‘ദൃശ്യ’ മികവിന്റെ ‘നേര്’; റിവ്യു
Neru Movie Review
Mail This Article
എന്താണ് ഒരു നടന്റെ അഭിനയത്തികവ്? ഇതിനുള്ള ഉത്തരം മോഹൻലാൽ ‘നേര്’ എന്ന സിനിമയിലൂടെ നൽകുകയാണ്. ജീത്തു ജോസഫ് എന്ന ചലച്ചിത്രകാരൻ മോഹൻലാൽ എന്ന നടനെ പൂർണമായും ഉപയോഗപ്പെടുത്തുകയാണ് ‘നേരി’ൽ. താരത്തിന്റെ അഭിനയത്തികവ് ‘നേരി’ലൂടെ ജീത്തുജോസഫ് കൂടുതൽ ശക്തമായി പുറത്തുകൊണ്ടുവന്നിരിക്കുന്നു.
‘നേര്’ ഒരു ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ അല്ല, കോർട്ട് റൂം ഡ്രാമയാണ് എന്ന് ആദ്യമേ വ്യക്തമായിരുന്നു. അതുതന്നെയാണ് ജീത്തു ജോസഫിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഏതു ത്രില്ലർ സിനിമ ഇറങ്ങിയാലും ദൃശ്യത്തിനെ മറികടക്കുമോ എന്നാണ് മലയാളികൾ ചിന്തിക്കുന്നത്. ഇതു ദൃശ്യമല്ല, മറ്റൊരു തരം സിനിമയാണ് എന്ന് ജീത്തുവിന് ആദ്യമേ പറയേണ്ടിവരുന്നതും അതുകൊണ്ടാണ്. നേര് ഒരു കോടതിക്കകത്തു നടക്കുന്ന വാദപ്രതിവാദങ്ങളിലൂടെ ചൂടുപിടിക്കുന്ന ത്രില്ലറാണ്.
വലിയ സംഭവവികാസങ്ങളല്ല നേരിലുള്ളത്. ആഘോഷങ്ങളില്ലാത്ത ഒരു കഥ. ഓരോ ചെറിയ വഴിത്തിരിവിലും ഏറെ ശ്രദ്ധയോടെ കോർത്തെടുത്ത സിനിമയാണ് ‘നേര്’.
ക്വാളിറ്റിയുള്ള സിനിമയിലൂടെ മോഹൻലാൽ എന്ന നടന്റെ തിരിച്ചുവരവ് സാധാരണക്കാരായ സിനിമാ ആസ്വാദകർക്ക് ഏറെ ആഹ്ലാദകരമാണ്. ആദ്യാവസാനം കെട്ടു മുറുക്കിമുറുക്കി വരുന്ന ശൈലിയാണ് ഈ സിനിമയുടെ നട്ടെല്ല്. ചിത്രം കണ്ടു കഴിയുമ്പോൾ മോഹൻലാൽ മുതൽ പ്രിയാമണി വരെയുള്ളവരുടെ അഭിനയത്തികവിൽ അഭിമാനിക്കാം.
കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കുറ്റകൃത്യം. ആ കുറ്റകൃത്യത്തിന്റെ പ്രത്യേകത മൂലം വളരെ എളുപ്പത്തിൽ കേസ് തോറ്റുപോവുന്നിടത്ത് കാര്യങ്ങൾ എത്തിച്ചേരുന്നു. ഏറെക്കാലമായി കോടതിയിൽ പ്രാക്ടീസ് ചെയ്യാതെ വീട്ടിലിരിക്കുന്ന അഡ്വ.വിജയമോഹനെത്തേടി വാദികൾ എത്തുകയാണ്; തങ്ങൾക്കു നീതി ലഭിക്കാൻ.
കോടതി നടപടികളുടെ ടച്ച് വിട്ടുപോവുമെന്ന തിരിച്ചറിവോടെ, താൻ തോറ്റുപോകുമെന്ന് പല തവണ പറഞ്ഞിട്ടും അയാൾക്ക് കേസ് ഏറ്റെടുക്കേണ്ടി വരികയാണ്. പതിയെപ്പതിയെ അയാൾ കേസുമായി മുന്നോട്ടുപോവുകയാണ്. വളരെ ലളിതമായി, വളരെപ്പതുക്കെ, ഓരോ ചെറിയ കാര്യവും ശ്രദ്ധയോടെ അവതരിപ്പിച്ചാണ് സിനിമ മുന്നോട്ടുപോവുന്നത്. ക്ലൈമാക്സിലേക്കുള്ള അനേകം കോണിപ്പടികൾ പതിയെപ്പതിയെ കയറിപ്പോവുന്ന തരത്തിലാണ് സിനിമയുടെ ഘടന.
