ADVERTISEMENT

'എന്നെന്നും' എന്ന റൊമാന്റിക് സയൻസ് ഫിക്ഷൻ സിനിമയിലൂടെ ഐഎഫ്എഫ്കെയിൽ പ്രേക്ഷകശ്രദ്ധ നേടുകയാണ് സംവിധായിക ശാലിനി ഉഷാദേവി. പ്രണയം പ്രമേയമാകുന്ന 'ചിത്രം വേറിട്ട അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ഫഹദ് ഫാസിൽ–അനുമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അകം’ എന്ന സിനിമയ്ക്കു ശേഷം ശാലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്നെന്നും’. സുരരൈ പോട്ര് എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും ശാലിനി നേടിയിരുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ശാലിനി ഉഷാദേവി മനോരമ ഓൺലൈനിൽ. 

എന്തുകൊണ്ട് ഇടവേള?

2011ലാണ് ആദ്യ സിനിമയായ ‘അകം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചത്. 12 വർ‌ഷങ്ങൾക്കു ശേഷം എന്നെന്നും എന്ന സിനിമയുമായി വരുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. അതിൽ വലിയ ആവേശവും സന്തോഷവുമുണ്ട്. ഈ വർഷങ്ങൾക്കിടയ്ക്ക് പല വിഷയങ്ങളും ആലോചനയിൽ വന്നിരുന്നു. പക്ഷേ, അവയൊന്നും സിനിമയിലേക്കെത്തിയില്ല. അതാണ് വലിയൊരു ഇടവേള സംഭവിച്ചത്. മനഃപൂർവം എടുത്ത ഇടവേളയല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. എന്നെന്നും എന്ന സിനിമ ഒരു പ്രണയകഥയാണ്. ഈ സിനിമയുടെ ചോദ്യങ്ങളും ആശയവുമെല്ലാം ഇമോഷനലാണ്. ഒരു പ്രണയകഥയിലെ അന്വേഷണം തന്നെയാണ് എന്നെന്നും എന്ന സിനിമയിലുള്ളത്. 

പ്രണയവും സയൻസ് ഫിക്‌ഷനും

ദേവിയും ഔസോയുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇവർ രണ്ടു പേരും അമരത്വത്തെക്കുറിച്ച് ആലോചിക്കുന്നു. വിവാഹമെന്നത് ഒരു മെറ്റഫർ ആയെടുക്കാം. ജീവിതത്തിലും അതിനപ്പുറത്തും ഒരുമിച്ചുണ്ടാകുമെന്ന വാഗ്ദാനത്തിലാണല്ലോ ഒരുമിച്ചു ജീവിക്കുന്നത്. യഥാർഥത്തിൽ നമ്മുടെ മനസിൽ സ്നേഹം എന്നാലെന്താണ്? ആജീവനാന്തം എന്നു പറഞ്ഞാൽ എന്താണ് അർഥമാക്കുന്നത്? മനുഷ്യന്റെ തലച്ചോറിന് അതു മനസിലാക്കാനുള്ള ശേഷിയില്ല. നമുക്കെപ്പോഴും കൃത്യതയുള്ള ഒരു സമയപരിധി വേണം. എന്നെന്നേക്കും എന്നുള്ള ആശയം അമൂർത്തവും നിഗൂഢവുമാണ്. 

രണ്ടു മനുഷ്യർ ഒരേ സമയം ഒരേ വേഗതയിൽ മാറിയില്ലെങ്കിൽ അവർക്കിടയിലുള്ള പ്രണയത്തിന് എന്തു സംഭവിക്കും? രണ്ടു പേർ പങ്കാളികളായി ഒരുമിച്ചു ജിവിച്ചു തുടങ്ങുമ്പോൾ അവർക്കിടയിൽ ഒരു മനസിലാക്കൽ സംഭവിക്കുന്നുണ്ട്. വർഷങ്ങൾ ചെല്ലുന്തോറും ഈ മനസിലാക്കൽ മാറിക്കൊണ്ടിരിക്കും. അതു കൂടാം, കുറയാം, ഇല്ലാതെയാകാം. ഈ ആശയമാണ് സിനിമയിലൂടെ ഞാൻ ദൃശ്യവൽക്കരിച്ചത്. സയൻസ് ഫിക്ഷൻ എന്നത് കഥ പറയാനുള്ള ഉപാധി മാത്രമാണ്. കാണികൾക്ക് ഈ വിഷയവുമായി കണക്ട് ചെയ്യാൻ കഴിയുന്നത് അതു സ്നേഹത്തെക്കുറിച്ച് പ‌റയുന്നതുകൊണ്ടാണ്. കാരണം, സ്നേഹമെന്നത് സാർവത്രികമാണ്. ഏതു ബന്ധങ്ങളിലും സ്നേഹമെന്നത് നിബന്ധനകൾക്ക് വിധേയമാണ്. ഇതിൽ സയൻസ് ഫിക്‌ഷൻ എലമെന്റ് വികാരങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ട്, പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്. 

