ADVERTISEMENT

മലയാളത്തിൽ ഒരു സിനിമയ്ക്കും നൂറ് കോടി കലക്‌ഷൻ കിട്ടിയിട്ടില്ലെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയെ ശരിവച്ച് സന്തോഷ് പണ്ഡിറ്റും. മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാരൊന്നും ഇല്ലെന്നും സിനിമയെ വിറ്റു ജീവിക്കുന്ന ബിസിനസ്സ്കാർ മാത്രമേ ഒളളൂവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ്സ് തള്ള് മാത്രമാണെന്നും അതിനെ തമാശരീതിയിൽ മാത്രം കണ്ടാൽ മതിയെന്നും പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

‘‘നിർമാതാവിന് പണം തിരിച്ചു കിട്ടാൻ അവർ പല ഐഡിയയും ചെയ്യും. 100, 200 കോടി തള്ള് എന്നൊക്കെ അവർ പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങൾ ചുമ്മാ ചിരിക്കുക. അല്ലാതെ, ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാൾക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടികൂടുന്നത്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഈ അടികൂടലാണ് ഇതിലെ പ്രശ്നം. ഒരു പ്രമുഖ നിർമാതാവ് പറയുകയുണ്ടായി, അവരുടെ രണ്ട് സിനിമയ്ക്ക് 100 കോടിയും 50 കോടിയും കിട്ടിയിരുന്നു. എന്നാൽ യഥാർഥത്തില്‍ 50 കോടി കലക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ചുകൂടി ലാഭം ഉണ്ടായതെന്ന്. 

100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം. മലയാളത്തിൽ ഇന്നേവരെ 100 കോടി ഒന്നും ഒരു സിനിമയും കലക്ട് ചെയ്തിട്ടില്ല. നടന് ഇപ്പോൾ ഒരു സിനിമയ്ക്ക് 8,10 കോടി പ്രതിഫലം വാങ്ങുന്നുവെന്നു വയ്ക്കുക. അവർക്ക് ഈ സിനിമ 100 കോടി 200 കോടി കലക്ട് ചെയ്തു എന്ന് പറഞ്ഞാലല്ലേ അടുത്ത തവണ ഒരു നിർമാതാവ് വരുമ്പോൾ, പത്ത് കോടി പറ്റില്ല ഇരുപത് കോടി വേണമെന്ന് പറയാൻ പറ്റുള്ളൂ. അപ്പോഴല്ലേ അവരുടെ ബിസിനസ് നടക്കൂ. 

ഇതൊക്കെ ഒരു തമാശ ആയി എടുക്കുക. സീരിയസ് ആയി എടുക്കരുത്. കാരണം ബാഹുബലി 2 പോലുള്ള സിനിമയ്ക്ക് വരെ കേരളത്തിൽ 76 കോടിയേ കിട്ടിയുള്ളൂ. അതിൽ കൂടുതലൊന്നും ഒരു സിനിമയ്ക്കും കിട്ടില്ല. മലയാള സിനിമയിൽ ഇതുവരെ 100 കോടി ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ആ നിർമാതാവ് കൂടി പറഞ്ഞപ്പോൾ സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞതിൽ അല്പമെങ്കിലും സത്യമുണ്ടെന്ന് മനസിലായി കാണും. 

നിർമാതാക്കൾ പറയുന്നതിൽ തെറ്റില്ല. മറിച്ച് നിങ്ങൾ അതിന്മേൽ അടികൂടുന്നതാണ് തെറ്റ്. അവർ എന്തോ ചെയ്യട്ടെ. രാഷ്ട്രീയമൊക്കെ അങ്ങനെ തന്നെയല്ലേ. ക്രിക്കറ്റിൽ കോഹ്‌ലിയാണോ രോഹിത് ശർമ ആണോ സച്ചിനാണോ മെച്ചം എന്നിങ്ങനെ അല്ലേ നമ്മൾ നോക്കുന്നത്. അതൊക്കെ ജനറലി പറയേണ്ടതാണ്. അതിന്മേൽ ഒരു വലിയ വാക്കുതർക്കത്തിലേക്കൊന്നും നിങ്ങൾ പോകേണ്ട ആവശ്യമില്ല. അവർ അവരുടെ ജോലി എടുക്കുന്നു. എല്ലാം ഒരു ബിസിനസ്. അതിനെ അങ്ങനെ എടുത്താൽ പേരെ. 

ഈ വർഷം നാനൂറോളം സിനിമ ഇറങ്ങി, നാല് സിനിമയാണ് ഹിറ്റായത്. പണം മുടക്കുന്നവന്റെ കാഴ്ചപ്പാടിൽ മാത്രമാണ് ഒരു സിനിമയേ കാണാൻ പറ്റൂ. ഇവരുടെയൊക്കെ നെഗറ്റിവ് റിവ്യുകൊണ്ട് സിനിമ പരാജയപ്പെടുകയാണെങ്കിൽ അതിന്റെ പൂർണ നഷ്ടം നിർമാതാവിന് മാത്രമാണ്. പത്തുകോടി വാങ്ങുന്ന നായക നടന് ഇതിലെന്തു നഷ്ടം വരാനാണ്, ഒരു ചെറിയ മാനക്കേട്. അതു നായികയാണെങ്കിലും സഹതാരങ്ങളാണെങ്കിലും അവർക്കും ഒന്നും പോകാനില്ല.

മറിച്ച് ആ സിനിമയ്ക്ക് പൈസ മുടക്കിയവൻ ആരോട് വിഷമം പറയും. ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്ന് എന്റെ കാഴ്ചപ്പാടിൽ ‍ഞാൻ പറയാം. മുതല്‍ മുടക്കിയവന് പൈസ തിരിച്ചുകിട്ടിയാല്‍ ആ സിനിമകളെല്ലാം നല്ലതാണ്. മുതല്‍ മുടക്കിയവന്റെ പണം തിരിച്ചുകിട്ടുന്നില്ല അയാൾ കുത്തുപാള എടുത്തെങ്കിൽ ആ സിനിമ മോശമാണ്. സിനിമ വെറും ബിസിനസ്സ് ആണ്. മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാരൊന്നും ഇല്ല. സിനിമയെ വിറ്റു ജീവിക്കുന്ന ബിസിനസ്സ്കാർ മാത്രമേ ഒളളൂ. ആ ബിസിനസ്സുകാർക്ക് ബിസിനസ്സ് ചെയ്യാൻ നമ്മൾ അനുവദിക്കുക.’’–സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

English Summary:

Santhosh Pandit about fake office numbers of malayalam cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com