സിനിമയിൽ ഒരിടത്തും മോഹൻലാൽ എന്ന താരമില്ല. അഡ്വ.വിജയമോഹൻ എന്ന കഥാപാത്രം മാത്രമാണ്. ഇതു നടനാണ് എന്നതു മറന്ന് പ്രേക്ഷകർ കഥയിൽ കഥാപാത്രത്തിലൂടെ മുന്നോട്ടുപോവുന്നുണ്ടെങ്കിൽ അതാണ് ആ നടന്റെ വിജയം. മാസും വിസിലടികളും തട്ടുപൊളിപ്പൻ ഡയലോഗുകളും ആക്‌ഷനുമൊന്നുമല്ല, നെഞ്ചിൽത്തട്ടുന്ന അഭിനയത്തികവാണ് ഒരു നടന്റെ കഴിവു തെളിയിക്കുന്നത്.
മോഹൻലാലിനോടു തോൾചേർന്നു നിൽക്കുന്ന അഭിനയത്തികവാണ് സിദ്ദീഖ്, ജഗദീഷ്, അനശ്വര രാജൻ തുടങ്ങിയവർ നടത്തുന്നത്. അവരുടെ കരുത്തിലാണ് ചിത്രം വിശ്വസനീയമായി മുന്നോട്ടുപോവുന്നത്. കഥാപാത്രങ്ങൾക്കു ചേർന്ന കാസ്റ്റിങ് കൃത്യമാണ്. കണിശമാണ്. അനശ്വര ചിത്രത്തിലുടനീളം കയ്യടി അർഹിക്കുന്ന പ്രകടനമാണ് നടത്തിയത്. ചെറിയൊരു വേഷത്തിൽ ഒരിടത്തു വന്നുപോവുന്ന ഷെഫ് പിള്ള പോലും മികച്ചൊരു നടനാണെന്ന് സമ്മതിക്കേണ്ടിവരും.
ചിത്രത്തിൽ ഒരിടത്തും മുഴച്ചുനിൽക്കാത്ത പശ്ചാത്തല സംഗീതം കഥയ്ക്ക് പിരിമുറുക്കം സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ്. ശബ്ദമിശ്രണവും മനോഹരം. വിഷ്ണു ശ്യാമിനും സിനോയ് ജോസഫിനും അഭിമാനിക്കാം. ജീത്തു ജോസഫിന്റെ പ്രിയപ്പെട്ട ക്യാമറാമാൻ സതീഷ്കുറുപ്പ് ആ വിശ്വാസത്തോടു നീതി പുലർത്തുന്നു. പ്രേക്ഷകനെ കഥയിൽ കുരുക്കിയിടുന്ന തരത്തിലാണ് ക്യാമറ. കഥയുടെ ഒഴുക്ക് തടയാതെ, ലളിതമായി കഥ പറയുന്ന രീതിയാണ് എഡിറ്റർ വി.എസ്.വിനായകും സ്വീകരിച്ചിരിക്കുന്നത്.
കഥയിൽ തിരക്കഥാകൃത്ത് അങ്ങിങ്ങായി ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില മുഹൂർത്തങ്ങൾ പ്രേക്ഷകനെ പിടിച്ചിരുത്തും. ക്ലൈമാക്സിൽ ചെറിയ രീതിയിൽ രോമാഞ്ചമുണ്ടാക്കാനും ജീത്തുവിന് കഴിയുന്നുണ്ട്.
ഒരു തുള്ളിക്കണ്ണീർ പൊടിയുന്ന തന്റെ കണ്ണു മറച്ചുകൊണ്ട് കണ്ണട വച്ച് കോടതിയുടെ ഗെയിറ്റ് കടന്ന് ആൾക്കൂട്ടത്തിലേക്ക് നടന്നു മറയുന്ന മോഹൻലാൽ കഥാപാത്രം. വർഷങ്ങളായി മലയാളി പ്രേക്ഷകർ മോഹൻലാലിൽനിന്ന് പ്രതീക്ഷിച്ച അഭിനയത്തികവ് വീണ്ടും വെള്ളിത്തിരയിൽ കാണാൻ കഴിയുന്നു. ഒരു മികച്ച അഭിനേതാവ് എങ്ങനെ തന്റെ കഥാസന്ദർഭങ്ങളെ അനായാസമായി കൈകാര്യം ചെയ്യുന്നുവെന്നതിന്റെ ടെക്സ്റ്റ് ബുക്കാണ് നേരിലെ വിജയമോഹൻ എന്ന കഥാപാത്രം. ഇതൊരു തിരിച്ചുവരവാണ്. നല്ല കഥകളുണ്ടാക്കി മോഹൻലാലിനു കൊടുക്കൂ, പ്രേക്ഷകരെ അമ്പരപ്പിക്കാൻ അദ്ദേഹത്തിലെ നടൻ കാത്തിരിക്കുകയാണ്. ഇക്കാര്യം ‘നേര്’ അടിവരയിട്ടു കാണിച്ചുതരുന്നു.