ADVERTISEMENT

കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യമാണ് മരണം സംബന്ധിച്ച് ദുരൂഹത സൃഷ്ടിച്ചതും വിവാദമായതും. പൊലീസിനെ ഏറെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതും അതിന്റെ അന്വേഷണവഴികളും കേസന്വേഷണത്തിന് നേതൃത്വം നൽകിയ ടീമിലുണ്ടായിരുന്ന പി.എന്‍. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തി. സഫാരി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പി.എന്‍. ഉണ്ണിരാജന്റെ തുറന്നു പറച്ചിൽ.

‘‘ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാൻ വന്നിരുന്ന സുഹൃത്തുക്കളായ ജാഫർ ഇടുക്കി, തരികിട സാബു തുടങ്ങിയവരെയും ഉൾപ്പെടുത്തി വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മണിയുടെ രക്ത പരിശോധനാ റിപ്പോർട്ടിൽ നിന്നും കിട്ടിയത് മീഥൈൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽ ഉണ്ട് എന്നാണ്. സാധാരണ മദ്യപിക്കുമ്പോൾ ഈഥൈൽ ആൽക്കഹോളാണ് കാണാറുള്ളത് മീഥൈൽ ആൽക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടർപന്റൈൻ അല്ലെങ്കിൽ പെയിന്റ് റിമൂവറിലാണ്. ഇതിനെ സർജിക്കൽ സ്പിരിറ്റ് എന്നു പറയും. 

മീഥൈൽ ആൽക്കഹോൾ കഴിക്കാൻ ഉപയോഗിക്കാത്തതാണ്. മീഥൈൽ ആൽക്കഹോളിൽ ഏകദേശം 90 ശതമാനവും ഈഥൈല്‍ ആൽക്കഹോളാണ്. 9.5 ശതമാനം ഈ പറയുന്ന മീഥൈൽ ഉണ്ട്. 0.5 ശതമാനം പോയിസൺ സബ്സ്റ്റൻസും ഉണ്ട്. 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടെങ്കിൽ അത് അപകടകരമാണ്. സാധാരണ നമ്മൾ കഴിക്കുന്നത് ഈഥൈൽ ആൽക്കഹോളാണ്. വീട്ടിലോ പുറത്തോ ഒക്കെ ചാരായം വാറ്റുമ്പോൾ അതില്‍ പല വസ്തുക്കളും ചേർക്കാറുണ്ട്. അതിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടാകാം. പഴയ വൈപ്പിൻ മദ്യ ദുരന്തത്തിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അന്ന് ആ ദുരന്തത്തിന് കാരണം മീഥൈൽ ആൽക്കഹോളിന്റെ ക്വാണ്ടിറ്റി ടെസ്റ്റ് ചെയ്യുമ്പോൾ തെറ്റിപോയതായിരുന്നു. വൈപ്പിൻ ദുരന്തം അക്കാലത്തെ വലിയ ദുരന്തമായിരുന്നു. 

മണിയുടെ രക്തത്തില്‍ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. അതോടൊപ്പം ചില പെസ്റ്റിസൈഡ്സിന്റെയും അംശം കിട്ടി. മീഥൈൽ ആൽക്കഹോളിനെപ്പറ്റി പിന്നീട് അന്വേഷിച്ചു, മണിക്ക് സുഹൃത്തുക്കളാരെങ്കിലും അടുത്ത കാലത്തെങ്ങാനും ചാരായം വാറ്റി കൊടുത്തിട്ടുണ്ടോ, ടൂറു പോകുന്ന വഴിക്ക് ചാരായം കുടിച്ചിട്ടുണ്ടോ? പക്ഷേ അടുത്തകാലത്ത് മണി പുറത്തുനിന്നൊന്നും ചാരായം കുടിച്ചിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്. ഇതിനു മൂന്നു മാസം മുൻപ് മണി ആരോ വാറ്റികൊണ്ടു വന്ന ചാരായം കുടിച്ചിട്ടുണ്ട്. പിന്നീട് മണി പോകുന്നത് മൂന്നാറാണ്. അവിടെ മണിക്കൊരു വീടുണ്ട്. അവിടെ കമ്പനി കൂടിയോ എന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു വിവരവും നമുക്കു കിട്ടിയില്ല. മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യം മണിയിൽ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ബാധ്യതയായി മാറി പൊലീസിന്. പക്ഷേ വളരെ കുറച്ച് അളവേ ഉണ്ടായിരുന്നുള്ളൂ. സാധാരണ മീഥൈൽ ആൽക്കഹോള്‍ കഴിച്ചാൽ കണ്ണിന്റെ കാഴ്ച പോകും, മറ്റുള്ള അസ്വസ്ഥതകളൊക്കെയാണ് ഉണ്ടാകുന്നത്. മീഥൈൽ ആൽക്കഹോള്‍ കഴിച്ചാൽ അതിനു മെഡിസിനായിട്ട് കൊടുക്കുന്നത് ഈഥൈൽ ആൽക്കഹോളാണ്. ന്യൂട്രലൈസ് ചെയ്യാൻ കൊടുക്കുന്നതാണ്. 

