ADVERTISEMENT

മേപ്പടിയാൻ സിനിമയ്ക്ക് ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘മേപ്പടിയാൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ ഇവർ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും സ്വന്തം വീടു പണയം വച്ച് ലഭിച്ച തുക കൊണ്ട് നിർമാണം പൂർത്തിയാക്കിയ കഥയും ഉണ്ണി തുറന്നു പറയുന്നു.

 

‘‘എല്ലാവരോടും ഞാൻ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം മേപ്പടിയാനിലൂടെ നേടിയിരിക്കുന്നു. എന്റെ നിർമാണക്കമ്പനിയിലെ ആദ്യ ചിത്രമാണിത്. അഭിനന്ദനങ്ങൾ, വിഷ്ണു. ഇന്ന് നീ ദേശീയ അവാർഡ് നേടിയ സംവിധായകനാണ്. അഭിമാനം മാത്രം. ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിലിയൂടെ നിന്നെ അവതരിപ്പിക്കാൻ സാധിച്ചതിൽ ഞങ്ങൾക്കും അഭിമാനം. ഇനിയും നിന്നിൽ നിന്നും ഒരുപാട് മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നു. 

 

നിങ്ങൾക്കു വേണമെങ്കിൽ ഈ കുറിപ്പ് വായിക്കാതിരിക്കാം. എന്നാൽ എന്റെ ഹൃദയം ഇവിടുണ്ട്. സാധാരണ ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാറില്ല. എന്നാൽ ഇന്ന് അങ്ങനല്ല, ഞാനെന്റെ ഹൃദയം തുറക്കുന്നു.

 

മേപ്പാടിയാൻ ഒരിക്കലും എളുപ്പമായിരുന്നില്ല. വിചിത്രമായ പല കാരണങ്ങളാൽ പ്രോജക്ട് തുടങ്ങാനായില്ല. . എന്നെ ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളിച്ച ഈ ചിത്രം നടന്നിരുന്നില്ലെങ്കില്‍ അത് 800 ന് മുകളില്‍ വരുന്ന, ഞാന്‍ അതുവരെ വായിച്ച തിരക്കഥകളില്‍ ഒന്ന് മാത്രമായി ചുരുങ്ങുമായിരുന്നു. മേപ്പാടിയനെ പിന്തുണച്ച വളരെ വിജയകരമായ ഒരു പ്രൊഡക്‌ഷൻ ഹൗസ് ഞങ്ങൾക്ക് ഉണ്ടായിരുന്നു തുടക്കത്തിൽ. പക്ഷേ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അവർ പിന്മാറി. അടുത്ത ഒരു വര്‍ഷത്തേക്ക് ഞങ്ങളെ പ്രോജക്റ്റ് ആരംഭിക്കുന്നതില്‍ നിന്ന് തടഞ്ഞ ഒരു മാന്യന്‍റെ വരവായിരുന്നു പിന്നീട്. ആ സമയമായപ്പോഴേക്കും എനിക്ക് 20 കിലോ ശരീരഭാരം കൂടി. സമ്മര്‍ദവും കൂടിവന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് നിര്‍മാതാവ് പിന്മാറി. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകന്‍ വിഷ്ണു ബോധംകെട്ട് വീണു. 

 

ലോകം മുഴുവൻ ഭീതിപടർത്തിയ മഹാമാരിക്കിടയിലും സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചത് ആ നിമിഷത്തിലായിരുന്നു. ലോക്ഡൗണ്‍ സമയത്ത് ഞങ്ങള്‍ കാത്തിരിപ്പിലായിരുന്നു. പണം എവിടെനിന്ന് വരുമെന്നത് അജ്ഞാതമായി തുടരുന്നതിനിടെ വീട് ഈട് നൽകി പണം കണ്ടെത്താൻ തീരുമാനിച്ചു. ആ പണം കൊണ്ട് ഞങ്ങള്‍ പ്രീ പ്രൊഡക്‌ഷന്‍ ജോലികള്‍ ആരംഭിച്ചു. ഇത് വര്‍ക്ക് ആയില്ലെങ്കില്‍ ഇതുതന്നെയാവും അവസാനവുമെന്ന് ഞാനെന്‍റെ മാതാപിതാക്കളോട് പറഞ്ഞു. അവര്‍ എനിക്കൊപ്പം നിന്നു. എനിക്കുവേണ്ട ബലവും ധൈര്യവും തന്നു. 

