ADVERTISEMENT

‘അഞ്ചാം പാതിര’യ്ക്കു ശേഷം മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം. മലയാളസിനിമയിൽ ജയറാമിന്റെ റീലോഞ്ച്. മുന്നണിയിലും പിന്നണിയിലും മികച്ച പ്രതിഭകൾ. പുതുവർഷത്തിലെ ആദ്യ ത്രില്ലർ ‘ഓസ്‍ലർ’ തിയറ്ററുകളിലേക്കെത്തുകയാണ്. കുറ്റാന്വേഷണവും ട്വിസ്റ്റുകളും ടേണുകളും എല്ലാമുള്ള ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മമ്മൂട്ടിയുടെ ഗെസ്റ്റ് റോൾ ഈ ചിത്രത്തിലുണ്ടായേക്കും എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കൂടിയാണ്. സിനിമയെക്കുറിച്ചും ‘കിംവദന്തികളെ’ക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. 

അഞ്ചാം പാതിര പോലെയല്ല ഓസ്‌ലർ

മിഥുൻ: അഞ്ചാം പാതിരയുമായി പലരും ഓസ്‌ലറിനെ താരതമ്യം ചെയ്യുന്നുണ്ട്. എന്നാൽ അതുപോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലറേ അല്ല ഓസ്‌ലർ. ഒരുപാട് വ്യക്തികളുടെ കഥയാണ്, അവരുടെ ഇമോഷനുകളാണ് സിനിമ സംസാരിക്കുന്നത്. ഓസ്‌ലറിലും കുറ്റാന്വേഷണമുണ്ട്, ട്വിസ്റ്റുകളും ടേണുകളുമുണ്ട്. പക്ഷേ ഗരുഡൻ പോലെയോ അഞ്ചാം പാതിര പോലെയോ ഒരു ത്രില്ലർ അല്ല‌ ഓസ്‌ലർ എന്ന് ഉറപ്പിച്ചു പറയാം. 

അഞ്ചാം പാതിരയിൽനിന്ന് ഓസ്‌ലറിലേക്ക് 4 വർഷത്തിന്റെ ദൂരം!

മിഥുൻ: സത്യത്തിൽ സംവിധാനം ചെയ്യാൻ വൈകിയതല്ല. ഒടിടിക്കു വേണ്ടി ഒരു സിനിമ ചെയ്തിരുന്നു. അത് പക്ഷേ കുറേ കാരണങ്ങൾ കൊണ്ട് റീലീസ് ആയില്ല. ചാക്കോച്ചനൊപ്പം ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു, അതും നടന്നില്ല. ഇതിനിടയിൽ ഗരുഡൻ, ഫീനിക്സ് എന്നീ സിനിമകൾക്കു തിരക്കഥ എഴുതി. മനഃപൂർവം എടുത്ത ഒരു ഗ്യാപ് അല്ല. മറ്റുള്ളവരുടെ തിരക്കഥയിൽ ഇനി സംവിധാനം ചെയ്യില്ല എന്ന തീരുമാനത്തിൽ നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഓസ്‍‌ലറിന്റെ കഥ കേൾക്കുന്നത്. വയനാട്ടിലെ തിരക്കുള്ള ഓര്‍ത്തോപീഡിക് വിദഗ്ധൻ ഡോ. രൺദീര്‍ കൃഷ്ണനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കഥയിലെ മെഡിക്കൽ പശ്ചാത്തലം വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും കഥയിൽ കാണാം. അങ്ങനെ അത് ചെയ്തു.  

കോമഡിക്കും ത്രില്ലറിനും ശേഷം...

മിഥുൻ: ഓം ശാന്തി ഓശാന, ആട് പോലെയുള്ള സിനിമകൾ ചെയ്തു. പിന്നെ അഞ്ചാം പാതിര, ഗരുഡൻ പോലെയുള്ള ത്രില്ലറുകൾ ചെയ്തു. ഇനി മനസ്സിലുള്ളത് മറ്റൊരു ജോണറാണ്. ഒന്നു രണ്ട് സിനിമകൾ കൂടി കഴിഞ്ഞാൻ എന്റെ പ്രിയപ്പെട്ട മറ്റൊരു ജോണറിലേക്ക് കാലെടുത്തു വയ്ക്കും. എപിക് ഫാന്റസി. കുറച്ചു ഫാന്റസി കിടക്കട്ടെ. അത് കുറച്ച് എക്സ്പെൻസീവ് ആയതുകൊണ്ട് ഞാൻ കുറച്ച് സിനിമകളൊക്കെ ചെയ്ത് പരിചയിച്ച്, എന്റെ എഴുത്തൊക്കെ തെളിഞ്ഞ് വരാൻ കാത്തിരിക്കുകയാണ്. ത്രില്ലറും ന്യൂ ഇയറുമൊക്കെ കഴിഞ്ഞ് ഫാന്റസിയിലേക്ക് കയറണം.

ഓസ്‌ലറിൽ മമ്മൂക്ക ഉണ്ടല്ലോ?

മിഥുൻ: മമ്മൂക്ക ഉണ്ടെന്ന് ആര് പറഞ്ഞു? ഇപ്പോൾ കേൾക്കുന്നതെല്ലാം കരക്കമ്പി ആണ്. അക്കാര്യം കിംവദന്തി മാത്രമായി ഇരിക്കട്ടെ, സിനിമ ഇറങ്ങട്ടെ...

എന്തുകൊണ്ട് ഓസ്‌ലർ

അനശ്വര രാജൻ: എന്റെ കഥാപാത്രം ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്. ഇമോഷനൽ പെർഫോമൻസിന് പ്രാധാന്യമുള്ള വേഷം കൂടിയാണിത്. മിഥുൻ ചേട്ടൻ സംവിധാനം ചെയ്യുന്നു എന്നതു തന്നെയാണ് എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത്. ആ കഥയും ഇമോഷനൽ എലമന്റ്സും എന്നിൽ പ്രതീക്ഷ ഉണ്ടാക്കി.

English Summary:

Chat with Midhun Manuel Thomas and Anaswara Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com