന്തെങ്കിലും വ്യത്യസ്തമായ ആഹാരം കഴിച്ചാലോ’’ എന്ന്. ശ്രീനിയും റെഡി. എട്ടുമണിക്കൊക്കെ പോകാമെന്ന് പറഞ്ഞ് ഉറപ്പിച്ച് ശ്രീനി തിരികെ റൂമിലേക്കു പോയി.  അതിനുശേഷം ശ്രീനിവാസന്റെ റൂമിൽ ഏതോ സിനിമക്കാർ വന്ന് കഥയൊക്കെ പറഞ്ഞുകൊണ്ടിരുന്നു. എട്ടു മണി ആയപ്പോൾ ഞാൻ റെഡിയായി റൂമിലേക്ക് ചെന്നു. ശ്രീനിവാസൻ എന്നെ കണ്ട് ‘‘മുകേഷ് ഇരിക്കു’’ എന്ന് പറഞ്ഞു. പോകുന്ന കാര്യം ആള് മറന്നെന്ന് എനിക്കപ്പോൾ മനസ്സിലായി. നമുക്ക് ഭക്ഷണം കഴിക്കാൻ പോകേണ്ടേ എന്നൊക്കെ ആംഗ്യത്തിലൂടെ ഞാൻ കാണിക്കുന്നുണ്ട്, പുള്ളി ‘‘എന്താ എന്താ’’ എന്ന് ചോദിക്കുകയാണ്.  

 

വീണ്ടും ഞാൻ കൈവച്ച് ഭക്ഷണം കഴിക്കേണ്ട എന്ന് ആംഗ്യം കാണിച്ചു. അപ്പോഴാണ് ശ്രീനിവാസൻ അക്കാര്യം ഓർക്കുന്നത്. അങ്ങനെ വന്നവരോട് യാത്രയൊക്കെ പറഞ്ഞ് ഇറങ്ങിയപ്പോൾ ലേറ്റായി.  ഞങ്ങൾ ടിഫ്ഫിൻ കാരിയർ വേണ്ടെന്ന് സെറ്റിൽ പറയുകയും ചെയ്തിരുന്നു.  കോക്കേഴ്സ് സിനിമയുടെ അടുത്ത് ഫ്രൈസ് എന്നൊരു കടയുണ്ട് വളരെ സ്വാദുള്ള ആഹാരമാണ് അവിടെ നമുക്ക് അവിടെ പോകാമെന്നു പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി അവിടെ ചെന്നപ്പോഴേക്കും അവിടത്തെ കച്ചവടം കഴിഞ്ഞു ഗേറ്റ് അടച്ചിരുന്നു.  അകത്ത് കുറച്ചുപേർ ഇരിപ്പുണ്ട്. പുതിയ ഓർഡർ എടുക്കില്ലെന്ന് അവർ പറഞ്ഞു.  ഞാൻ വാച്ചറോട് ചോദിച്ചു ‘‘മുതലാളി ഉണ്ടോ’’.  ഉണ്ടെന്നു മറുപടി.  ഞാൻ പറഞ്ഞു ‘‘മുതലാളിയോട് പറയണം ശ്രീനിവാസനും മുകേഷും വന്നിട്ടുണ്ടെന്ന്’’.  ഉടനെ വാച്ചർ, ‘‘സാറേ ആരും വന്നാലും ഞങ്ങൾ ഇനി തുറക്കില്ല കട അടച്ചു’’.  

 

കഴിക്കാൻ വന്നതല്ല വേറൊരു കാര്യം ഡിസ്‌കസ് ചെയ്യാനാണ് വന്നതെന്ന് മുതലാളിയോട് ചെന്ന് പറയൂ എന്നൊരു നമ്പറിട്ടു. വാച്ചർ അകത്ത് ചെന്ന് പറഞ്ഞപ്പോൾ മുതലാളി ഓടി വന്നു, ‘‘സോറി ഇവന് ആളെ മനസ്സിലായില്ല അതുകൊണ്ടാണ് കയറി വരൂ’’ എന്ന് പറഞ്ഞു.  അദ്ദേഹം ഞങ്ങളെ വിളിച്ച് അകത്തുകൊണ്ടിരുത്തി എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചു. ഇവിടുത്തെ ഏറ്റവും വിശിഷ്ട ഭക്ഷണം എന്താണെന്നായിരുന്നു എനിക്ക് അറിയേണ്ടത്. അദ്ദേഹം പറഞ്ഞു, ‘‘ചിക്കൻ ഫ്രൈയും ചപ്പാത്തിയും’’.  എന്നാൽ അതുമതി കൊണ്ടുവരൂ എന്നു പറഞ്ഞു. അദ്ദേഹം ഭക്ഷണം എടുക്കാൻ പോയപ്പോഴേക്കും കുറച്ച്  തടിച്ച കാണാനൊക്കെ സുമുഖനായ ഒരു ചെറുപ്പക്കാരൻ വന്ന് ഞങ്ങളുടെ എതിരെ ഇരുന്നു. 

