ADVERTISEMENT

ശ്രീനിവാസൻ–സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ വിജയത്തിനു പിന്നിലെ രഹസ്യം പറയാതെ പറയുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവർക്ക് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അനൂപ് പറയുന്നു. ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രങ്ങളും അനൂപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ശ്രീനിവാസനും സത്യൻ അന്തിക്കാടും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും അനൂപ് പങ്കുവച്ചിട്ടുണ്ട്. ശ്രീനിവാസന്റെ കൊച്ചിയിലെ വീട്ടിലെത്തിയായിരുന്നു സത്യനും മകൻ അനൂപും കൂടിക്കാഴ്ച നടത്തിയത്.

sathyan-anthikad-sreenivasan-1
സത്യൻ അന്തിക്കാടും ശ്രീനിവാസനും

ശ്രീനിവാസനൊപ്പമുള്ള സംഭാഷണത്തിന്റെ അൽപ ഭാഗങ്ങളും അനൂപ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചു.

‘‘ശ്രീനി അങ്കിൾ: ഞാൻ ഇപ്പോൾ ടാഗോറിന്റെ ചെറുകഥകൾ വായിക്കുകയാണ്.

ഞാൻ: കൊള്ളാം. അങ്കിൾ എന്തെങ്കിലും പ്രചോദനം തേടുകയാണോ?

ശ്രീനി അങ്കിൾ: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളിൽ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന.’’

anoop-sreenivasan
അനൂപ് സത്യനൊപ്പം ശ്രീനിവാസൻ

ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇപ്പോള്‍ മൂർച്ചയേറിയെന്നും അനൂപ് സത്യൻ പറഞ്ഞു. വൈകാതെ തന്നെ തിരക്കഥ, സംവിധാന മേഖലയിൽ ശ്രീനിവാസൻ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടിരുന്നു. 

1986 ൽ ടി.പി. ബാലഗോപാലൻ എംഎ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. ഇവർ ഉടൻ തന്നെ വീണ്ടുമൊന്നിക്കുമെന്ന കാത്തിരിപ്പിലാണ് മലയാള സിനിമാലോകം.

English Summary:

Sathyan Anthikad Met Sreenivasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com