kalabhavan-mani-padi
കലാഭവൻ മണിയുടെ പാഡി

അതിനെപ്പറ്റിയും മറ്റുള്ള കാര്യങ്ങളെപ്പറ്റിയും ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അൾട്ടിമേറ്റായി ചോദിക്കുമ്പോൾ മീഥൈൽ ആൽക്കഹോളിന്റെ അളവ് വളരെ വളരെ കുറവാണ്. അന്ന് നമ്മുടെ കൂടെയുണ്ടായിരുന്ന ഡിവൈഎസ്പി സുദർശൻ ഇപ്പോൾ അദ്ദേഹം ക്രൈംബ്രാഞ്ച് എസ്പി ആണ്. അദ്ദേഹം ആ സ്ഥലത്തു നിന്ന് മണി കുടിച്ചിരുന്ന ബീയറിന്റെ കുപ്പികളെല്ലാം കലക്റ്റ് ചെയ്തിട്ട് കെമിക്കൽ അനാലിസിസിന് അയച്ചു. അതിന്റെ റിസൽറ്റിനായി വെയ്റ്റ് ചെയ്തു. മണി സാധാരണ പച്ചക്കറി കഴിക്കാറുണ്ട്. പച്ചക്കറിയിൽ കീടനാശിനി ഉപയോഗിക്കാറുണ്ട്. ഇനി അങ്ങനെ പച്ചയ്ക്ക് പച്ചക്കറി കഴിച്ചപ്പോൾ പെസ്റ്റിസൈഡ്സ് അകത്തു പോയിട്ടുണ്ടോ എന്നും അന്വേഷിച്ചു. 

അതിന്റെ അന്വേഷണം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ അന്ന് മണി ഇവരുടെ കൂടെ ഇറച്ചി കഴിച്ചതായിട്ടോ മറ്റു ഭക്ഷണം കഴിച്ചതായിട്ടോ പുറത്തു നിന്നു വാറ്റി കൊണ്ടു വന്ന എന്തെങ്കിലും കുടിച്ചതായിട്ടോ ഉള്ള തെളിവില്ല. സമീപകാലത്തായി മണി ബീയർ മാത്രമേ കഴിക്കാറുള്ളൂ. അതിനെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിലായത് മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റാണെന്ന്. മണി ഡയബറ്റിസിനു വേണ്ടി കഴിക്കുന്ന ഒരു ടാബ്‍ലറ്റ് ഉണ്ട്. മണിക്ക് ഈ ടാബ്‍ലറ്റ് ഡോക്ടര്‍ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തതാണ്. ഈ ടാബ്‌ലറ്റിനൊപ്പം മദ്യം കഴിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇവ തമ്മിൽ രാസപ്രക്രിയ ഉണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെയും വൈകിട്ടും ഈ ടാബ്‌ലറ്റ് മണി കഴിക്കുന്നുണ്ട്. അന്ന് രാവിലെയും മണി ഈ ടാബ്‌ലറ്റ് കഴിച്ചിരുന്നു. നാലോ അഞ്ചോ വർഷം മുമ്പ് ഡോക്ടര്‍ എഴുതി തന്ന മരുന്ന് തുടർച്ചയായി ഇങ്ങനെ ഉപയോഗിക്കും, പിന്നീട് അതിനെപ്പറ്റി ഡോക്ടറോട് അന്വേഷിക്കാൻ പോകുകയുമില്ല, ഇതാണ് നമ്മളൊക്കെ ചെയ്യുന്നത്. മണിക്കും വളരെ നാളുകൾക്കു മുന്നേ എഴുതി കൊടുത്തിരുന്ന മരുന്നാണിത്.