akam

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്

ഓ‍ഡിഷൻ വഴിയാണ് ശാന്തി ഈ സിനിമയിലേക്ക് വരുന്നത്. ഒരു സുഹൃത്താണ് ശാന്തിയെ നിർദേശിച്ചത്. ദേവി എന്ന കഥാപാത്രത്തെ ശാന്തി നന്നായി മനസിലാക്കിയിട്ടുണ്ട്. 2019ലാണ് സിനിമയുടെ വർക്ക് തുടങ്ങുന്നത്. കോവിഡ് കാരണം ഇടയ്ക്ക് നിന്നു പോയി. നാലു വർഷത്തിനു ശേഷമാണ് വീണ്ടും ഷൂട്ട് തുടങ്ങാനായത്. അനൂപാണ് ഔസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വേറൊരു കഥാപാത്രത്തിന്റെ ഓഡിഷനു വേണ്ടിയാണ് അനൂപ് വന്നത്. പക്ഷേ, ശാന്തിയുമായുള്ള ഒരു കോംബിനേഷൻ രംഗം അനൂപ് മനോഹരമായി ചെയ്യുന്നതു കണ്ടു. അങ്ങനെയാണ് അനൂപിനെ തന്നെ നായകനായി തീരുമാനിച്ചത്. സിനിമയിൽ അജിത് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എൽഐസി പോളിസി പോലെ ഇമ്മോർട്ടാലിറ്റി പോളിസി വിൽക്കാൻ ദേവിക്കും ഔസോനും അടുത്തേക്ക് വരുന്ന ജീവ എന്ന കഥാപാത്രത്തെയാണ് അജിത് അവതരിപ്പിക്കുന്നത്. തിയറ്റർ പശ്ചാത്തലമുള്ള ആക്ടറാണ് അജിത്. ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് എല്ലാ അഭിനേതാക്കൾക്കുമായി ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു.   

'ചുഴി' ഒരുക്കിയ പശ്ചാത്തലം

വിനു ഡാനിയേൽ എന്ന പ്രശസ്ത ആർക്കിടെക്ട് നിർമിച്ച വീട്ടിലാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. ചുഴി എന്നാണ് ആ വീടിന്റെ പേര്. ആ വീടും പരിസരവും സിനിമയിൽ ഒരു കഥാപാത്രമായി തന്നെ വരുന്നുണ്ട്. തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഈ വീട്. നിർമിതിയിൽ ആരെയും അദ്ഭുതപ്പെടുത്തുന്ന വീടാണത്. 17 ദിവസം കൊണ്ടാണ് ഷൂട്ട് തീർത്തത്. ചെറിയൊരു ക്രൂവിനെ വച്ച് കുറഞ്ഞ ബജറ്റിൽ പൂർത്തിയാക്കിയ ചിത്രമാണ്. ആർടും പ്രൊഡക്‌ഷൻ ഡിസൈനും ആ വീടും പരിസരവും എളുപ്പമാക്കി. പലതും ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. ആ വീടിനു തന്നെ കലാതീതമായ ഒരു ഡിസൈനും ഫീലും ഉണ്ടായിരുന്നു. അത് സിനിമയ്ക്ക് ഗുണം ചെയ്തു. 

റെക്സിന്റെ സംഗീതം

റെക്സ് വിജയനാണ് സംഗീതം. അദ്ദേഹം വളരെ തിരക്കുള്ള സംഗീതജ്ഞനാണ്. അദ്ദേഹത്തോട് സിനിമ കണ്ടു നോക്കൂ... ഇഷ്ടപ്പെട്ടെങ്കിൽ ചെയ്യൂ എന്നാണ് പറഞ്ഞത്. അദ്ദേഹം സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം ഈ സിനിമയുടെ ഭാഗമായത്. അതിഗംഭീര വർക്കാണ് അദ്ദേഹം ഈ സിനിമയ്ക്കു വേണ്ടി ഒരുക്കിയത്. സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത് റെക്സിന്റെ സംഗീതമാണ്.

English Summary:

Chat With Shalini Ushadevi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com