 

ഈ ചിത്രം ആരംഭിക്കാന്‍ ഞാന്‍ നേരിട്ട മുഴുവന്‍ പ്രതിബന്ധങ്ങളെക്കുറിച്ചും വിഷ്ണുവിന് അറിയാം. പിന്നീട് ചിത്രീകരണം നടന്നു. ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എല്ലാം പ്രതീക്ഷ നല്‍കുന്നതായിരുന്നു. ചിത്രം വര്‍ക്ക് ആവുമെന്ന് എനിക്ക് ഉറപ്പായിരുന്നു. റിലീസിന് ഒരാഴ്ച മുന്‍പാണ് ഇഡിയുടെ റെയ്ഡ്(ഇതിനുള്ള കൂടുതൽ ഉത്തരങ്ങൾ ഞാൻ പിന്നീട് നൽകും) നടക്കുന്നത്. അതോടെ സാറ്റലൈറ്റ് ചാനല്‍ പിന്മാറി. ഒടിടി ഡീല്‍ പൂര്‍ത്തിയാവാതെ നിന്നു. കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നതിനാല്‍ ചില പ്രധാന സിനിമകള്‍ റിലീസ് മാറ്റി. ആളുകള്‍ തിയറ്ററുകളില്‍ നിന്ന് അകന്നുനിന്ന സമയത്ത് കൂടുതല്‍ ചിത്രങ്ങളും ഒടിടി റിലീസിനെയാണ് ആശ്രയിച്ചത്. 

 

പക്ഷേ എന്നെ സംബന്ധിച്ച് തിയറ്റര്‍ റിലീസ് എന്നതില്‍ സംശയമേതും ഉണ്ടായിരുന്നില്ല. 2012 ജനുവരി 14നാണ് ഒരു നടനായി എന്റെ യാത്ര ആരംഭിക്കുന്നത്. ജനുവരി 14, 2020 ൽ ഒരു നിർമാതാവും യാത്ര തുടങ്ങി. ജീവിതം ഒരു സർക്കിളിലെത്തി അവസാനിക്കുന്നതുപോലെ തോന്നി.

 

അങ്ങനെ മേപ്പടിയാന്‍ തിയറ്ററുകളിലെത്തി. മികച്ച പ്രതികരണം ലഭിച്ചു. കുടുംബപ്രേക്ഷകര്‍ കൂട്ടമായി തിയറ്ററുകളിലേക്ക് എത്തി. കടങ്ങള്‍ വീട്ടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കയ്യടികളും ലഭിച്ചു. നിരവധി പുരസ്കാരങ്ങള്‍ മുന്‍പും ചിത്രത്തിന് ലഭിച്ചിരുന്നു. പക്ഷേ ഈ പുരസ്കാരം സ്പെഷല്‍ ആണ്. എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കും.

 

സിനിമയില്‍ ജയകൃഷ്ണന്‍ ചെയ്യുന്നതുപോലെ പുതിയ വീട് വയ്ക്കാന്‍ കുറച്ച് സ്ഥലം ഞാന്‍ വാങ്ങി. ജയകൃഷ്ണന്‍ 52 സെന്‍റ് സ്ഥലമാണ് പണയം വച്ചതെങ്കില്‍ സിനിമയ്ക്കുവേണ്ടി ഞാന്‍ 56 സെന്‍റ് ആണ് വച്ചത്. ജയകൃഷ്ണനേക്കാൾ നാല് സെന്റ് കൂടുതൽ. ഒന്നും എളുപ്പമായിരുന്നില്ലെന്ന് പറയുകയായിരുന്നു. 18 വര്‍ഷം മുന്‍പ് 1700 കിലോമീറ്റര്‍ യാത്ര ചെയ്ത് അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് എത്തുമ്പോള്‍ എന്തൊക്കെയാണ് എന്നെ കാത്തിരിക്കുന്നതെന്ന് ഒരു ധാരണയും എനിക്ക് ഉണ്ടായിരുന്നില്ല. ഹൃദയം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോള്‍ ഒരു നിമിഷം പോലും ശങ്കിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. മുഴുവന്‍ മേപ്പടിടാന്‍ ടീമിനും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോ​ഗിക്കുന്നു. ഏറ്റവും പ്രധാനമായി ഈ മാഹാത്മ്യത്തിനും പുതിയ തുടക്കങ്ങള്‍ക്കും അയ്യപ്പസ്വാമിക്കു നന്ദി.’’–ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com