മാനസികാരോഗ്യത്തിന് ഞാനും മകളും തെറാപ്പി ചെയ്യുന്നുണ്ട്: തുറന്നു പറഞ്ഞ് ആമിർ
Mail This Article
ലോക മാനസികാരോഗ്യ ദിനത്തില്‍ മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ഖാനും മകള്‍ ഇറ ഖാനും. മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ നിസാരമായി കാണരുതെന്നും സ്വയം ചികില്‍സിക്കാതെ വിദഗ്ദ സഹായം തേടണമെന്നും ആമിര്‍ഖാന്‍ പറയുന്നു. താനും മകൾ ഇറയും വർഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്നുണ്ടെന്നും ആമിർ തുറന്നു പറഞ്ഞു.
‘‘ഈ ജീവിതത്തില്‍ പലതും നമുക്ക് ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കുന്നവയല്ല. അതിന് മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്, അതായത് വിദഗ്ദരായവരുടെ സഹായം. അത് തേടാന്‍ ഒരിക്കലും മടികാണിക്കരുത്’;, ഇരുവരും വിഡിയോയില്‍ പറയുന്നു. സ്വന്തം ജിവിതത്തില്‍ നിന്നും സാഹചര്യങ്ങളെ ഉദാഹരിച്ചാണ് ഇരുവരും സംസാരിക്കുന്നത്. വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു താനും തന്‍റെ മകളുമെന്നും ആമിര്‍ഖാന്‍ തുറന്നു സംസാരിക്കുന്നുണ്ട്. അമിതമായ ഉത്കണഠയിലൂടെയോ അല്ലെങ്കില്‍ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളിലൂടെയോ കടന്നുപോകുകയാണെങ്കില്‍ മടിക്കാതെ വിദഗ്ദ സഹായം തേടുക, അതില്‍ നാണക്കേടുകള്‍ ഒന്നും തന്നെയില്ലയെന്നും ആമിര്‍ഖാന്‍ പറയുന്നു.
‘‘സ്വന്തമായി ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. അത്തരം സാഹചര്യത്തിൽ വിദഗ്ധരുടെ സഹായം തേടണം. പഠിക്കാൻ സ്കൂളിൽ പോവുന്നതും മുടി വെട്ടാൻ സലൂണിൽ പോവുന്നതും ആവശ്യത്തിന് പ്ലംബറെ വിളിക്കുന്നതും അവർ അതിൽ പരിശീലനം നേടിയതിനാലാണ്. ഇത്തരത്തിൽ പരിശീലനം നേടിയ വിദഗ്ധരെ മാനസികാരോഗ്യത്തിനും നമ്മൾ സമീപിക്കണം. ഏതെങ്കിലും തരത്തിലുള്ള ടെൻഷനോ, സ്ട്രെസ്സോ നിങ്ങളെ അലട്ടുന്നുവെങ്കിൽ പരിശീലനം ലഭിച്ച വിദഗ്ധരെ നിങ്ങൾ തീർച്ചയായും സമീപിക്കണം. അതിൽ മടിയോ നാണക്കേടോ തോന്നേണ്ട കാര്യമില്ല.’’–ആമിർ ഖാൻ പറഞ്ഞു
ആമിര്‍ഖാന്‍റെ മകള്‍ ഇറ ഖാന്‍ ഇതിന് മുന്‍പും തന്‍റെ മാനസികാരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. കൂടാതെ മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ നിരന്തരം പോസ്റ്റുകള്‍ പങ്കവയ്ക്കുകയും ചെയ്യുമായിരുന്നു. 2018 ല്‍ തനിക്ക് ക്ലിനിക്കല്‍ ഡിപ്രഷന്‍ കണ്ടെത്തിയിരുന്നെന്നും വര്‍ഷങ്ങളോളം അതിനോട് പോരാടുകയായിരുന്നു എന്നും ഇറ തുറന്നു പറഞ്ഞിട്ടുണ്ട്.
മാനസികാരോഗ്യത്തെ സംസാരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ബാല്യകാലത്തെക്കുറിച്ചും കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം ഇറ അന്ന് പറയുകയുണ്ടായി. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം കൂടുതല്‍പേരിലേക്ക് എത്തിക്കാനായി അഗസ്തു ഫൗണ്ടേഷന്‍ കമ്മ്യൂണിറ്റ ഓര്‍ഗനൈസേഷനും ഇറ ആരംഭിച്ചിരുന്നു.