ADVERTISEMENT

പത്മരാജൻ–മോഹൻലാൽ ചിത്രം ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിനു മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. സിനിമയെയല്ല, അതിലെ ഭാഷയെയാണ് അദ്ദേഹം വിമർശിച്ചതെന്നും അതിനുള്ള അവകാശം രഞ്ജിത്തിനുണ്ടാകുമെന്നും അനന്തപത്മനാഭന്‍ പറയുന്നു.

‘‘നമ്മളൊക്കെ ഇഷ്ടപ്പെടുന്ന തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശൂർ ഭാഷ ബോറാണ്’’ എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. ചിലപ്പോൾ അത്, അദ്ദേഹത്തിന്റെ അവകാശവുമാകും.

ആ സ്ലാങ്ങിൽ കടുംപിടിത്തം പിടിക്കാത്തതു തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞതു പോലെ ‘പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത്’ തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ്  ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും സുലൈമാനും ഒക്കെ പറയുന്ന കോംപ്രമൈസ് ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന ‘അരപ്പട്ട’ പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. ‘അരപ്പട്ട’യ്ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്നു മിന്നി പോകുന്നുമുണ്ട്.

‘തൂവാനത്തുമ്പികൾ’ വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്നു പറഞ്ഞു തന്നെയാണ് ഡൈലൂട്ട് ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി, തൃശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ‘ഇങ്ങനൊന്നുമല്ല പറയ്യാ’ എന്ന് പറഞ്ഞപ്പോൾ, ‘നിങ്ങളതിൽ ഇടപെടണ്ടാ’ എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. 

2012 ലെ പത്മരാജൻ പുരസ്ക്കാരം ‘ഇന്ത്യൻ റുപ്പീ’ക്ക് സ്വീകരിച്ചു കൊണ്ട് രഞ്ജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. ‘‘പുതിയ തലമുറ, the so called new generation, ഒരു തീർഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്. ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ’’,  കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്. That's on record. I know where He has placed Achan and the Respect he is having. ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.’’–അനന്തപത്മനാഭൻ പറഞ്ഞു.

‘തൂവാനത്തുമ്പികളി’ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർഥത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുന്നെന്നും രഞ്ജിത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘‘ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. അത് തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. 'മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ' ആ താളത്തിലൊന്നും അല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക.’’– രഞ്ജിത്തിന്റെ വാക്കുകൾ.

English Summary:

Anantha Padmanabhan's writeup about Ranjith's comments on thoovanathumbikal movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com