papanasham
‘പാപനാശം’ എന്ന തമിഴ് സിനിമയിൽ കലാഭവൻ മണി

ഇതോടൊപ്പം തന്നെ മണി ശാരീരകമായി വീക്ക് ആകാൻ തുടങ്ങിയിരുന്നു. ചെർപ്പളശ്ശേരിയിൽ വച്ചാണ് മണി അവസാനമായി പ്രോഗ്രാം ചെയ്തതെന്നാണ് ഓർമ. മണി നല്ല ആരോഗ്യമുള്ള ഒരാളായിരുന്നു. ആരോഗ്യം മോശമായപ്പോൾ മുതൽ മണി ഷർട്ടിനുള്ളിൽ ഒന്നോരണ്ടോ സ്വെറ്റർ പോലുള്ള ബനിയൻ ഇട്ടാണ് പുറത്തേക്ക് പോയിരുന്നത്. എഴുന്നേറ്റു നിൽക്കാന്‍ പോലും വയ്യെങ്കിലും ചെർപ്പളശ്ശേരിയിൽ മൂന്നു മണിക്കൂറാണ് നിന്ന് പാടിയത്. പക്ഷേ അവിടെ നിന്നു തിരിച്ചു വരുമ്പോള്‍ മണി വല്ലാതെ വീക്കായി തുടങ്ങിയിരുന്നു. ശാരീരികമായി പ്രമേഹം മണിയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. പക്ഷേ മണി പുറത്താരോടും ഇതു പറഞ്ഞിരുന്നില്ല. 

ഇതിനിടയിൽ മണിയുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്തു. അവർ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നു പരിശോധിച്ചു. ജാഫർ ഇടുക്കി, നാദിർഷ, തരികിട സാബു ഇവരെയൊക്കെ ചോദ്യം ചെയ്തു. ബീയർ കുടിച്ചു എന്നല്ലാതെ മണി മറ്റൊന്നും കുടിച്ചിരുന്നില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്. ഇതിനിടയിൽ ബീയറിന്റെ കെമിക്കൽ അനാലിസിസ് റിപ്പോർട്ടിന്റെ ഫലം കിട്ടി. ആ റിസൽറ്റിലാണ് നേരത്തെ നമ്മൾ സൂചിപ്പിച്ച മീഥൈൽ ആൽക്കഹോളിന്റെ അംശം കാണുന്നത്. അതു വരെ നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു ബീയറിൽ മെത്തലേറ്റഡ് സ്പിരിറ്റ് ഉണ്ടെന്നുള്ള കാര്യം. അതിനുശേഷം തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡ് കൂടി മണിയുടെ കാര്യങ്ങൾ വളരെ ഡീറ്റെയിൽ ആയി ചർച്ച ചെയ്തു. എന്തൊക്കെ കാര്യങ്ങൾ കൊണ്ടായിരിക്കും ഈ മരണം സംഭവിച്ചത്? ഏതെങ്കിലും ഭാഗത്ത് നമുക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി സംസാരിച്ചു. 