അയാൾ വന്നിരുന്നപ്പോഴേ ശ്രീനിവാസന്റെ മുഖം വല്ലാതായി. ഇനിയിപ്പോൾ ഇദ്ദേഹം ചോദ്യങ്ങൾ ചോദിച്ചു കുളമാക്കും, നമ്മൾ വന്ന കാര്യങ്ങളും നടക്കില്ല എന്നൊക്കെയുള്ള മുഖഭാവത്തോടെയാണ് ഇരിപ്പ്. ഉടനെ ഇയാൾ ‘‘ഏത് സിനിമയുടെ ഷൂട്ടിങ് ആരാണ് ഡയറക്ടർ? വേറെ ആരൊക്കെയുണ്ട്? ഞാനിവിടെ എറണാകുളത്തുള്ളതാണ് എന്നെല്ലാം പറഞ്ഞു ’’എല്ലാത്തിനും ഞാൻ മറുപടി പറഞ്ഞു. ഈ മറുപടിയോടെ ഇയാൾ പോകുമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ വീണ്ടും അയാൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ഞാൻ അയാളോട് പറഞ്ഞു, ‘‘സുഹൃത്തേ ഇദ്ദേഹവും ഞാനും സംസാരിക്കാൻ വേണ്ടി വന്നതാണ്. നാളത്തേക്കുള്ള ഒരു കാര്യം ഡിസ്കസ് ചെയ്യാൻ വന്നതാണ്’’. അദ്ദേഹം പറഞ്ഞു, ‘‘അതിനെന്താ നിങ്ങൾ ഡിസ്കസ് ചെയ്യൂ. ഞാൻ ഇവിടെ ഇരിക്കുന്നതിന് എന്താണ്. നിങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന് എനിക്കും കേൾക്കാമല്ലോ’’. 

 

നിങ്ങൾ കേൾക്കാനുള്ളതല്ല ഞങ്ങൾ പറയുന്നതെന്ന് ഞാനും പറഞ്ഞു. അതിനെന്താ എനിക്ക് കേട്ടാലും കുഴപ്പമൊന്നുമില്ല പറഞ്ഞോളൂ എന്നായി അയാൾ. ശ്രീനിവാസൻ ആണെങ്കിൽ അനീതിക്കെതിരെ അപ്പോൾ തന്നെ പ്രതികരിക്കുന്ന ആളാണ്.  ആരാണെന്ന് ഒന്നും നോക്കില്ല വായിൽ വരുന്നത് വിളിച്ചുപറയും. ആ ആശങ്കയാണ് എന്റെ മനസ്സിൽ. അതുകൊണ്ട് ഇയാളെ എങ്ങനെയെങ്കിലും ഒഴിവാക്കണം. അല്ലെങ്കിൽ കാര്യം വഷളാകും എന്ന് എനിക്ക് തോന്നി. അപ്പോൾ ഈ വന്ന മനുഷ്യൻ ശ്രീനിവാസനെ നോക്കിയിട്ട് പറയുകയാണ് ‘‘ഇയാൾ കുറെ നേരം ആയല്ലോ മിണ്ടാതിരിക്കുന്നു. ഇയാളുടെ വായിൽ എന്താ പഴം തിരുകി വെച്ചിരിക്കുന്നോ.’’ ഇതുകേട്ട  ശ്രീനിവാസൻ ചാടി എഴുന്നേറ്റിട്ട് ഇരുന്ന കസേര എടുത്തു ഒറ്റയടി. ഞാൻ അയാളെ തള്ളി മാറ്റിയത് കൊണ്ട് അയാൾ ഇരുന്ന കസേരയിലാണ് അടി വീണത്.  

