ADVERTISEMENT

തന്നെ വളരെയധികം ആവേശംകൊള്ളിച്ച കഥയാണ് ‘മലൈക്കോട്ടൈ വാലിബന്റേ’തെന്ന് മോഹൻലാൽ. രസകരമായ സിനിമ വരുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണെന്നും ആ ഭാഗ്യമായിട്ടാണ് ഈ സിനിമയെ താൻ കാണുന്നതെന്നും ‘മലൈക്കോട്ടൈ വാലിബന്‍’ പ്രസ്മീറ്റിനിടെ മോഹൻലാൽ പറഞ്ഞു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, തിരക്കഥാകൃത്ത് പി.എസ്. റഫീഖ്, നടൻ ഹരീഷ് പേരടി തുടങ്ങിയവരും പങ്കെടുത്തു.

മോഹൻലാൽ: ഒരു കഥ വന്നു പറഞ്ഞാൽ നമുക്ക് ഇഷ്ടമായില്ലെങ്കിൽ അതിൽ ദേഷ്യം വന്നിട്ട് കാര്യമില്ല. നമുക്ക് കൂടി ഇഷ്ടപ്പെട്ടാൽ മാത്രമേ ആ സിനിമ ചെയ്യാൻ പറ്റൂ. ചിലപ്പോൾ നമ്മുടെ തിരഞ്ഞെടുപ്പ് തെറ്റായെന്നും വരാം. പക്ഷേ ചില കഥകൾ കേൾക്കുമ്പോൾ നമുക്ക് എക്സൈറ്റ്മെന്റ് ഉണ്ടാകും. അത്തരത്തിൽ തോന്നിയ കഥയാണ് മലൈക്കോട്ടൈ വാലിബൻ. പുതിയ രീതിയിൽ സിനിമയെ സമീപിച്ച ഒരാളാണ് ലിജോ. അതിലേക്ക് നമ്മളും ബ്ലെൻഡ് ആയി. ഒരു സിനിമ ചെയ്തു തുടങ്ങുമ്പോൾ സിനിമയോടൊപ്പം നമ്മളും വളരും. നമ്മളും അറിയാതെ ആ സിനിമയിലേക്ക് പെട്ടു പോകും. അത് വളരെ നല്ലതായിരുന്നു. അതുകൊണ്ട് അതൊരു സിനിമയായി. എന്നുകരുതി ഇനി വരുന്ന സിനിമകളെല്ലാം വാലിബനെ പോലെ ആകണമെന്നില്ല. 

ഒരു നടൻ എന്ന നിലയിൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നത് ഭാഗ്യമാണ്. അല്ലാതെ ഞാൻ നാളെ എഴുന്നേറ്റ് മലൈക്കോട്ടൈ വാലിബൻ എന്നൊരു പടം ചെയ്യണമെന്ന് വിചാരിച്ചാൽ പറ്റില്ലല്ലോ. സിനിമ എന്റടുത്തേക്ക് വരണം. അഭിനേതാവ് എന്ന നിലയിൽ നമുക്ക് ചോയ്‌സ് ഇല്ല, വരുന്നത് ചെയ്യണം. അതിൽ രസകരമായ സിനിമ വരുന്നത് നടനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ആ ഒരു ഭാഗ്യമായിട്ടാണ് ഞാൻ ഈ സിനിമയെ കാണുന്നത്. മലൈക്കോട്ടൈ വാലിബൻ പോസ്റ്ററിൽ കാണുന്നതുപോലെ ചിലപ്പോൾ ഒരു യോദ്ധാവായിരിക്കാം. എല്ലാ സിനിമകളെയും പോലെ മാനുഷിക വികാരങ്ങളുള്ള സിനിമ തന്നെയാണ് ഇതും. അത് എങ്ങനെയാണ് പ്രസന്റ് ചെയ്തിരിക്കുന്നത് എന്നതാണ് സർപ്രൈസ്. ലിജോയുടെ എല്ലാ സിനിമകളിലും ക്ളൈമാക്സ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ ആയിരിക്കില്ല. ഈ ചിത്രത്തിലും അതുപോലെ ഒരു സർപ്രൈസ് ഉണ്ടായേക്കാം. അത് നമുക്ക് ഇപ്പോൾ പറയാൻ പറ്റില്ല. ഇവിടെ ഇരിക്കുന്ന ഓരോരുത്തരും സിനിമ കാണുന്നത് ഓരോ വിധത്തിലാണ്. അത് കാണുന്നവർ ആണ് അഭിപ്രായം പറയേണ്ടത്.   

.

