ADVERTISEMENT

‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാൻ കഴിയാതെ വന്നെന്നും സംവിധായകൻ കമൽ . ‘‘മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് സമീപിച്ചത്. പേര് ഞാൻ ഇവിടെ പറയുന്നില്ല. അദ്ദേഹത്തിനു വേണ്ടി കുറെ നാൾ കാത്തിരുന്നു. അതായിരുന്നു സത്യത്തിൽ ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അവിടെയും മുന്നോട്ടു പോകാൻ പറ്റാതിരുന്ന സമയത്താണ് പെട്ടെന്ന് ‘വിവേകാനന്ദന്റെ’ തിരക്കഥ മനസ്സിൽ വരുന്നത്.’’–കമലിന്റെ വാക്കുകൾ. ഷൈൻ ടോം നായകനായെത്തുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘എന്നെ സംബന്ധിച്ച് ഈ ദിവസത്തിന് വളരെയധികം പ്രത്യേകത ഉണ്ട്. നാലര വർഷങ്ങൾക്കു ശേഷമാണ് ഞാനൊരു സിനിമ ചെയ്യുന്നത്. എന്റെ സിനിമാജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഗ്യാപ് വരുന്നത്. ഞാൻ സംവിധായകൻ ആയിട്ട് 38 വർഷമായി. എന്റെ കൂടെ സഹകരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്, സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ, മലയാള സിനിമയിലെ കുലപതികൾ ആയിട്ടുള്ള എല്ലാവരെയും വച്ച് സിനിമ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമായിട്ട് കണക്കാക്കുകയാണ്. ഈ 38 വർഷങ്ങൾക്കിടയിൽ 48 സിനിമകൾ ചെയ്തു. 

നാൽപത്തിയെട്ടാമത്‌ സിനിമയാണ് ‘വിവേകാനന്ദൻ വൈറലാണ്’. എന്നെക്കാളും സീനിയർ ആയിട്ടുള്ള സിബിയെപ്പോലെയുള്ളവരൊക്കെ ഇവിടെ ഇരിക്കുന്നുണ്ട്. എന്നേക്കാൾ കൂടുതൽ സിനിമ ചെയ്തിട്ടുള്ള സംവിധായകർ ഒരുപാടുണ്ട്. പുതിയ കാലത്ത് ഒരു സിനിമ ചെയ്യാൻ തന്നെ വലിയ ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികളൊക്കെ ഒരു സിനിമ ചെയ്തിട്ട് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് അടുത്ത സിനിമ ചെയ്യുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗ്യാപ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത്, സിനിമ എടുക്കുന്നത് എങ്ങനെയെന്ന് കുറച്ചു കാലം മറന്നുപോയി എന്നു വേണമെങ്കിൽ പറയാം. ആ ഗ്യാപ്പിൽ മലയാള സിനിമ മുഴുവൻ മാറി.  

കോവിഡ് വന്നപ്പോൾ സിനിമ മേഖല മുഴുവൻ അടച്ചു പൂട്ടപ്പെട്ടു. അതിനുശേഷം ഒടിടി പ്ലാറ്റ്ഫോം വന്നു, സിനിമയുടെ സാങ്കേതികത മാത്രമല്ല അതിന്റെ വിപണിയും മാറി. ചലച്ചിത്ര അക്കാദമിയിൽനിന്ന് 2021 ഡിസംബർ 31നാണ് റിലീവ് ചെയ്യുന്നത്. അതിനുശേഷം വീട്ടിലിരുന്ന്, എന്തു ചെയ്യണം എന്നറിയാതെ ബ്ലാങ്ക് ആയിപ്പോയി. എല്ലാ ഭാഷകളിലെയും സിനിമകൾ കാണും, മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും, സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും സിനിമയുടെ ഭാഷ തന്നെയും മാറിപ്പോകുന്നതും ശ്രദ്ധിച്ചു കൊണ്ടിരുന്നു. നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകൾ വരുന്നത്. ഇനിയെന്ത് എന്നൊരു ചോദ്യം കുറെക്കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല.

ഇതിനിടയിൽ ഞാനൊരു സ്ക്രിപ്റ്റ് എഴുതി. മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് സമീപിച്ചത്. പേര് ഞാൻ ഇവിടെ പറയുന്നില്ല. അദ്ദേഹത്തിനു വേണ്ടി കുറെ നാൾ കാത്തിരുന്നു. അതിന്റെ നിർമാതാക്കൾ ഡോൾവിനും ജിനു എബ്രഹാമും ഇപ്പോൾ ഇവിടെ ഇരിക്കുന്നുണ്ട്. അതായിരുന്നു സത്യത്തിൽ ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അവിടെയും മുന്നോട്ട് പോകാൻ പറ്റാതിരുന്ന സമയത്താണ് പെട്ടെന്ന് ഈ ഒരു സിനിമയുടെ തിരക്കഥ മനസ്സിൽ വരുന്നത്. പുതിയ കാലത്തെ അഡ്രസ്സ് ചെയ്യുന്ന, വളരെ സാമൂഹിക പ്രസക്തിയുള്ള, പുതിയ തലമുറയ്ക്ക് വളരെ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണ് ഇതിലെ വിവേകാനന്ദൻ എന്ന് തോന്നി. ആ കഥാപാത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വന്നത്. 