 

ഞാൻ ചാടി എഴുന്നേറ്റ് ശ്രീനിവാസന് വട്ടം പിടിച്ചു. അയാൾ ഇറങ്ങി ഓടി. ‘‘ഞാൻ ഇവിടെ ചുമ്മാതിരുന്നതല്ലേ. എന്റെ വായിൽ പഴം തിരുകിയിരിക്കുകയാണോ എന്ന് ചോദിക്കാൻ അയാൾ ആരാണ്’’ എന്ന് ശ്രീനി ചോദിച്ചു. അയാളുടെ ഭാഗത്തു തന്നെയാണ് തെറ്റ് പക്ഷേ നമ്മൾ ഇത് ഇങ്ങനെ പ്രതികരിക്കാൻ പാടില്ലെന്ന് ഞാൻ ശ്രീനിയോടും പറഞ്ഞു..  ഉടൻതന്നെ മുതലാളിയും മറ്റെല്ലാവരും ഓടിവന്നു ക്ഷമ ചോദിച്ചു.  

 

പിന്നീട് ശ്രീനിവാസൻ ഇങ്ങനെ മിണ്ടാതെ ഇരിക്കുകയാണ്.  ഇടയ്ക്കിടയ്ക്ക് എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്. നീ കൊണ്ടുവന്ന ഇടം കൊള്ളാമല്ലോ ഇനി മേലാൽ എന്നെ വിളിച്ചു പോകരുത് എന്നുള്ള രീതിയിലുള്ള പെരുമാറ്റം.  തുടർന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു  ഭക്ഷണം വളരെ ഗംഭീര ഭക്ഷണമായിരുന്നു അതുകൊണ്ട് അതിൽ ശ്രീനിവാസൻ അടങ്ങി. എനിക്ക് സമാധാനമായി.  പെട്ടെന്ന് തന്നെ ഒരാൾ എന്റെടുത്ത് വന്നു പറഞ്ഞു, ‘‘സാറേ ഒരു ചെറിയ പ്രശ്നം ഉണ്ട്’’. എന്തുപറ്റിയെന്ന് ‍ഞാൻ ചോദിച്ചു.  ‘‘ആ ഇറങ്ങിയ ഓടിയ ആൾ ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മകനാണ് എറണാകുളത്ത് വലിയ സെറ്റപ്പ് ഒക്കെ ഉള്ള ആളാണ്. അയാൾ നിങ്ങളെ കൈകാര്യം ചെയ്യാൻ വേണ്ടി കുറച്ച് ആളെയും കൂട്ടി വരുന്നുണ്ട്. പക്ഷേ നിങ്ങൾ പേടിക്കേണ്ട ഞങ്ങൾ പൊലീസിനെയൊക്കെ അറിയിച്ചിട്ടുണ്ട്’’–അയാൾ ഞങ്ങളോടു പറഞ്ഞു..  

 

ഇത് കേട്ട് ശ്രീനിവാസന് അതിനേക്കാൾ ദേഷ്യമായി. അരി തിന്നതും പോരാ ആശാരിച്ചിയെ കടിച്ചതും പോരാ പിന്നെയും ആർക്കാണ് മുറിമുറുപ്പെന്നായി ശ്രീനിവാസൻ‍. സമാധാനപ്പെടു ഒന്നും വരാൻ പോണില്ലെന്ന് ഞാനും.  ഇവിടെയുള്ള ലോക്കൽ പാർട്ടികളല്ലേ ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടി ചിലപ്പോൾ വഴക്കുണ്ടാക്കാൻ വരുമായിരിക്കും നിങ്ങൾ പേടിക്കേണ്ട എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.  പിന്നെ ഞങ്ങൾക്ക് കഴിക്കാനും തോന്നിയില്ല.  അങ്ങനെ ഇരുന്നപ്പോൾ നല്ല മോടിയുള്ള വേഷം ധരിച്ച ഓഫിസർ ലുക്കുള്ള രണ്ട് ചെറുപ്പക്കാർ വന്നു. എന്താണ് ഇവിടെ സംസാരം എന്ന് ചോദിച്ചു. 

