ADVERTISEMENT

'സംതൃപ്തനായ മധു'- നവതിയിൽ എത്തി നിൽക്കുന്ന മധുവിന്റെ ചിത്രങ്ങൾക്കൊരു അടിക്കുറിപ്പ് നിർദേശിക്കാൻ പറഞ്ഞാൽ, മുതിർന്ന സെലിബ്രിറ്റി ഫോട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി നൽകുന്ന മറുപടി ഇതാകും. അതിനൊരു കാരണവുമുണ്ട്. പല കാലങ്ങളിൽ, പല സിനിമകളിൽ, പല സാഹചര്യത്തിൽ മധുവിനെ കണ്ടിട്ടുണ്ടെങ്കിലും എപ്പോഴും ഒരു മന്ദസ്മിതത്തോടെയെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂവെന്ന് ചിത്ര കൃഷ്ണൻകുട്ടി പറയുന്നു. പല കാലങ്ങളിലെടുത്ത 'മധുചിത്രങ്ങൾ' മനോരമ ഓൺലൈനുമായി പങ്കുവച്ച് ചിത്ര കൃഷ്ണൻകുട്ടി ആ ചിത്രങ്ങൾക്കു പിന്നിലെ കഥകളും പറഞ്ഞു തുടങ്ങി.  

6
മധു. ചിത്രങ്ങൾ: ചിത്ര കൃഷ്ണൻകുട്ടി

 

അന്നും ഇന്നും മധു സ്റ്റാറാണ്

7
മധു. ചിത്രങ്ങൾ: ചിത്ര കൃഷ്ണൻകുട്ടി

 

നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയുടെ സമയത്താണ് മധുവിനെ ഞാൻ പരിചയപ്പെടുന്നത്. സിനിമ മാസികയ്ക്കു വേണ്ടി പടമെടുക്കാൻ പോകുമ്പോഴൊക്കെ ആ പരിചയം പുതുക്കപ്പെട്ടു. പിന്നീട്, വേറെയും പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി മധുവിന്റെ പടങ്ങൾ എടുത്തിട്ടുണ്ട്. പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും സിനിമകളും മാറി വന്നു. പക്ഷേ, ഒരു കാര്യത്തിന് മാറ്റമില്ല. അന്നും മധു സ്റ്റാറാണ്. ഇന്നും! 'മധു സർ' എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിക്കുക. വലിയ ബഹളങ്ങളില്ലാത്ത താരമാണ് മധു. അന്ന് ഇന്നത്തേതുപോലെ കാരവനുകൾ ഇല്ലല്ലോ. ഔട്ട്ഡോർ ഷൂട്ട് നടക്കുമ്പോൾ ആളുകളുമായി വലിയ കൂട്ടുകെട്ടൊന്നും ഇല്ല. ആരെങ്കിലും പോയി സംസാരിച്ചാൽ സംസാരിക്കും. അല്ലാതെ, അങ്ങോട്ടു കയറി സംസാരിക്കുക, തമാശ പറയുക തുടങ്ങിയ പരിപാടികളൊന്നും ഇല്ല. 

9

 

14

മന്ദസ്മിതം നിറഞ്ഞ മുഖം

 

മധുവിന്റെ ചിരിക്കൊരു പ്രത്യേകതയുണ്ട്. വാവിട്ടൊരു പൊട്ടിച്ചിരി കാണാൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴുമൊരു മന്ദസ്മിതം ഉണ്ടാകും. ഗൗരവത്തിൽ കാണുന്നത് അപൂർവമാണ്. ദേഷ്യം അങ്ങനെ പൊതുവെ വരാറില്ല. വന്നു കഴിഞ്ഞാൽ പിന്നെ വലിയ ദേഷ്യക്കാരനാകും.

11
15
8

 

എത്ര വർഷമായി ഞാൻ അദ്ദേഹത്തെ കാണുന്നു. ഇത്രയും ചിത്രങ്ങൾ ഞാൻ അദ്ദേഹത്തിന്റെ എടുത്തിട്ടുണ്ടല്ലോ. പിന്നെ, കോട്ടയത്ത് എന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് മധു സാറാണ്. അങ്ങനെയൊരു ബന്ധം കൂടിയുണ്ട് ഞങ്ങൾ തമ്മിൽ. 

