ADVERTISEMENT

2023ല്‍ പ്രേക്ഷകര്‍ക്കൊരു ധ്യാനമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങള്‍. ഇടയ്‌ക്കൊക്കെ അത് കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ഒന്നിനുപിറകേ ഒന്നായി അവ വന്നുപോയി. വന്‍ പരാജയങ്ങളിലും ലവലേശം തളരാതെ വന്നുപോയത് ധ്യാന്‍ ശ്രീനിവാസന്റെ എട്ടു ചിത്രങ്ങള്‍. പതിവുപോലെ ഓരോ ചിത്രത്തിന്റെയും പ്രമോഷനുകളില്‍ നിറഞ്ഞാടി സിനിമയില്‍ നേടുന്നതിനേക്കാള്‍ വലിയ കയ്യടി നേടി. ‘അഭിമുഖം സ്റ്റാറെ’ന്ന പദവി നിലനിര്‍ത്തി. കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ ധ്യാന്‍ ശ്രീനിവാസനായില്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ധ്യാനിനെ തേടി സിനിമകള്‍ എത്തുന്നുവെന്നത് പ്രേക്ഷകർക്കും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ്. വരും വർഷവും ധ്യാനിന് കൈനിറയെ ചിത്രങ്ങളാണ്. ഇതുവരെ അനൗൺസ് ചെയ്തതും എട്ട് സിനിമകൾ.

‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’ ആയിരുന്നു 2023ലെ ധ്യാനിന്റെ ആദ്യചിത്രം. കാര്യമായ ചലനമൊന്നും ഉണ്ടാക്കാതെ കടന്നുപോയ ചിത്രം വലിയ മുതല്‍മുടക്കിലാണ് എത്തിയത്. പിന്നാലെ പേരു കൊണ്ട് വിവാദം സൃഷ്ടിച്ച ഹിഗ്വിറ്റയുടെ വരവായിരുന്നു. സുരാജിനൊപ്പം ധ്യാനും എത്തുന്നു എന്നതായിരുന്നു സിനിമയിലെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ത്തന്നെ ഹിഗ്വിറ്റയും തിയറ്ററുകള്‍ വിട്ടിറങ്ങി.

സൈജു കുറുപ്പ് - നവ്യാനായര്‍ കൂട്ടുകെട്ടിലെത്തിയ ജാനകി ജാനേയിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ധ്യാനെത്തി. ചിത്രവും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ധ്യാന്‍ ഒട്ടും സെലക്ടീവാകാന്‍ ഒരുക്കമല്ലെന്നു തെളിയിക്കുന്നതായിരുന്നു പിന്നാലെ വന്ന ഓരോ ചിത്രവും.

രജനീകാന്ത് ചിത്രം ‘ജയിലര്‍’ റിലീസിനൊരുങ്ങുമ്പോള്‍ പേരിലെ സാമ്യത്തെ തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രവും വാര്‍ത്തകളില്‍ നിറഞ്ഞു. വിവാദം മുറികിയതോടെ രജനിയുടെ ജയിലറും ധ്യാനിന്റെ ജയിലറും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ അതിലൊന്നും കാര്യമുണ്ടായില്ല. ധ്യാനിന്റെ ജയിലര്‍ തിയറ്ററുകളില്‍ നിശ്ചലനായിത്തന്നെ നിന്നു. വിവാദംകൊണ്ടു മാത്രം സിനിമ ശ്രദ്ധിക്കപ്പെട്ടു എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.

aju-dhyan
നദികളിൽ സുന്ദരി യമുന സിനിമയുടെ പ്രമോഷൻ സമയത്ത്

ധ്യാനിന്റെ പോയ വര്‍ഷത്തെ ആശ്വാസമായിരുന്നു നദികളില്‍ സുന്ദരി യമുന. ധ്യാനിന്റെ ചിത്രങ്ങളില്‍ ഭേദപ്പെട്ട നിലയില്‍ സിനിമ അനുഭവപ്പെട്ടതോടെ പിന്തുണയുമായി പ്രേക്ഷകരുമെത്തി. ‘ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്’ എന്ന ക്യാപ്ഷനോടെ ധ്യാന്‍ സ്വയം ട്രോളിയതും 2023ന്റെ രസകരമായ കാഴ്ചയായിരുന്നു. പിന്നാലെ എത്തിയ ‘അച്ഛനൊരു വാഴവെച്ചു’ എന്ന ചിത്രവും കാര്യമായ ചലനം സൃഷ്ടിച്ചില്ല. ഡിസംബറില്‍ റിലീസിനെത്തിയ ചീനട്രോഫിയും പ്രേക്ഷകരുടെ മനസ്സിന്റെ കപ്പടിച്ചില്ല. ഒടുവിലെത്തിയ ബുള്ളറ്റ് ഡയറീസ് പാതിവഴിയില്‍ത്തന്നെ യാത്ര നിലച്ച മട്ടിലാണ്.

എല്ലാ സിനിമകളുടെയും പ്രമോഷന്‍ ജോലികളില്‍ കാര്യമായി തന്നെ ശോഭിക്കാന്‍ ധ്യാനിനായി. സ്വയം ട്രോളിയും തമാശക്കഥകള്‍ പൊട്ടിച്ചും പരാജയങ്ങളില്‍ താന്‍ തളര്‍ന്നിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടേയിരുന്നു. ഈ തിരക്കുകൾക്കിടയിലും ‘തുടക്കം മാംഗല്യം’ എന്ന വെബ് സീരിസിലും താരം പ്രത്യക്ഷപ്പെട്ടു.  

ഇതിനിടയിൽ ശരീരത്തിന്റെ ഭാരം കുറച്ചും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഈ മേക്കോവർ. തടി കുറച്ചു വന്നില്ലെങ്കിൽ വേറെ ആളെ വച്ച് ഈ വേഷം തീര്‍ക്കുമെന്ന ചേട്ടന്റെ ‘ഭീഷണി’ക്കു വഴങ്ങിയാണ് ധ്യാൻ ദിവസങ്ങൾക്കുള്ളിൽ ഈ മേക്കോവറിലേക്കെത്തിയത്.

ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിനു കടപ്പാട്: www.instagram.com/englishplusofficial_/
ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിനു കടപ്പാട്: www.instagram.com/englishplusofficial_/

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിനീത് നാല് സിനിമകൾ സംവിധാനം ചെയ്തെങ്കിലും അതിലൊന്നും ധ്യാൻ അഭിനയിച്ചിട്ടില്ല. ‘തിര’ പുറത്തിറങ്ങി പത്ത് വർഷങ്ങൾക്കുേശഷം വിനീതും ധ്യാനും വീണ്ടും ഒന്നിക്കുകയാണ്.

ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഫസ്റ്റ്ലുക്ക് പോസ്റ്റർ

വരുന്ന വര്‍ഷവും ധ്യാനിന് കൈനിറയെ ചിത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുഹാഷിന്റെ പുതിയ ചിത്രം, എസ്.എൻ. സ്വാമി ചിത്രം, വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ്പ് കൈസേ ഹോ, ദിലീപിന്റെ ഭ ഭ ഭ, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം, വിന്റേഷിന്റെ സൂപ്പര്‍ സിന്ദഗി (നായകവേഷം), എം.എ. നിഷാദിന്റെ അയ്യർ ഇൻ അറേബ്യ, നിവിൻ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’.

English Summary:

Dhyan Sreenivasan 2023 Movie List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com