ADVERTISEMENT

കുണ്ടറ ജോണിയും തിരശീലയ്ക്ക് പിന്നിൽ മറയുകയാണ്. ഒരുകാലത്ത് മലയാള സിനിമ ഭരിച്ചിരുന്ന മഹാരഥന്മാരിൽ ഏറിയ പങ്കും അസ്തമിച്ചു കഴിഞ്ഞു.  ഐ.വി. ശശി സിനിമകളിൽ ഗുണ്ടയായും തല്ലുകൊള്ളിയായും നിറഞ്ഞു നിന്ന ജോണി എന്ന കുണ്ടറ ജോണിക്ക് ആത്മാവുള്ള കഥാപാത്രങ്ങളെ നൽകിയത് ചുരുക്കം ചില സംവിധായകർ മാത്രമാണ്. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ തിലകൻ അവിസ്മരണീയമാക്കിയ അനന്തൻ നമ്പ്യാരുടെ ശിങ്കിടികളിൽ ഒരാളായി അഭിനയിച്ചത് ജോണി ആയിരുന്നു. മറ്റൊരു ശിങ്കിടി കൊല്ലം അജിത്ത് എന്ന നടനായിരുന്നു. വർഗീസും ജോണിയും എന്നായിരുന്നു രണ്ട് ഗുണ്ടകളുടെയും പേരുകൾ.

തിലകൻ എന്ന വിസ്മയം മലയാളികൾക്ക് പഠിക്കാനായി ഏറെ കഥാപാത്രങ്ങൾ ബാക്കിവച്ച് അനന്തതയിലേക്ക് മറഞ്ഞിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കൊല്ലം അജിത്തും അകാലത്തിൽ മരണപ്പെട്ടു.  ഇപ്പോൾ കുണ്ടറ ജോണിയും അന്ത്യയാത്ര ചൊല്ലുമ്പോൾ മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി അവിസ്മരണീയ മുഹർത്തങ്ങൾ സമ്മാനിച്ച നാടോടിക്കാറ്റിലെ ക്വട്ടേഷൻ സംഘം ഒന്നാകെ ഓർമയായി മാറുകയാണ്.

സത്യൻ അന്തിക്കാടിന്റെ ‘നാടോടിക്കാറ്റ്’ മലയാള സിനിമ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ്. കേരളത്തിലെ യുവത്വം നേരിട്ട തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അനശ്വരമാക്കിയ ചിത്രമായിരുന്നു അത്. ദാസൻ- വിജയൻ കൂട്ടുകെട്ടിനൊപ്പം സിനിമയിലെ വില്ലനായ അനന്തൻ നമ്പ്യാരും കൂട്ടാളികളുംകൂടി ആഘോഷിക്കപ്പെടുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. ഗൾഫാണെന്നു കരുതി ചെന്നൈ കടപ്പുറത്തടിഞ്ഞ ദാസന്റെയും വിജയന്റെയും ജീവിതത്തിലേക്ക് കടന്നുവന്ന തലവേദനയാണ് അധോലോക നേതാവായ അനന്തൻ നമ്പ്യാർ. തന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമായി വന്ന ചെറുപ്പക്കാരെ ഇല്ലായ്മ ചെയ്യാൻ പദ്ധതിയിറക്കുന്ന അനന്തൻ നമ്പ്യാരുടെ കൂട്ടാളികളായി അഭിനയിച്ചത് കുണ്ടറ ജോണിയും കൊല്ലം അജിത്തും ആയിരുന്നു.  

മൂവരും ചേർന്ന് നർമ്മത്തിന്റെ ഒരു കടലാഴം തന്നെയാണ് മലയാളികൾക്ക് സമ്മാനിച്ചത്.  ഇന്ന് ട്രോളുകളായും മീമുകളായും അനന്തൻ നമ്പ്യാരും ശിങ്കിടികളും സമൂഹ മാധ്യമങ്ങൾ ഭരിക്കുകയാണ്.  ആജാനബാഹുവായ ഉറച്ച ശരീരമുള്ള കുണ്ടറ ജോണിക്ക് ശരീര ഘടനയിലുള്ള പ്രത്യേകത കൊണ്ടാകാം കിട്ടിയതിലധികവും ഗുണ്ടാ വേഷങ്ങൾ മാത്രമായിരുന്നു. കിരീടം, ചെങ്കോൽ, സാഗരം സാക്ഷി, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മാത്രമാണ് അല്പമെങ്കിലും അഭിനയപ്രാധാന്യമുള്ള വേഷം അദ്ദേഹത്തിന് ലഭിച്ചത്. 

നാടോടിക്കാറ്റിലെ വർഗീസ് എന്ന ഗുണ്ടയുടെ വേഷം ജോണിക്ക് മലയാളികളുടെ മനസ്സിൽ ഇടം നേടിക്കൊടുത്ത കഥാപാത്രമാണ്. കാലാതീതമായ ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തിലകൻ എന്ന നാട്യ ആചാര്യനും കൊല്ലം അജിത്തും കാലങ്ങൾക്ക് മുന്നേ വിടപറഞ്ഞു കഴിഞ്ഞു. ഇന്നിപ്പോൾ കുണ്ടറ ജോണി എന്ന അഭിനയ പ്രതിഭയും അരങ്ങൊഴിയുമ്പോൾ നാടോടിക്കാറ്റിലെ കഥാപാത്രങ്ങളിലൂടെ ഈ താരങ്ങൾ മലയാളികളുടെ മനസ്സിൽ അനശ്വരമാകുകയാണ്.

English Summary:

Nadodikkattu: Along with Ananthan Nambiar and Johnny, Varghese is now a memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com