5
4
1
2
3

 

8
16
15
19

ആസ്വദിച്ചു മുറുക്കുന്ന മധു സർ

 

13
12

ചില സമയത്ത് വെറ്റില മുറുക്കുന്ന സ്വഭാവമുണ്ട്. ഇത്രയും ആസ്വദിച്ചു മുറുക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ഒരു സംഭവം പറയാം. ശ്രീകുമാരൻ തമ്പിയുടെ ഒരു പടത്തിന്റെ സെറ്റ്. മധു സർ രാവിലെ വന്നു. മുറുക്കു തുടങ്ങി. തമ്പി ചേട്ടന്റെ അസിസ്റ്റന്റ് വന്നു വിളിച്ചു. പുള്ളി അനങ്ങുന്നില്ല. ഞാനിതെല്ലാം നോക്കിക്കൊണ്ടിരിപ്പുണ്ട്.

 

ഷൂട്ട് സമാന്തരമായി നടക്കുന്നുണ്ട്. മധു സാറിന്റെ മുറുക്കൽ മറുഭാഗത്തു തുടർന്നു കൊണ്ടേയിരുന്നു. പലരും വന്നു വിളിച്ചു. അദ്ദേഹം അനങ്ങിയില്ല. ഒടുവിൽ തമ്പി ചേട്ടൻ വന്നു. അദ്ദേഹത്തിന്റെ മുഖഭാവമൊക്കെ ശകലം മാറി. അന്നേരം മധു സർ പതിയെ എണീറ്റ് ഷൂട്ടിനു പോയി. അതാണ് ഞാൻ പറഞ്ഞത്, മുറുക്കുമ്പോൾ ഏറെ ആസ്വദിച്ചു മുറുക്കുന്ന കക്ഷിയാണ് മധു സാറെന്ന്!

 

ജനാർദ്ദനന്റെ മധു

 

സോമനും ജനാർദ്ദനനും മധുവും ഒന്നിച്ചൊരു പടമുണ്ട്. ഒരിക്കൽ സെറ്റിൽ ചെന്നപ്പോൾ സോമനും മധുവും ഒന്നിച്ചിരിക്കുന്നു. ഞാനും അവർക്കൊപ്പം വർത്തമാനത്തിൽ കൂടി. അപ്പോഴാണ് ജനാർദ്ദനൻ വന്നത്. ഞങ്ങൾ മൂന്നു പേരുടെ ഒരു ഫോട്ടോ എടുക്കാമോ എന്ന് ജനാർദ്ദനൻ ചോദിച്ചു. അങ്ങനെ എടുത്തതാണ് ആ ചിത്രം. ആ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ജനാർദ്ദനൻ എന്നോടൊരു കാര്യം പറഞ്ഞു. ഇടക്കാലത്ത് അദ്ദേഹത്തിന്റെ ശബ്ദത്തിന് ചെറിയൊരു പ്രശ്നം വന്നിരുന്നു.

 

ആ സമയത്ത് ജനാർദ്ദനന് പ്രചോദനവും പിന്തുണയും നൽകിയത് മധു ചേട്ടനായിരുന്നു. സിനിമയിൽ പിടിച്ചു നിൽക്കാൻ ആത്മവിശ്വാസം നൽകി. അതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് ജനാർദ്ദനൻ ഇമോഷനലായി പറഞ്ഞു. അങ്ങനെ എത്രയോ കഥകൾ.

 

മകനൊപ്പം ഒരു പടം വേണ്ടേ?

 

ശ്രീവിദ്യയുടെയും മധുവിന്റെയും ഒരുമിച്ചൊരു ചിത്രം എടുക്കാൻ ഒരിക്കൽ സെറ്റിൽ പോയി. അവർ ഭാര്യയും ഭർത്താവുമായി അഭിനയിക്കുന്ന ഒരു സിനിമയുടെ സെറ്റിലേക്കായിരുന്നു പോയത്. അവർ ഒരു കൃസ്ത്യൻ ദമ്പതിമാരായിട്ടായിരുന്നു ആ ചിത്രത്തിൽ. മകനായി അഭിനയിക്കുന്നത് മമ്മൂട്ടി.

 

മധുവിന്റെയും ശ്രീവിദ്യയുടെയും ഫോട്ടോ എടുക്കുന്നതിന് ഇടയിൽ മമ്മൂട്ടി വന്നു. അപ്പന്റെയും അമ്മയുടെയും പടം മാത്രം പോരാ, മകനൊപ്പം കൂടിയൊരു ഫോട്ടോ വേണമെന്നായി മമ്മൂട്ടി. അങ്ങനെ എടുത്ത ചിത്രം ഇപ്പോഴും എന്റെ സ്വകാര്യ ശേഖരത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com