ADVERTISEMENT

സമൂഹമാധ്യമങ്ങൾ ഏറെ സ്വാധീനം ചെലുത്തുന്ന മേഖലയാണ് സിനിമ. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോൾ റിലീസിന് പിന്നാലെ തൽക്ഷണം തന്നെ സിനിമകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും റിവ്യൂകളും പുറത്തുവരുന്നുണ്ട്.  റിവ്യു ബോംബിങ് പോലെയുള്ള പ്രവണതകൾ കൂടി വരുന്നതും ഇതിനൊരു നിയന്ത്രണമില്ല എന്നുള്ളതുകൊണ്ടു തന്നെയാണ്. സിനിമാ പ്രമോഷനുവേണ്ടി തന്നെ നിരവധി ഫെയ്സ്‌ബുക് ഗ്രൂപ്പുകളും പേജുകളും നിലവിലുണ്ട്.  എന്നാൽ സിനിമാ പ്രമോഷനേക്കാളുപരി വ്യക്തിഹത്യകൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമുള്ള വേദിയായി ചില സമൂഹമാധ്യമ കൂട്ടായ്മകൾ അധഃപ്പതിക്കുന്നു എന്നതാണ് വാസ്തവം. രാഷ്ട്രീയപാർട്ടികൾക്കുവേണ്ടിയുള്ള പ്രചരണ ഗ്രൂപ്പുകളായും പല സിനിമാ ഗ്രൂപ്പുകളും മാറിയിരിക്കുന്നു എന്നതും വാസ്തവമാണ്. ഇന്ന് മൂവി സ്ട്രീറ്റ് എന്ന സിനിമാ ഗ്രൂപ്പ് ഫെയ്സ്‌ബുക്ക് പേജിൽ നടൻ ഉണ്ണിമുകുന്ദന് എതിരെ വന്ന പോസ്റ്റ് ഇതിനുദാഹരമാണ്.  

ഉണ്ണി മുകുന്ദൻ തന്റെ കരിയറിന്റെ വളർച്ചയ്ക്കു വേണ്ടി ചില രാഷ്ട്രീയപാർട്ടികളെ സുഖിപ്പിക്കാൻ വേണ്ടിയാണ് 'മാളികപ്പുറം' പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് എന്നാണ് മൂവി സ്ട്രീറ്റിൽ വന്ന ഒരു പോസ്റ്റിൽ പറയുന്നത്. മല്ലു സിങ് അല്ലാതെ മലയാളത്തിൽ ഉണ്ണി മുകുന്ദന് മറ്റൊരു ഹിറ്റ് ചിത്രമില്ലെന്നും സ്വന്തം സ്വാർഥ താൽപര്യത്തിനുവേണ്ടി തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് സിനിമ ചെയ്ത ഉണ്ണിമുകുന്ദന്റെ അജണ്ട വെളിപ്പെടുത്തുന്ന ചിത്രമാണ് അടുത്തതായി തയാറാകുന്ന ‘ജയ് ഗണേഷ്’ എന്നും ഈ പോസ്റ്റിൽ ആരോപിക്കുന്നു. 

സിനിമാ ഗ്രൂപ്പുകളിൽ നടിമാരെയും നടന്മാരെയും വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും വരാറുണ്ടെങ്കിലും അതിനെതിരെ ആരും പ്രതികരിക്കാറില്ല. പല അഭിനേതാക്കളും ഈ സിനിമാ ഗ്രൂപ്പുകളിലെ അംഗങ്ങളാണെങ്കിലും  വ്യക്തിഹത്യകളും ആരോപണങ്ങളും താരങ്ങൾ കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ്. വിവാദങ്ങൾക്കു പിന്നാലെ പോകാൻ താൽപര്യമില്ലാത്തതുകൊണ്ടാകും മറുപടികൾക്ക് ആരും മുതിരാതിരിക്കുന്നതും. അത്യന്തം ഗൗരവമേറിയ  ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത് ഉണ്ണി മുകുന്ദനാണ്. ‘മാളികപ്പുറംഊ ഒരു അജണ്ടയുള്ള സിനിമയാണെന്ന് കരുതുന്നവർക്ക് ‘ജയ് ഗണേഷ്’ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.  ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താൻ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളർത്താൻ ഉതകുന്ന ഒരു പോസ്റ്റ് അപ്പ്രൂവ് ചെയ്തതുകൊണ്ട് തന്നെ മൂവി സ്ട്രീറ്റ് സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് ആയി കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. 

