ADVERTISEMENT

2017  ഗോവന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ച 8½ Intercuts: Life and Films of K.G. George കാണുകയായിരുന്നു. മലയാള സിനിമയുടെ ഒരു യുഗമാണ് അതെന്നു മനസ്സിലാക്കാന്‍ ലിജിന്‍ ജോസ് സംവിധാനം ചെയ്ത കെ.ജി. ജോര്‍ജിന്റെ ജീവിതവും സിനിമയും പറയുന്ന ആ ഒരൊറ്റ ഡോകുമെന്ററി മതിയാകും. അത് ഇവിടെ അവസാനിക്കുന്നു. അല്ല, സത്യത്തില്‍ അത് എന്നെ അവസാനിച്ചതാണ്! പത്മരാജനും ഭരതനും കെ.ജി. ജോര്‍ജും ഒക്കെ മലയാള സിനിമയില്‍ ഉത്സവത്തിന്റെ പ്രതീതി തീര്‍ത്ത കാലമായിരുന്നു അത്. ഓരോരുത്തരും ഓരോ തരം ചിത്രങ്ങളുടെ വക്താക്കള്‍. അതില്‍ അവസാന പേരായിരുന്നു കെ ജിയുടെത്. ബാക്കിയുള്ളവര്‍ ആദ്യം തന്നെ കാലത്തില്‍ നിന്നും ഇറങ്ങിപ്പോയപ്പോള്‍ കെ ജി കുറച്ചു കാലം കൂടി ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു വാര്‍ധക്യം ബാധിച്ചവര്‍ക്കൊപ്പം കഴിഞ്ഞു കൂടി.

1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശം ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഒരുപക്ഷേ കെജിയുടെ ചിത്രങ്ങളില്‍ അത്രയ്ക്കൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയ അദ്ദേഹം ആഗ്രഹിച്ച തലത്തില്‍ എത്താതെ പോയ ഒന്ന്. അവിടെ നിന്നും അദ്ദേഹം അത്രയും കാലം ചേര്‍ത് പിടിച്ച സിനിമയില്‍ നിന്നും പിന്തിരിഞ്ഞു നടന്നിറങ്ങി പോരുകയായിരുന്നു എന്ന് തോന്നും. പിന്നീടൊരിക്കലും ഒരു സിനിമ ചെയ്യാന്‍ അദ്ദേഹത്തിനായില്ല. പക്ഷേ എന്തിനാണ് അധികം അതിനു മുന്പ് ചെയ്ത എണ്ണമറ്റ ചിത്രങ്ങളിലൂടെ കെ.ജി. ജോര്‍ജ് എന്നാ പേര് ഒരിക്കലും മായാത്ത വിധത്തില്‍ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കലര്‍ന്നിട്ടുണ്ട്.

ഓരോ ചിത്രങ്ങളും ഓരോ പാഠപുസ്തകങ്ങള്‍ പോലെയായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയെടുത്തത്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ക്കൂടി പുനര്‍ നിര്‍മ്മാണം നടത്താന്‍ പോലും പറ്റുന്ന വിധത്തില്‍ ആശയം കൊണ്ടും നിര്‍മാണം കൊണ്ടും പുതുമ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും നിലനിര്‍ത്തുന്നുണ്ട്. ഏറ്റവും നല്ല ഉദാഹരണം ഇരകള്‍ തന്നെയാണ്‌. വര്‍ഷങ്ങള്‍ക്കിപ്പുറം ജോജി എന്നാ ചിത്രം ഇരകളുടെ കഥാ തന്തുവില്‍ നിന്നു തന്നെയെന്നു രണ്ടു ചിത്രങ്ങളുടെയും പ്രേക്ഷകര്‍ക്ക് മനസിലാക്കിയെടുക്കാം. കാലാതിവര്‍ത്തിയായ കഥാമൂലങ്ങള്‍ കണ്ടു പിടിക്കുക എന്നത് തന്നെ കലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു പ്രശ്നമാണ്. മിക്കപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സ്വഭാവങ്ങളും ആശയങ്ങളും ഇന്നത്തെ ചലച്ചിത്രങ്ങള്‍ക്ക് അടാപ്റ്റ് ചെയ്യാന്‍ പര്യാപ്തവുമാണ്.

കൂടുതലും ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങളാണ് അദ്ദേഹം എടുതതെങ്കിലും ഓരോന്നും ഓരോതരം സാഹചര്യങ്ങളെയും മാനസിക നിലയുള്ള മനുഷ്യരെയും പരിചയപ്പെടുത്തുകയാണ് ചെയ്തത്. കച്ചവട സിനിമകളുടെ മേമ്പൊടികള്‍ ഉണ്ടെങ്കില്‍പ്പോലും കലാ മികവിലും അവയോരോന്നും ഉയര്‍ന്നു തന്നെ നില്‍പ്പുണ്ട്. "ഒരു യാത്രയുടെ അന്ത്യം" അതില്‍ ഏറ്റവും വ്യത്യസ്തമായ ഒരു പരീക്ഷണം തന്നെയായിരുന്നു എന്ന് പറയണം. ഇരുണ്ട പ്രതലമുള്ള സീനുകള്‍ക്ക് വളരെ നിഗൂഢമായ ഒരു ആവരണമുണ്ട്. അതിന്റെ ഭംഗിയൊ അതോ ഭയാനകതയോ , അത് ശരിക്കും വെളിപ്പെടുക ചിത്രത്തിന്റെ ഒടുവില്‍ താന്‍ അന്വേഷിച്ചു വന്ന സുഹൃത്തിന്റെ മരണം തൊട്ടടുത്തിരുന്നു കണ്ടുകൊണ്ടാണ് താന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് എന്നത് ഒരു മനുഷ്യന്‍ തിരിച്ചറിയുമ്പോഴാണ്.

