ADVERTISEMENT

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ചർച്ചകൾ ഉയരുന്നതിനിടെ, ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ് സംവിധായകൻ ബാലചന്ദ്ര മേനോൻ. ഈ വിഷയത്തിൽ രണ്ടു തരത്തിലുള്ള വ്യാഖ്യാനങ്ങൾ തുടരുന്നത് അഭിലഷീണയമല്ലെന്നും എംടിയോ മുഖ്യമന്ത്രിയോ ഇക്കാര്യത്തിൽ നയം വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാലചന്ദ്ര മേനോന്റെ വാക്കുകളിലേക്ക്:

‘‘ഞാൻ ജീവിച്ചിരിപ്പുണ്ടെന്നും എനിക്ക് സ്ഥിര ബുദ്ധി ഉണ്ടെന്നും എന്നെ ബോധ്യപ്പെടുത്താൻ മാത്രമാണ് ഈ കുറിപ്പ്. ഇത്രയും കാലത്തെ സിനിമാജീവിതത്തിൽ ഞാൻ പഠിച്ചത് ഉള്ളിൽ തോന്നുന്നത് അതുപോലെ കേൾവിക്കാരിൽ പകരുന്ന രീതിയാണ്. ആ ബലത്തിൽ ഞാൻ തുടങ്ങാം. ‘കുരുടന്മാർ ആനയെ കണ്ടത് പോലെ’ എന്നൊരു പ്രയോഗമുണ്ടല്ലോ. അതുപോലെ, ഒരു ആശയക്കുഴപ്പം ആവശ്യമില്ലാതെ സംജാതമായിരിക്കുന്നു. പരിണത പ്രജ്ഞനായ എം.ടി.വാസുദേവൻ നായർ കോഴിക്കോട്ടെ ഒരു സാംസ്കാരിക വേദിയിൽ വച്ച് അമിതാധികാരത്തിന്റെ കേന്ദ്രീകരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമഗ്രമായ ഒരു കാഴ്ചപ്പാട് വെളിവാക്കുകയുണ്ടായി. 

അമിതാധികാരത്തെപ്പറ്റി പറഞ്ഞ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായത് ആകസ്മികമെന്നു പറയുക വയ്യ. മുന്നിലിരുന്ന സദസ്സിനെ കണ്ട് ഹാലിളകിയല്ല എംടി സംസാരിച്ചത്. മറിച്ച്, പറയാനുള്ളത് മുൻകൂട്ടി തയാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ 'നാവു പിഴ ' എന്ന് പറയുക വയ്യ. എംടി പറഞ്ഞ കാര്യങ്ങൾ ഇന്നിത് വരെ നാം കേൾക്കാത്ത പുതുസിദ്ധാന്തമൊന്നുമല്ല. ‘POWER. CORRUPTS ; ABSOLUTE POWER CORRUPTS ABSOLUTELY’ എന്ന് കുട്ടിക്കാലം മുതലേ നാം കേട്ട് ശീലിച്ച കാര്യം തന്നെ.

പറഞ്ഞതല്ല ഇവിടുത്തെ പ്രശ്നം. ആരെപ്പറ്റി പറഞ്ഞു എന്ന വ്യാഖ്യാനം വന്നതോടെ ‘ആടിനെ പട്ടിയാക്കുന്ന’ കളി തുടങ്ങി. പിണറായിയെപ്പറ്റി എന്നും മോദിയെപ്പറ്റിയെന്നുമൊക്കെ വാദ പ്രതിവാദങ്ങൾ കൊഴുക്കുന്നു. എംടി പറഞ്ഞതിനെ വ്യഖ്യാനിക്കാൻ ഒരു കൂട്ടർ വേറെയും. ഇത് തുടരുന്നത് അഭിലഷണീയമല്ല. ഇപ്പോൾത്തന്നെ ഈ വിവാദത്തിൽ കോഴിക്കോട്ട് ഇതിനു കാരണമായ പുസ്തക പ്രകാശനത്തെയും ആ ചടങ്ങിൽ പങ്കെടുത്ത മറ്റു വിശിഷ്ട വ്യക്തികളെയും എല്ലാവരും മറന്നുകഴിഞ്ഞു .

ഈ വിവാദം അവസാനിക്കാൻ ഒരു വഴിയേ ഉള്ളൂ. ഒന്നുകിൽ എംടി, അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം. നട്ടെല്ലുള്ള ഒരു പത്രപ്രവർത്തകൻ രംഗത്തിറങ്ങിയാൽ കുട്ടി ആണോ പെണ്ണോ എന്നറിയാം. അതിന് ഒരു തീരുമാനമുണ്ടായില്ലെങ്കിൽ ടീവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കും. രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്കു കാര്യങ്ങളൊക്കെ വേണ്ട രീതിയിൽ മനസ്സിലായിക്കഴിഞ്ഞു. പിന്നെ നിങ്ങൾ എന്തിനാ ഈ പെടാപാട് പെടുന്നത് ? ഒരു നിമിഷം ....ഒന്ന് ശ്രദ്ധിക്കൂ. നമുക്ക് ചുറ്റുമുള്ളവർ ഉശിരോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്നത് ശ്രദ്ധിച്ചോ? അവർ പല പ്രായത്തിലുള്ളവർ. പല മതത്തിൽ പെട്ടവർ. അവരുടെയെല്ലാം വായിൽ നിന്നുതിരുന്നത് ഒറ്റ മുദ്രാവാക്യമാണ്യ ശ്രദ്ധിക്കൂ.

‘‘പള്ളിയിലെ മണി മോട്ടിച്ചത് ഞാനല്ലാ

അപ്പോൾ, ഇനി നിക്കണോ പോണോ ?’’

English Summary:

Balachandra Menon's facebook post on MT Vasudevan Nair's controversial speech at KLF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com