‘‘നന്ദി മൂവി സ്ട്രീറ്റ്.  മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ്  ഒഴിവാക്കാം. മൂവി സ്ട്രീറ്റിൽ വന്ന പോസ്റ്റിൽ എന്നെ വർഗീയവാദി ആക്കുന്നതുപോലെ തന്നെ തീയറ്ററിൽ വന്നു സിനിമ കണ്ടവരെയും അത്തരത്തിൽ ചിത്രീകരിക്കുകയാണ് എന്ന് മനസിലാക്കുന്നു.  

ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങൾ വിദ്വേഷം വളർത്താൻ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു.  എന്തായാലും ഇത്തരം വിദ്വേഷം വമിക്കുന്ന  പോസ്റ്റുകൾ പങ്കുവയ്ക്കാൻ സമ്മതം കൊടുത്തതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാഗ്രൂപ്പായി കാൻ സാധിക്കില്ല. ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. ഈ സിനിമ നിങ്ങൾ ആസ്വദിക്കുമെന്നുറപ്പുണ്ട്. അതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം വന്ന് സിനിമ കാണണം.’’–  ഉണ്ണി മുകുന്ദൻ കുറിച്ചു.

സിനിമാവാർത്തകൾ ചർച്ച ചെയ്യാനായി ഉണ്ടാക്കിയ ഇത്തരം പേജുകൾ വ്യക്തിഹത്യ ചെയ്യാനുള്ള പേജുകളായി അധഃപതിക്കുന്നത് ശരിയല്ലെന്നും സിനിമയ്ക്ക് പിന്തുണ നൽകാൻ ലക്‌ഷ്യം വച്ചുള്ള ഇത്തരം പേജുകളുടെ അഡ്മിൻ തന്നെ വ്യക്തിഹത്യാ പോസ്റ്റുകൾ അപ്പ്രൂവ് ചെയ്യുന്നത് ശരിയല്ല  എന്നുമാണ്ചിലരുടെ കമന്റുകൾ.  മൂവി സ്ട്രീറ്റിൽ വന്ന പോസ്റ്റിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. 

‘‘ഇത്തരം ഊള പോസ്റ്റ് ഇടുന്നവർക്ക് തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയിൽ തന്നെ മറുപടി കൊടുക്കണം, ഇതൊക്കെ അവന്മാർ ചോദിച്ചു വാങ്ങുന്നതാണ്, പിന്നെ ഇങ്ങനെയാണ് ഇതുപോലുള്ള ഗ്രൂപ്പ് പ്രമാണിമാർ തുടർന്നും പോസ്റ്റുകൾ അപ്പ്രൂവ് ചെയ്യുന്നതെങ്കിൽ ജയ്ഗണേശന് മാളികപ്പുറത്തിന്റെ വിധി തന്നെയായിരിക്കും..ഏത്?’’–സംവിധായകൻ വ്യാസൻ കെ.പി.യുടെ കമന്റ്.

‘‘ഇത്തരം സ്വഭാവമുള്ള അലവലാതികൾക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വർഗീയവാദികൾ എഴുതുന്ന പോസ്റ്റ് എന്തിനാണ് പങ്കുവയ്ക്കുന്നത്? ഇത് എഴുതിയവർക്കു വ്യക്തമായ വർഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാൽ തന്നെ അറിയാമല്ലോ..‘മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവർക്കും അറിയാം.’’–സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.

English Summary:

Unni Mukundan gave a sharp reply to the commenter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com