 

ഇവർ രണ്ടുപേരും എക്സൈസ് ഇൻസ്പെക്ടർമാരാണ്. അവർ അടുത്ത ഹോട്ടലിൽ മാസം സ്ഥിരമായി താമസിക്കുന്നവരാണ്. അതിൽ ഒരാൾ പറഞ്ഞു, ‘‘ഇവിടെ എന്തോ കശപിശ കേട്ടു അത് എന്താണെന്ന് അന്വേഷിക്കാൻ വന്നതാണ്. അപ്പോഴാണ് ശ്രീനിവാസനും മുകേഷും ഇവിടെ ഉണ്ടെന്നറിഞ്ഞത്. ശ്രീനിവാസൻ ഞാൻ എന്റെ ജീവിതത്തിൽ വളരെയധികം കാണാനാഗ്രഹിച്ചിരുന്ന ഒരാളാണ്, നിങ്ങൾ എഴുതിയ കഥകളും നിങ്ങൾ സംവിധാനം ചെയ്ത സിനിമകളും ഡയലോഗും ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്’’.  ശ്രീനിവാസൻ അവരോട് ചോദിച്ചു, ‘‘ഞാൻ പറയുന്ന കാര്യം നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ?’’  അവര്‍ പറഞ്ഞു തീർച്ചയായും.  

 

ഉടനെ ശ്രീനിവാസൻ, ‘‘എനിക്ക് ഒരു ആയുധം തരുമോ? എന്നെ അടിക്കാൻ വേണ്ടി കുറച്ചുപേർ വരുന്നുണ്ട്. ഒരുത്തനെ എങ്കിലും ഞാൻ അടിച്ചിടും  ഒരായുധം തരുമോ?’’.  അവർ ഒന്ന് ഞെട്ടി. എന്നിട്ട് എന്നെ നോക്കി, അപ്പോൾ ഞാൻ ചിരിക്കുന്നത് കണ്ട് അവരും ചിരിച്ചു. ഒരുത്തനും വരില്ല ഞങ്ങൾ ഇവിടെ ഉണ്ട് കേട്ടോ എന്ന് പറഞ്ഞ് അവര്‍ പോയി.  തിരിച്ചു പോകാൻ നേരം ശ്രീനിവാസൻ ഒരുതരത്തിൽ കാറിൽ കയറില്ല. അവന്മാർ വരട്ടെ ഇതിനെതിരെ ഞാൻ പ്രതികരിക്കും എന്നൊക്കെ പറയുകയാണ്.  ഒരുതരത്തിൽ ശ്രീനിവാസിനെ കാറിൽ കയറ്റി തിരിച്ചുപോയി കവിത ഹോട്ടലിൽ എത്തി. അവിടെയും ഇവന്മാർ വരുമെന്നൊക്കെ വിചാരിച്ചു, പക്ഷേ വന്നില്ല. 

 

അതൊക്കെ അങ്ങ് കഴിഞ്ഞു കുറേ കൊല്ലത്തിനുശേഷം ഇതേപോലെ ഒരു ദിവസം. മേഴ്സി ടൂറിസ്റ്റ് ഹോമിൽ  കരിമീൻ കിട്ടും, ഗംഭീര കരിമീൻ ആണ്. ഞാനും ശ്രീനിവാസനും കൂടി അവിടെ കഴിച്ചു കൊണ്ടിരിക്കുകയാണ്.  അപ്പോൾ ഒരാൾ വലിയ വിനയം കാണിച്ചുകൊണ്ട് അടുത്ത് വന്നു. അവിടെ അപ്പോൾ വലിയ ലൈറ്റ് ഒന്നും ഇല്ലാത്ത ഇരുണ്ട സാഹചര്യമാണ്, അദ്ദേഹത്തെ കണ്ടിട്ട് മനസ്സിലാകുന്നുമില്ല. അദ്ദേഹം അവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘‘ശരി ഇരുന്നോളൂ’’.  അദ്ദേഹം പറഞ്ഞു, ‘‘ഞാൻ നിങ്ങളുടെ രണ്ടുപേരെയും ആരാധകനാണ്. ഞാൻ വന്നത് മാപ്പ് ചോദിക്കാനാണ് കുറേക്കാലമായി ഞാൻ നിങ്ങളെ തിരക്കി നടക്കുന്നു’’. ആരോടാണ് മാപ്പ് പറയേണ്ടതെന്ന് എനിക്ക് സംശയം.  അപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘നിങ്ങളെ രണ്ടുപേരും മാപ്പ് തരണമെന്ന്’’.  ‘‘ഞാൻ ഒരു തെറ്റ് ചെയ്തു. ഞാൻ ചെയ്തത് കേട്ടപ്പോൾ എന്റെ അച്ഛനും എന്റെ വീട്ടുകാരും എല്ലാവരും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അന്നുമുതൽ ഞാൻ നിങ്ങളെ തിരക്കി നടക്കുകയാണ്. ഇപ്പോൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് വന്നതാണ് ഞാൻ അടുത്ത മുറിയിൽ ഉണ്ടായിരുന്നു’’.  

