ADVERTISEMENT

‘കിങ് ഓഫ് കൊത്ത’യിൽ കാളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി സജിത മഠത്തിലിനെതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം. ദുൽഖർ സൽമാൻ അവതരിപ്പിച്ച കൊത്ത രാജുവിനെ ‘കൊന്ന്’ പൂച്ചയെ രക്ഷിച്ചതിനാണ് തനിക്കെതിരെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നതെന്നാണ് സജിത മഠത്തില്‍ പറയുന്നത്. ചിത്രം ഒടിടി റിലീസായതിന് പിന്നാലെ കിങ് ഓഫ് കൊത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമ ചര്‍ച്ച കൊഴുക്കുകയാണ്. എന്നാല്‍ ട്രോളുകള്‍ പരിധി കടന്നതോടെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവുമായി എത്തുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് സജിതാ മഠത്തില്‍.

സിനിമയിലെ കാളിക്കുട്ടി എന്ന കഥാപാത്രത്തെ പരിഹസിച്ചാണ് താരത്തിന്റെ ഇന്‍ബോക്സില്‍ പരിഹാസവുമായി ഒരുകൂട്ടമെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവരം അറിയിച്ചോളാം എന്നുമാണ് സജിതാ മഠത്തില്‍ ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്.

‘‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)’’–സജിത മഠത്തിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

കിങ് ഓഫ് കൊത്തയിലെ വില്ലൻ കഥാപാത്രമായ കണ്ണൻ ഭായിയുടെ അമ്മയുടെ വേഷത്തിലായിരുന്നു സജിത മഠത്തിൽ അഭിനയിച്ചത്.

നേരത്തെ കിങ് ഓഫ് കൊത്തയിൽ അഭിനയിച്ച നടൻ പ്രമോദ് വെളിയനാടിനെതിരെയും സമൂഹമാധ്യമങ്ങളിൽ ആക്രമണമുണ്ടായിരുന്നു. റിലീസിനു മുമ്പ് സിനിമയെക്കുറിച്ച് പ്രമോദ് പറഞ്ഞ ചില പ്രസ്താവനകൾ അനാവശ്യമായി ചിത്രത്തിന്റെ ഹൈപ്പ് കൂട്ടി എന്നാരോപിച്ചായിരുന്നു ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com