ADVERTISEMENT

മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ഡിറ്റക്ടീവ് നോവലുകൾ വായിച്ചു ത്രില്ലടിച്ച കൗമാരമായിരുന്നു കെ.ജി.ജോർജിന്റേത്. പിന്നെ നാടകങ്ങളുടെ ആരാധകനായി. സിനിമകൾ സീരിയസായി കണ്ടു തുടങ്ങിയപ്പോൾ ഹിച്ച്കോക്ക‌് ഫാൻ ആയി. സംവിധായകൻ ആകും മുൻപേ അദ്ദേഹം 2 കാര്യങ്ങൾ തീരുമാനിച്ചു, എന്നെങ്കിലും കുറ്റന്വേഷണ സിനിമ എടുക്കണമെന്നും നാടകം പശ്ചാത്തലമാക്കിയ സിനിമ എടുക്കണമെന്നും. ഇത‌ു രണ്ടും കൂടി ചേർന്ന സിനിമയാണ് 1982ൽ റിലീസ് ചെയ്ത ‘യവനിക’. ഇതു പക്ഷേ കുറ്റാന്വേഷണ സിനിമയുടെ തലത്തിനപ്പുറത്തേക്ക് വളർന്നു പോയി. സിനിമാവിദ്യാർഥികളുടെ  പാഠപുസ്തകമായി.

 

രണ്ട് യവനികകൾ

 

ഇന്നു നാം കാണുന്ന ‘യവനിക’ രണ്ടാമതു ഷൂട്ട് ചെയ്ത ‘യവനിക’യാണ്. ആദ്യ ‘യവനിക’ 2 മാസത്തോളം കുമ്പളങ്ങിയിലും മറ്റും ഷൂട്ട് ചെയ്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. അഭിനേതാക്കൾ ശരിയായില്ല എന്ന തോന്നലായിരുന്നു പ്രധാന കാരണം. ഒരൊറ്റയാൾ മാത്രമേ ആദ്യ യവനികയിലും രണ്ടാം യവനികയിലും ഉണ്ടായുള്ളൂ– ഭരത് ഗോപി. 

 

ഗോപി

 

‘‘യവനികയിൽ അഭിനയിക്കാൻ ഉണ്ടാകുമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് ത‌ിരക്കഥയായപ്പോഴേ തോന്നിപ്പിച്ച നടനായിരുന്നു ഗോപി.’’ സംവിധായകൻ കെ.ജി.ജോർജ്. ‘‘സെറ്റിൽ ഗോപി പറയുമായിരുന്നു, തബല പഠിച്ചാൽ കൊള്ളാമെന്ന്’’. പിന്നീട് തബലയ‌ിൽ പരിശീലനം നേടിയ‌ിട്ടാണ് തബലിസ്റ്റ് അയ്യപ്പനെ ആവാഹിച്ചത്.

 

നെടുമുടി

 

യവനികയിൽ അഭിനയിക്കുമ്പോൾ തന്നെ നെടുമുടി പ്രശസ്തനായിരുന്നു. അതിനാൽ ഏറ്റവും കൂടുതൽ പ്രതിഫലവും അദ്ദേഹത്തിനായിരുന്നു.

 

തിലകൻ

 

നാടക നടനായ തിലകനെ കെ.ജി.ജോർജിന‌്  നേരത്തേ അറിയാം. ചങ്ങനാശേരി ഗീഥയുടെ ചാച്ചപ്പന്റെ ചില മാനറിസങ്ങളാണ് തിലകന്റെ കഥാപാത്രത്തിന്റെത്.

 

മമ്മൂട്ടി

 

പൊലീസ് ഓഫിസറുടെ യൂണിഫോമിൽ മമ്മൂട്ടി മിന്നുമെന്ന് തെളിയിച്ച വേഷമായിരുന്നു ഇത‌ിലേത്.

 

വേണു നാഗവള്ളി

 

വേണു നാഗവള്ളിയായിരുന്നു നായികയുടെ കാമുകൻ. പ്രധാന റോളാണ്. എന്തുകൊണ്ട് ആ റോളിൽ വേണു നാഗവള്ളി? ‘‘വേണുവിന് ചിന്തകന്റെ മട്ടുണ്ട്’’. കെ.ജി.ജോർജ്. നിരാശ‌ാകാമുകന്റെ പ്രതീകമായി മാറി പിന്നെ വേണു നാഗവള്ളി.

 

പാട്ട്

 

‘സ്വപ്നാടനം‌’ എന്ന ആദ്യ സിനിമയിൽ ഒരു പാട്ട് റെക്കോർഡ് ചെയ്ത‌് സിനിമയിലിട്ടിട്ട് പിന്നെ കട്ട് ചെയ്തു കളഞ്ഞ സംവിധായകനാണ് കെ.ജി.ജോർജ്. ‘‘സിനിമയ്ക്ക് പാട്ടു വേണ്ട എന്ന പക്ഷമായിരുന്നു അന്ന്’’. യവനികയ്ക്ക് ‘ബലികുടീരങ്ങളേ’ പോലൊരു പാട്ട് വേണമെന്നു പറഞ്ഞപ്പോഴാണ് ‘ഭരതമുനിയൊരു കളം വരച്ചു’ എന്ന ഗാനം ഒഎൻവി എഴുതിയത്. ‘‘കെ.എസ്.സുലോചനയെ അനുകരിച്ചാണ് അതിൽ പാടിയതും’’ എന്ന് ഗായികയും കെ.ജി.ജോർജിന്റെ ഭാര്യയുമായ സെൽമ ജോർജ്. സിനിമയിൽ സെൽമയുടെ സഹോദരൻ മോഹൻ ജോസും  അഭിനയിച്ചിട്ടുണ്ട്. നാടകത്തിനു തൊട്ടു മുൻപ് തിലകന് മദ്യം നൽകുന്ന നാടകവണ്ടിയുടെ കിളിയായ കഥാപാത്രമായി. 

 

പേര്

 

തിരക്കഥ മുഴുവൻ വായിച്ച ഒഎൻവി കെ.ജി.ജോർജിനോട് പറഞ്ഞു: ‘യവനിക’ എന്നല്ലാതെ മറ്റൊരു പേരും ഇടരുത‌്.

 

ഹെൻട്രി

 

‘മേള’ കണ്ട് നല്ലൊരു സിനിമ ചെയ്യണമെന്നു പറഞ്ഞ് വന്നതാണ് നിർമാതാവ് ഹെൻട്രി. പടം നന്നാക്കാൻ എത്ര പണം മുടക്കാനും തയാർ. 

 

ഗാനമേള

 

ഷൂട്ടിങ് കഴിഞ്ഞാൽ അഭിനേതാക്കൾ ഒരുമിച്ചു കൂടും. പിന്നെ ഗാനമേള. ഭരത്ഗോപിയായിരുന്നു സ്റ്റാർ സിംഗർ. ‘പ‌ാമ്പുകൾക്ക് മാളമുണ്ട്’ ആയിര‌ുന്നു മാസ്റ്റർ പീസ്. വേണുനാഗവള്ളിയും നെടുമുടിയും ഗായകർ തന്നെയ‌ായിരുന്നു. 

 

ഈ നാട്

 

യവനികയ്ക്ക് മത്സരിക്കേണ്ടി വന്നത് െഎ.വി.ശശിയുടെ ‘ഈ നാടു’മായിട്ടായിരുന്നു. എന്നിട്ടും 150 ദിവസം ഓടി യവനിക മുന്നേറി. 

 

English Summary: Yavanika Unknown Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com