 

അദ്ദേഹത്തെ ഞങ്ങൾക്ക് മനസ്സിലായില്ലെന്ന് പറഞ്ഞപ്പോഴാണ് ട്വിസ്റ്റ്. ‘‘നിങ്ങൾ പണ്ട് ഫ്രൈസ് എന്ന ഹോട്ടലിൽ ഇരുന്നു കഴിച്ചു കൊണ്ടിരുന്നപ്പോൾ നിങ്ങളുടെ അടുത്ത് വന്നിരുന്ന് സംസാരിച്ചു പഴത്തിന്റെ കാര്യം പറഞ്ഞത് ഞാനായിരുന്നു. ക്ഷമിക്കണം, വെരി സോറി’’–അയാൾ പറഞ്ഞു.  ഉടനെ ശ്രീനിവാസൻ പഴയ അതേ ഗർവിൽ ‘‘അത് താനായിരുന്നു അല്ലെ,  തന്നെ തിരക്കി ഞാൻ കുറെ നടക്കുകയായിരുന്നു’’. അപ്പോൾ ഞാൻ പറഞ്ഞു, ‘‘ചുമ്മാതിരി പിന്നേ, ഇയാളെ തിരക്കി എവിടെ നടന്നു. അദ്ദേഹം മാപ്പ് പറയാൻ വന്നിരിക്കുകയാണ് ഒരു ഷേക്ക് ഹാൻഡ്  കൊടുത്ത് കാര്യം ഇപ്പോൾ ഇവിടെ തീർക്കണം.’’  അങ്ങനെ മൂന്നുപേരും ഷേക്ക്ഹാൻഡ് ഒക്കെ കൊടുത്തു. അയാൾ സന്തോഷമായി പോയി. 

 

ഞാൻ ശ്രീനിവാസിനോട് പറഞ്ഞു കണ്ടോ ഇത്രയേ ഉള്ളൂ മനുഷ്യർ. ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല ഇതൊക്കെയാണ് മനുഷ്യത്വമെന്ന്. അങ്ങനെ ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു. അവസാനം ബില്ല് ചോദിച്ചപ്പോഴാണ് ഞെട്ടിപ്പോയത് സപ്ലയർ ബില്ല് തരില്ല.  ഞാൻ ചോദിച്ചു എന്തുപറ്റി. അപ്പോൾ അവർ പറഞ്ഞു ഇവിടെ വന്ന് ഇരുന്നില്ലേ നേരത്തെ ഒരാൾ അദ്ദേഹം നിങ്ങളുടെ ബില്ല് പേ ചെയ്തിട്ട് പോയി എന്ന്.  ഉടനെ ശ്രീനിവാസൻ ചാടി എഴുന്നേറ്റു ‘‘ആരു പറഞ്ഞു വാങ്ങാൻ. ഇത് ഞാൻ സഹിക്കില്ല ഞാൻ അധ്വാനിച്ച കാശ് കൊണ്ട് എനിക്ക് ഭക്ഷണം കഴിക്കാൻ അറിയാം. എനിക്ക് വേണ്ടിയിട്ട് ആരും കൊടുക്കേണ്ട. അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ. അവൻ ആരാണ് എന്റെ ഭക്ഷണത്തിന്റെ കാശു കൊടുക്കാൻ’’ എന്നൊക്കെ പറയുകയാണ്. അങ്ങനെ അവിടുന്നും പുള്ളിയെ ആശ്വസിപ്പിച്ചു കൊണ്ടു ഞാൻ പോയി.  ഇതാണ് ശ്രീനിവാസൻ.  ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ഒരാൾക്ക് വലിയൊരു ഉദാഹരണമാണ് ശ്രീനിവാസൻ.’’–മുകേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com