‘ലിയോ’: സെൻസർ ബോർഡ് നിർദേശിച്ചത് 13 മാറ്റങ്ങൾ; യു/എ സർട്ടിഫിക്കറ്റ്
Mail This Article
വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ലിയോ’യ്ക്ക് ‘കത്തി വച്ച്’ സെൻസർ ബോർഡ്. ചില പ്രധാന മാറ്റങ്ങളോടെ മാത്രമേ ‘ലിയോ’ റിലീസ് ചെയ്യാൻ പാടുള്ളൂ എന്നാണ് സെൻസർ ബോർഡിന്റെ നിർദേശം. ചില വാക്കുകള്‍ മ്യൂട്ടാക്കാനും വയലൻസ് കൂടുതലുള്ള രംഗങ്ങള്‍ കട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 13 മാറ്റങ്ങളാണ് പ്രധാനം. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ നാൽപത്തിരണ്ട് മിനിറ്റാണ്.
അസഭ്യ വാക്കുകളും ചോര ചീറ്റുന്ന ചില രംഗങ്ങളുമാണ് കട്ട് ചെയ്തിരിക്കുന്നത്. മറ്റ് പ്രധാന രംഗങ്ങളിലൊന്നും മാറ്റമില്ല
ലിയോയുടെ ട്രെയ്‌ലറിൽ വിജയ് പറയുന്ന ഒരു ഡയലോഗ് ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ ആ ഡയലോഗിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നും അവ കഥാപാത്രത്തിന് അത്യാവശ്യമാണെന്നും സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. സെൻസർ ബോർഡ് ഇടപെട്ടതോടെ ചില ഡയലോഗുകൾ സിനിമയിൽനിന്ന് ഒഴിവാക്കുമെന്ന് ഉറപ്പാണ്. കടുത്ത വയലൻസിന്റെ സൂചനയുള്ള പോസ്റ്ററുകൾ പുറത്തുവന്നതോടെ ഈ സിനിമ മുതിർന്നവർക്ക് മാത്രമാണെന്നുള്ള ധാരണയും പരന്നിരുന്നു എന്നാൽ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
ലിയോയിലെ രംഗങ്ങള്‍ ഡബ്ബിങ്ങിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായിരുന്നുവെന്നും ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു. ലോകേഷ് കനകരാജ് സമൂഹമാധ്യമത്തിൽ തന്റെ ബയോഗ്രാഫിക്കൊപ്പം ലിയോ ചേർക്കാത്തതും ഏറെ ചർച്ചയായിരുന്നു. എന്നാൽ തന്റെ സിനിമകള്‍ പൂര്‍ത്തിയായതിനു ശേഷമേ ബയോഗ്രാഫിയില്‍ ചേർക്കാറുള്ളൂ എന്നായിരുന്നു. ലോകേഷിന്റെ വിശദീകരണം. ചിത്രത്തിന്റെ സെൻസർ പൂർത്തിയായതോടെ ലോകേഷ് ബയോഗ്രാഫിയില്‍ ലിയോ ചേർത്തതും ആരാധകർ ആഘോഷമാക്കുകയാണ്.
സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും തന്റെ റിവ്യു പങ്കുവച്ചിരുന്നു. ‘ലിയോ’ മെഗാ മാസ് സിനിമയായിരിക്കുമെന്നാണ് അനിരുദ്ധിന്റെ ഉറപ്പ്.