 

ആദാമിന്റെ വാരിയെല്ല് എന്ന സിനിമ ഒരുപക്ഷെ സിനിമാ ലോകത്തിനു തന്നെ വ്യത്യസ്തമായ കലാപരതയുള്ള ഒരു അന്ത്യത്തിലേക്കാണ് ചെന്നെത്തിയത്. വ്യത്യസ്ത തലങ്ങളിൽപെട്ട സ്ത്രീ ജീവിതങ്ങളുടെ സ്വാതന്ത്ര്യ മോഹങ്ങളെക്കുറിച്ച് പറഞ്ഞ ചിത്രം മലയാളത്തിലെ ശക്തമായ ഒരു സ്ത്രീ പക്ഷ സിനിമയായി അടയാളപ്പെട്ടിരിക്കുന്നു. എല്ലാ മതിലുകളും കടന്നു സിനിമയിലെ ഒരു നായികയായ അമ്മിണിയും അവള്‍ക്കു പിന്നാലെ അണിനിരന്ന സ്ത്രീകളും സംവിധായകനെയും ക്യാമറയും ഒക്കെ തട്ടിയെറിഞ്ഞു തികച്ചും ഭ്രമിപ്പിക്കുന്ന ഒരു പര്യവസാനത്തിലെയ്ക്ക് നടന്നു കയറുന്നു. മറ്റൊരു സംവിധായകന് ചിന്തിക്കാന്‍ പോലുമാകാത്ത അത്ര വിപ്ലവാത്മകമായിരുന്നു ആദാമിന്റെ വാരിയെല്ല് എന്നാ ചിത്രത്തിന്റെ ക്ലൈമാക്സ്‌.

കെ.ജി. ജോര്‍ജിന്റെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രം യവനികയാണ്. 1982ല്‍  പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായിരുന്നു അത്. പ്രശസ്ത ഇന്ത്യന്‍ സിനിമാ നിര്‍മാതാവും വിതരണക്കാരനുമായ ഹെൻറിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ജോര്‍ജ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കും കഥയ്ക്കുമുള്ള പുരസ്കാരം കെജിക്കു ലഭിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായി യവനിക ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. തബലിസ്റ്റ് അയ്യപ്പന്‍റെ തിരോധാനതിലൂടെ മികവുറ്റ ഒരു അന്വേഷണവും വ്യത്യസ്ത കഥാപാത്രങ്ങളുടെ മാനസികമായ വ്യാപാരങ്ങളും യവനികയിലുണ്ട്. കെ ജിയെ അടയാളപ്പെടുത്തിയ മറ്റൊരു ചിത്രം പഞ്ചവടിപ്പാലം തന്നെയാണ്‌.   

 

വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ അടിസ്ഥാനമാക്കി കെ.ജി. ജോര്‍ജ് ഒരുക്കിയ ഈ ചിത്രം ഏതൊരു കാലത്തും സമകാലീനമായ പ്രസക്തിയുള്ള  ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമായി മാറുന്നുണ്ട്. കാലം കടന്നും അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഒരു പാഠപുസ്തകം പോലെ വായിക്കപ്പെടുന്നു എന്നതാണ് ഏതു കാലത്തും കെജിയെ മലയാള സിനിമയുടെ ചരിത്ര രേഖകളില്‍ നിലനിര്‍ത്തുന്നത്. ഒരുപക്ഷെ മലയാളത്തിലെ സിനിമാ മോഹികളായ സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട സംവിധായകന്‍ കെ ഐ തന്നെയായിരിക്കണം, കാരണം പലപ്പോഴും പലരില്‍ നിന്നും കേട്ടിട്ടുള്ള ഉത്തരങ്ങള്‍ അദ്ദേഹത്തിന്റെ പേര് തന്നെയായിരുന്നു. അതിനു ഒരു കാരണമേയുള്ളൂ. ലക്ഷണമൊത്ത , കഥപാത്രങ്ങളുടെ നിര്‍മ്മിതി കൊണ്ട് ഈടുറ്റ അദ്ദേഹത്തിന്റെ സിനിമകള്‍. അതുകൊണ്ട് കാലങ്ങള്‍ കഴിഞ്ഞും കെ.ജി. ജോര്‍ജ് ഇവിടെയൊക്കെ തന്നെയുണ്ടാകും, ഒരു സംശയവുമില്ല.

English Summary: KG George Film Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com