മനസ്സ് ബ്ലോക്ക് ആയിരിക്കുന്ന സമയത്ത് എനിക്ക് പിന്തുണ തന്നത് എന്റെ ഭാര്യയും മക്കളും സുഹൃത്തുക്കളും ആണ്. എന്റെ സുഹൃത്തുക്കളുടെ ഒരു ഗ്യാങ്ങ് തന്നെ ഇപ്പോൾ ഇവിടെ വന്നിട്ടുണ്ട്. അതിൽ എന്നെ പ്രചോദിപ്പിച്ച ഒന്ന് രണ്ടു പേരെ പറ്റി പറയാതിരിക്കാൻ ആവില്ല. ഒന്ന് അഷ്റഫ് ആണ്. നീ ഇനിയും സിനിമ ചെയ്യണം എന്ന് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച ആളാണ് അഷ്റഫ് ഇക്ക. പിന്നെ ഒന്ന് എന്റെ ഒരു സുഹൃത്ത് കെ.ആർ. സുനിൽ ആണ്. സുനിൽ മിക്കവാറും ദിവസങ്ങൾ എന്റെ അടുത്ത് വരും. ഞാൻ അദ്ദേഹത്തോട് കഥകൾ സംസാരിക്കും. അങ്ങനെ സംസാരിച്ചു വന്നപ്പോഴാണ് ഈ കഥ പൂർണമായ രൂപത്തിലേക്ക് വന്നതും തിരക്കഥ എഴുതിയതും.  

തിരക്കഥ എഴുതാൻ അധികം സമയം എടുത്തില്ല. എഴുതുമ്പോൾത്തന്നെ എന്റെ മനസ്സിൽ വിവേകാനന്ദൻ ആയി ഷൈൻ ടോം ചാക്കോ അല്ലാതെ വേറൊരു നടൻ വന്നില്ല എന്നുള്ളതാണ് സത്യം. കുഞ്ചാക്കോ ബോബൻ ഈ റോളിൽ അഭിനയിക്കില്ല എന്ന് ഉറപ്പാണ്. ചാക്കോച്ചനോട് ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞാൽ എന്നെ എപ്പോൾ ഓടിച്ചെന്ന് ചോദിച്ചാൽ മതി. പിന്നെ സൗബിൻ ആണ്. സൗബിൻ ഡയറക്‌ഷനുമായി വളരെ തിരക്കിലാണ്. മലയാളത്തിൽ യുവാക്കളായ ഒരുപാട് ഹീറോസ് ഉണ്ട്. ആരുടെ അടുത്ത് ചെന്നാലും ഈ റോൾ അവരാരും അഭിനയിക്കില്ല. ഇത് അഭിനയിക്കുമെന്ന് ധൈര്യമായി എനിക്ക് പറയാൻ കഴിയുന്നത് ഷൈൻ ടോം ചാക്കോയെ ആണ്. ഷൈനോട് ഞാൻ ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്, നിനക്ക് എപ്പോഴാണ് സൗകര്യം എന്ന് ചോദിച്ചു.  ഷൈൻ പറഞ്ഞത് സാറ് പ്ലാൻ ചെയ്തോളൂ, ഒരു മാസം മുന്നേ എന്നോട് ഒന്നു പറഞ്ഞാൽ മതി, ഞാൻ ഏത് പടം ഉണ്ടെങ്കിലും ഒഴിവാക്കിയിട്ട് വരാം എന്നാണ്. ആ ആത്മവിശ്വാസമാണ് പെട്ടെന്ന് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കാരണം.  

ഇപ്പോൾ നിർമാതാവൊരു പ്രശ്നമാണ്. പഴയ കാലമല്ല. പണ്ട് നമ്മുടെ അടുത്ത് നിർമാതാക്കൾ ക്യൂ നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. സിനിമ ഏതു ചെയ്യും എന്നൊരു കൺഫ്യൂഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ താരത്തിന്റെ ഡേറ്റ് കിട്ടി, എല്ലാം ഓക്കെയാണെങ്കിൽ മാത്രമേ നിർമാതാവ് ധൈര്യമായി സിനിമ ചെയ്യാൻ വരൂ. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മറ്റൊരാളാണ് പ്രൊഡക്‌ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ. ഗിരീഷാണ് എന്നോട് പറഞ്ഞത്, സാറേ നമുക്ക് ഒരു പാർട്ടിയുണ്ട് അദ്ദേഹവുമായി സംസാരിക്കാം എന്ന്. 

അങ്ങനെ ഗിരീഷാണ് നസീബ് റഹ്മാനെയും ഷെല്ലി രാജിനെയും കൂട്ടി എന്റെ അടുത്തേക്ക് വരുന്നത്. അവർ പറഞ്ഞത്, എന്ത് കഥയായാലും കുഴപ്പമില്ല സാറിനോടൊപ്പം ഒരു പടം ചെയ്യണം അത്ര മാത്രമേയുള്ളൂ എന്നാണ്. പിന്നെ കാര്യങ്ങളൊക്കെ പെട്ടെന്ന് സംഭവിച്ചു. സ്ക്രിപ്റ്റ് തീർന്നു, ഷൈനിന്റെ ഡേറ്റ് ഒക്കെയായി. പിന്നെ ഗ്രേസ് ആന്റണി, സ്വാസിക, മെറീന തുടങ്ങിയ ആർട്ടിസ്റ്റുകളെ എല്ലാം വളരെ പെട്ടെന്ന് കിട്ടി. ഞാൻ തിരക്കഥയിൽ ഉദ്ദേശിച്ച താരങ്ങളെല്ലാം നമുക്ക് വളരെ പെട്ടെന്ന് കിട്ടി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ എഴുതിവച്ച കഥാപാത്രങ്ങളെ ഒന്നും പിന്നെ മാറ്റേണ്ടി വന്നില്ല.’’–കമൽ പറഞ്ഞു.

English Summary:

Director kamal talks about his break in Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com