ADVERTISEMENT

മകൾ മീനാക്ഷിയുടെ നല്ലൊരു സുഹൃത്താണ് താനെന്ന് നടൻ ദിലീപ്. മകൾ പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയതെന്നും ദിലീപ് പറയുന്നു. ആ സമയത്തും എൻട്രൻസിനു പഠിച്ച് നല്ല നിലയിൽ പാസായി മെഡിക്കൽ വിദ്യാഭ്യാസത്തിനു യോഗ്യത നേടിയ മകളെ ഓർക്കുമ്പോൾ അഭിമാനമുണ്ട്. തന്റെ ചെറു പ്രായത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അറിയാവുന്നതുകൊണ്ട് മകളെ ഉപദേശിക്കാറില്ല. അവൾക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അതിന് പിന്തുണ കൊടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ദിലീപ് പറയുന്നു. താരങ്ങളുടെ വീട്ടിൽ എന്തു നടക്കുന്നു എന്നറിയാനാണ് എല്ലാവർക്കും താൽപര്യം. അതുകൊണ്ട് താരങ്ങളുടെ മക്കളും എപ്പോഴും വിമർശിക്കപ്പെട്ടുകൊണ്ടിരിക്കും. ചില വാർത്തകൾ കാണുമ്പോൾ ‘എന്താണ് അച്ഛാ അവർ ഇങ്ങനെ പറയുന്നത്’ എന്ന് മീനാക്ഷി ചോദിക്കാറുണ്ടെന്നും താൻ തന്നെ ദിവസവും എന്തൊക്കെ കേൾക്കുന്നു മകൾ അതൊന്നും ശ്രദ്ധിക്കേണ്ട, നമ്മുടെ കാര്യം നോക്കി ജീവിച്ചാൽ മതിയെന്ന് പറയുമെന്നും ദിലീപ് പറയുന്നു. മിർച്ചി മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 

‘‘എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാൻ. എനിക്ക് അവളോട് എന്തും പറയാം. നിനക്ക് എന്താണു വേണ്ടത്, എന്താണ് ആഗ്രഹിക്കുന്നത്, അതിനു ഞാൻ പിന്തുണ നൽകും എന്നാണ് അവളോട് ഞാൻ പറയുന്നത്. ഇപ്പോഴത്തെ കുട്ടികളുടെ ചിന്തകൾ വേറെയാണ്. അവൾ ഇപ്പോൾ പഠിക്കുകയാണ്. പഠിച്ച് ഡിഗ്രി എടുത്തുകഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. രണ്ടു മക്കളിൽ ഒരാൾ സൈലന്റും മറ്റെയാൾ കുറച്ചു വൈലന്റുമാണ്. 

എന്റെ മക്കൾ സെലിബ്രിറ്റി കിഡ്സാണ്. എന്റെ മക്കൾ മാത്രമല്ല, എല്ലാ അഭിനേതാക്കളുടെയും മക്കൾ അങ്ങനെയാണ്. നമ്മൾ അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രേക്ഷകർ അവരെ അങ്ങനെയാണ് കാണുന്നത്. താരങ്ങളെ ഇഷ്ടപ്പെടുന്നവവർ അവരുടെ കുടുംബത്തെയും ഏറ്റെടുക്കുകയാണ്. സെലിബ്രിറ്റികളുടെ കുടുംബത്തെക്കുറിച്ച് അറിയാൻ എല്ലാവർക്കും എന്നും ആകാംക്ഷയാണ്. ചിലപ്പോഴൊക്കെ ചില വാർത്തകൾ കാണുമ്പോൾ ‘എന്താണ് അച്ഛാ ഇവർ ഇങ്ങനെയൊക്കെ പറയുന്നത്’ എന്നു മീനാക്ഷി ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും ‘അതൊക്കെ അങ്ങനെ നടക്കും ഞാൻ എന്തെല്ലാം കേൾക്കുന്നുണ്ട്. നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട’ എന്ന്. 

മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവൾ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്. അവളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണത്. കാരണം ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസ്സായത്. ക്രാഷ് കോഴ്സ് എടുത്താണ് എൻട്രൻസിനു പഠിച്ചത്. ചിലപ്പോഴൊക്കെ ‘അച്ഛാ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’ എന്നു പറയും. അപ്പൊ ഞാൻ പറയും ‘ചുമ്മാ പോയി നോക്ക്’. പക്ഷേ പതിയെ പതിയെ അവൾ ആ ട്രാക്കിൽ വീണു. നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി. ഒരിക്കൽ പോലും എനിക്ക് മീനൂട്ടിയോട് പഠിക്ക് എന്നു പറയേണ്ടി വന്നിട്ടില്ല. മോൾക്ക് എന്താണ് വേണ്ടത്, ട്യൂഷൻ വേണോ, എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുമായിരുന്നു. കാരണം മെഡിസിൻ നമ്മുടെ ഏരിയ അല്ല. നമുക്ക് അറിയില്ല അവിടെ എന്താണു വേണ്ടതെന്ന്. 

അവൾ ഡോക്ടറാവുക എന്ന ആഗ്രഹമല്ലാതെ നമുക്ക് അതിനപ്പുറം ഒന്നുമറിയില്ല. ഇന്നിപ്പോൾ അവൾ സർജറിയുടെ കൂടെ നിൽക്കുന്നു, സർജറി ചെയ്യുന്നു എന്നൊക്കെ കേൾക്കുമ്പോൾ അഭിമാനമാണ്. കഴിഞ്ഞദിവസം അവൾ സർജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. ഇതുപോലെ പഠിക്കുന്ന ഓരോ മക്കളുടെയും മാതാപിതാക്കൾക്ക് അത് അഭിമാനം ആണ്. ഞാൻ എടുത്തുകൊണ്ട് നടന്ന മകൾ ആണല്ലോ ഇതൊക്കെ ചെയ്യുന്നത് എന്ന് അവർക്ക് തോന്നും. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ്. മോളെ ഒരു കാര്യത്തിലും ഞാൻ ഉപേദശിക്കാൻ നിൽക്കാറില്ല. മോൾക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നിൽക്കുക എന്നത് മാത്രമാണ് ചെയ്യാറുള്ളത്.’’ ദിലീപ് പറയുന്നു.

English Summary:

Dileep about her daughter Meenakshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT