ADVERTISEMENT

നർമത്തിന്റെ മേമ്പൊടിയിൽ കൗതുകമുണർത്തുന്ന സ്റ്റെപ്പുകളുമായി അർജുൻ അശോകൻ തീയായി പടർന്ന ‍‍ഡാൻസ്; തീപ്പൊരി ബെന്നിയിലെ ഫയർ ഡാൻസ്! അതും ഡ്യൂപ്പിന്റെ സഹായമില്ലാതെ. സിനിമയുടേതായി ആദ്യമിറങ്ങിയ ടീസറിൽ അർജുന്റെ ഫയർ ഡാൻസ് ഉൾപ്പെടുത്തിയിരുന്നു. ടീസർ വൈറലാകുകയും ചെയ്്തു. ഇപ്പോഴിതാ ആ ഫയര്‍ഡാൻസിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. ഓരോ സിനിമയിലും പുതിയതായി എന്തെങ്കിലും പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുകകയും അതിനുവേണ്ടി പണിയെടുക്കുകയും ചെയ്യുന്ന അർജുന്റെ വാക്കുകളിലേക്ക്:–

 

‘‘രാജേഷേട്ടനും  ജോജി ചേട്ടനും ഫയർ ‍ഡാൻസിന്റെ കാര്യം ആദ്യമേ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചത് എന്തായാലും ഡ്യൂപ് ഉണ്ടാകും എന്നാണ്. കാരണം ഇത്ര റിസ്ക്ക് ഒന്നും എടുപ്പിക്കല്ല എന്നൊരു വിശ്വാസം ഷൂട്ട് തുടങ്ങുന്നതു വരെ ഉണ്ടായിരുന്നു. പിന്നെ ഷൂട്ട് തുടങ്ങി, മറ്റന്നാൾ ഫയർ ഡാൻസ് ആണ് പഠിക്കണം എന്നു പറഞ്ഞു. അപ്പോ ഞാൻ ചോദിച്ചു, ‘പഠിക്കാനാ? ഫയർ ഡാൻസ് എങ്ങനെ പഠിക്കാനാ?’ കാരണം അത് രണ്ടു ദിവസം കൊണ്ടൊന്നും പഠിക്കാൻ പറ്റില്ല. ഭയങ്കര എഫേർട്ട് എടുത്ത് ശ്രദ്ധയോടെ  ചെയ്യേണ്ട കാര്യമാണ്. അപ്പോൾ അവർ പറഞ്ഞു; ‘ഇല്ല അർജുനെ കൊണ്ട് പറ്റും. രണ്ടേ രണ്ട് ഷോട്ടേ എടുക്കുള്ളൂ.. ചെയ്താ ഭയങ്കര രസമായിരിക്കും’ എന്നൊക്കെ...അപ്പോ ഞാനും വിചാരിച്ചു, ചെയ്യാം. പുതിയൊരു കാര്യമാണല്ലോ. ഇങ്ങനെ ഓരോ സിനിമകളിലാണല്ലോ നമുക്ക് പുതിയ കാര്യങ്ങൾ ട്രൈ ചെയ്യാൻ പറ്റൂ.

 

ശ്രീജിത് സർ ആണ് ചെറുപ്പം തൊട്ട് എന്നെ ഡ‍ാൻസ് പഠിപ്പിക്കുന്നത്. നമ്മൾ താമസിക്കുന്ന ഹോട്ടലിന്റെ മേലേ ആണ് ഇത് ആദ്യം പഠിപ്പിക്കുന്നതും പ്രാക്ടീസും ഒക്കെ. ആദ്യം ഇങ്ങനെ മേത്തൊക്കെ തീ വച്ച് ഒന്ന് ചെയ്യാൻ പറഞ്ഞ്. വെള്ളമൊക്കെ ഒഴിക്കൂലേ എന്ന് ഞാൻ ചോദിച്ചു. അപ്പോ പറഞ്ഞു, ചുമ്മാ കാണിച്ചാ മതി അടുത്തുകൂടെ ഒന്നും പോകണ്ട. ഫ്രെയിമിൽ ആൾക്കാരെ വിശ്വസിപ്പിക്കാൻ മാത്രം മതി എന്നൊക്കെ പറഞ്ഞു. അപ്പോ ഞാൻ വിചാരിച്ചു, ഇത്ര അല്ലേ ഉള്ളൂ, സെറ്റ്. 

 

എന്നിട്ട് അവർ എന്നോട് മണ്ണെണ്ണ കുടിക്കൂലേ എന്ന് ചോദിച്ചു. അപ്പോ ഞാന്‍ ഞെട്ടി; 

 

‘മണ്ണെണ്ണ കുടിക്കാനാ? എന്തിന്?’

 

ബ്രീത്ത് ചെയ്യണ്ടേ? 

 

ഞാൻ ചോദിച്ചു, ബ്രീത്ത് ചെയ്യാനാ? എന്തിന്? 

 

എന്നിട്ട് എന്നെ വെള്ളം കൂടിച്ച് തുപ്പുന്നതൊക്കെ പ്രാക്ടീസ് ചെയ്യിപ്പിച്ചു. എന്നിട്ട് മണ്ണെണ്ണ കുടിച്ച് പ്രാക്ടീസ് ചെയ്യിപ്പിച്ചു. ആദ്യമൊക്കെ നല്ല ടെൻഷൻ ഉണ്ടായിരുന്നു. മുഖത്ത് എങ്ങാനും തെറിച്ച് തീപിടിച്ചാ പണിപാളി! പക്ഷേ ഒരു പോയിന്റ് കഴി‍‍ഞ്ഞപ്പോ ഞാൻ ഓക്കെ ആയി. ഷൂട്ടിന്റെ സമയത്ത് ചെയ്ത് ചെയ്ത് എനിക്കും ഹരമായി അപ്പോ പല ഷോട്ട്സ് എടുക്കാൻ പറഞ്ഞു. എന്തായാലും പഠിച്ചതല്ലേ.. മാക്സിമം ഉപയോഗിക്കാം എന്നു വിചാരിച്ചു. കൈകളിലൂടെ മേത്ത് ഉരസിക്കൊണ്ടുവരണം. അതിനിടയിൽ ചെറുതായിട്ട്  തീ വീണ് പൊള്ളിപ്പോയി. പക്ഷേ അടിപൊളി ആയിരുന്നു.’’

 

സിനിമ നാളെ തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ ബെന്നി എന്ന കഥാപാത്രമായി അര്‍ജുൻ എത്തുന്നത്. 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും‘ വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വഹിക്കുന്നത്. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജാണ് നിര്‍വ്വഹിക്കുന്നത്.

 

ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും,  രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്‍റെ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് കുടുംബ പശ്ചാത്തലത്തിൽ ‘തീപ്പൊരി ബെന്നി’ ഒരുങ്ങുന്നത്.

 

കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: അജിത് എ. ജോര്‍ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്‌ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com