ADVERTISEMENT

ചെന്നൈ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നടൻ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തി ഫയർ ആൻഡ് റസ്ക്യൂ വിഭാഗം. തന്റെ വീട്ടിനുള്ളിൽ വെള്ളം കയറുന്ന അവസ്ഥയാണെന്നും ജല നിരപ്പ് ഉയരുകയാണെന്നും വെളിപ്പെടുത്തി വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടുത്തണമെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് വിഷ്ണു വിശാലിനായി ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയത്.

ബോട്ടിൽ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചുള്ള വിഷ്ണുവിന്റെ ട്വീറ്റിൽ ആമിർ ഖാനെയും കാണാമായിരുന്നു. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കരപ്പക്കത്ത് ആണ് താമസം. ആമിർ താമസിക്കുന്ന സ്ഥലത്തും വെള്ളം കയറിയതായാണ് റിപ്പോർട്ട്.

‘‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനകം 3 ബോട്ടുകൾ പ്രവർത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹം. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി.’’–വിഷ്ണു വിശാൽ കുറിച്ചു.

നേരത്ത വെള്ളപ്പൊക്കത്തില്‍ നിന്നും ഭീകരാവസ്ഥ വെളിപ്പെടുത്തി വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. വീട്ടിനുള്ളിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി. വീടിനു ചുറ്റും വെള്ളം പൊങ്ങിയ അവസ്ഥയിലായിരുന്നു.

‘‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാൻ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിനു ടെറസിനു മുകളിൽ മാത്രമാണ് ഫോണിനു സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്.’’–വിഷ്ണു വിശാല്‍ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ചെന്നൈയിൽ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാർട്മെന്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹയും വെളിപ്പെടുത്തിയിരുന്നു. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറഞ്ഞു. 

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ, നദികൾ കരകവിയുകയും നഗരത്തിനു ചുറ്റുമുള്ള ജല സംഭരണികൾ തുറന്നുവിടുകയും ചെയ്തതോടെ ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. വെള്ളം നിറഞ്ഞ നഗരത്തിലെ എല്ലാ അടിപ്പാതകളും അടച്ചു. പെരുങ്ങുളത്തൂർ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ ജനം ആശങ്കയിലായി. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഉച്ചയോടെ സൈന്യവും രംഗത്തെത്തി. 

വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ്. റോഡുകളിൽ അഞ്ചടി വരെ വെള്ളമുയർന്നു. കുത്തിയൊലിച്ച വെള്ളത്തിൽ കാറുകൾ ഒഴുകിപ്പോയി. മരങ്ങൾ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു. 

English Summary:

Aamir Khan trapped in Chennai floods; Rescued by fire and rescue team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com