ഇതിൽ നിന്നു മനസ്സിലാകുന്നത് മണി തന്റെ അസുഖം അവഗണിച്ചു എന്നാണ്. മറ്റുള്ളവർ പറഞ്ഞിട്ടും മണി അതിനെ കാര്യമായി ഗൗനിച്ചില്ല എന്നു കരുതേണ്ടിയിരിക്കുന്നു. മണിയുടെ കൂടെയുണ്ടായിരുന്ന സന്തസഹചാരിയും കൂട്ടുകാരനുമായ ഒരാൾക്ക് ലിവറിന് അസുഖം വന്നപ്പോൾ അദ്ദേഹത്തിന് 10 ലക്ഷം രൂപ കൊടുത്ത് സഹായിച്ചതും മണിയാണ്. പക്ഷേ മണിയുടെ കാര്യത്തിൽ ആ എഫർട്ട് മണി എടുത്തില്ല. മണിയുടെ സഹോദരനായ രാമകൃഷ്ണന് അന്വേഷണത്തിൽ ചില സംശയങ്ങൾ പറഞ്ഞതുകൊണ്ട് കേസ് സിബിഐയ്ക്കു വിട്ടു. പക്ഷേ മണിയുടെ മരണകാരണം ലിവര്‍ സിറോസിസ് ആയിരുന്നു. മണി ഒരു ലിവർ സിറോസിസ് രോഗി ആയിരുന്നു. ലിവർ പൊട്ടിയിട്ട് കഴുത്തിലുള്ള നേർവ്സിന് പലപ്പോഴും ബാൻഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല.

മണി  രക്തം ഛർദിക്കുമായിരുന്നെങ്കിലും ബീയർ കഴിക്കുമായിരുന്നു. രക്തം ഛർദിക്കുന്നത് ലിവർ സിറോസിസിന്റെ ലക്ഷണമാണ്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12–13 കുപ്പി ബീയര്‍ ആണ്. മരിക്കുന്നതിന്റെ തലേദിവസമായ 4–ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5–ാം തീയതിയും മണി ബീയർ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബീയർ കുടിച്ചിട്ടുണ്ടാകും. സാധാരണ ആളുകളൊക്കെ പറയും മൂത്രം പോകാനും മറ്റുമൊക്കെ ബീയർ കുടിക്കുന്നത് നല്ലതാണെന്ന്. മണി ഉപയോഗിച്ചിരുന്ന ബീയർ കുപ്പിയും മറ്റു ബാറിൽ നിന്നും എടുത്ത ബീയർ കുപ്പിയും കെമിക്കൽ അനാലിസിസിന് അയയ്ക്കുകയും ഈ ബീയറിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തുകയും െചയ്തിട്ടുണ്ട്. 

ബീയറിൽ മീഥൈൽ ആൽക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബീയർ കഴിക്കുമ്പോൾ മീഥൈൽ ആൽക്കഹോളിന്റെ അളവ് നമ്മുടെയുള്ളിൽ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവർ സിറോസിസ് രോഗി ആകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗർ ചെയ്യും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയർ കൂടുതൽ കഴിച്ചതുകൊണ്ടുണ്ടായ മീഥൈൽ ആൽക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്. തനിക്ക് ലിവർ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മണി ഇതിന് അഡിക്റ്റ് ആയതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു. അത് അറിയാതെയാണെങ്കിലും മരണം വിലകൊടുത്തു മേടിക്കുന്നതിനു തുല്യമായിരുന്നു അത്. 

അന്വേഷണമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നതു കൊണ്ട് പിന്നീട് കേസന്വേഷിച്ചത് സിബിഐ ആയിരുന്നു. എന്നാൽ സിബിഐയും ഈ ഒരു കൺക്ലൂഷനിലേക്കാണ് എത്തിയത്. കാരണം ഞങ്ങളുടെ ഇൻവെസ്റ്റിഗേഷൻ വളരെ മെറ്റിക്കുലസ് ആയിരുന്നു. മണി എന്നു പറയുന്ന കലാകാരനോടുണ്ടായിരുന്ന എല്ലാ പ്രതിബദ്ധതയും എല്ലാ സ്നേഹബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിക്കണം എന്നുള്ള ത്വരയോടു കൂടി തന്നെയാണ് ഞങ്ങളുടെ ടീം നന്നായി അന്വേഷിച്ചത്. ചുരുക്കി പറഞ്ഞാൽ വിലകൊടുത്തു മേടിച്ച മരണം ആയിപ്പോയി നല്ലൊരു കലാകാരന് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ സംശയമില്ല.’’

English Summary:

The real reason behind demise of Kalabhavan Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com