ഈ സിനിമ തിയറ്ററിൽത്തന്നെ കാണേണ്ടതാണ്. ഞാൻ സിനിമ തിയറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ആളാണ്. അതേതു സിനിമയായാലും. സിനിമ ഇപ്പോൾ പല മീഡിയത്തിൽ കാണാം. ഞങ്ങൾക്ക് ഈ സിനിമ നിങ്ങൾ തിയറ്ററിൽ പോയി കാണണം എന്നൊരു വാശികൂടി ഉണ്ട്.  അതിനു വേണ്ടിയിട്ടാണ് ഈ ഒരുവർഷം ഞങ്ങൾ കഷ്ടപ്പെട്ടത്. അത് നന്നാകാൻ സാധ്യതയുള്ള ഒരു സിനിമയായതുകൊണ്ടാണ് അത്രയും വലിയൊരു കാൻവാസിൽ, ക്യാമറ വർക്കും മ്യൂസിക്കും ചെയ്ത് അതൊരു എക്സ്പീരിയൻസ് ആക്കി മാറ്റാൻ വേണ്ടി ഉള്ള കാര്യങ്ങൾ ചെയ്തത്. നമ്മൾ ഒരു പ്രോഡക്റ്റ് ഉണ്ടാക്കുമ്പോൾ അത് നന്നായാലും മോശം ആയാലും നമ്മൾ അതിനു പരസ്യം കൊടുക്കും. 

mohanlal-lijo2

സിനിമ മോശമാണെന്ന് പറഞ്ഞല്ലല്ലോ നമ്മൾ ചെയ്യുന്നത്. നല്ല സിനിമ എന്ന് പറഞ്ഞേ ചെയ്യാൻ പറ്റൂ ആ സിനിമയുടെ ജാതകം പിന്നെ എന്താകുമെന്ന് പറയാൻ പറ്റില്ല. നന്നായി ചെയ്തു എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ഇത് വേറെ ഭാഷകളിലൊകെ ഡബ്ബ് ചെയ്തപ്പോൾ ഇങ്ങനെ ഒരു സിനിമ ഇന്ത്യയിൽ ആദ്യമായിട്ടാണ് ചെയ്യുന്നത് എന്ന് അവർക്ക് തോന്നിപ്പിക്കുന്ന വിധത്തിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഇത് വലിയൊരു അവകാശവാദമൊന്നും അല്ല. നമ്മൾ വർക്ക് ചെയ്ത സമയവും രീതികളും സംഗീതവും ഒക്കെ വരുമ്പോൾ നമുക്ക് തന്നെ സന്തോഷം തരുന്ന ഒരു സിനിമയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ എന്താണെന്ന് നമുക്ക് പറയാൻ കഴിയില്ല. ആ ഒരു പ്രതീക്ഷയുടെ കുറച്ചു താഴെപോയാൽ അവർ സഹിക്കും, ഏറ്റവും താഴെ പോയാൽ അവർ സഹിക്കില്ല. ഞങ്ങൾ ഒരുവർഷത്തോളം പണിയെടുത്ത് ഒരു സിനിമ നിങ്ങൾക്ക് തരികയാണ്. ഞങ്ങളുടെ പ്രതീക്ഷയിൽ ഈ സിനിമ നല്ലതാണ്. അത് ആയിരം പേരിൽ 800 പേർക്കും ഇഷ്ടപ്പെട്ടാൽ നല്ല കാര്യം. അങ്ങനെ എല്ലാവർക്കും ഇഷ്ടമാകട്ടെ എന്ന പ്രാർഥനയോടെ ഞങ്ങൾ ഈ സിനിമ നിങ്ങളുടെ മുന്നിലേക്ക് തരികയാണ്.

  • സിനിമ വരുന്നതിന് മുന്നേ വരുന്ന ഹൈപ്പ്

ലിജോ ജോസ് പെല്ലിശ്ശേരി: ഇത്തരം കഥകൾ കേൾക്കാനും ചർച്ച ചെയ്യാനും കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകളാണ് ഞങ്ങൾ. ഈ സിനിമയിൽ മൂന്നോ നാലോ പാട്ടുകളുടെ കമ്പോസിഷൻ പി.എസ്. റഫീഖിന്റേതാണ്. അതിന്റെ മ്യൂസിക് അറേൻജ്‌മെന്റും പ്രോഗ്രാമിങ്ങും ആണ് പ്രശാന്ത് ചെയ്തത്. പാട്ടുകളും സംഭാഷണവുമൊക്കെ നമുക്ക് വിശ്വസനീയമായ തരത്തിലുള്ള ഭാഷ ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത്തരത്തിൽ നോക്കിയപ്പോൾ എനിക്കേറ്റവും അടുപ്പമുള്ള, ഒരുമിച്ച് വർക്ക് ചെയ്യാൻ പറ്റുന്ന ഒരാളാണ് റഫീഖ്.

സിനിമ വരുന്നതിന് മുൻപു വരുന്ന ഹൈപ്പ് 

ലിജോ: ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് നമ്മൾ ഇറക്കുന്ന പോസ്റ്ററും ടീസറും അതിന്റെ ചുറ്റുപാടുമുണ്ടാകുന്ന ചർച്ചകൾ ഒക്കെയാണ് നിങ്ങൾ പറയുന്ന ഹൈപ്പ്. നമ്മൾ ഒരു സിനിമ ഉണ്ടാക്കുമ്പോൾ അത് എങ്ങനെയാണോ എക്സ്പ്രസ്സ് ചെയ്യുന്നത് അതിനെക്കുറിച്ചാണ് ഞങ്ങൾ വെളിയിൽ വിടാൻ ശ്രമിക്കുന്നത്. അതിനു നോർമലി ഉണ്ടാകുന്ന ഹൈപ്പ് നമ്മൾ എത്ര തടഞ്ഞുവച്ചാലും ഉണ്ടാകും. ഹൈപ്പ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ. അത് തനിയെ വരുന്ന ഹൈപ്പാണ്. ഇതുപോലെ ഒരു സിനിമയെ സംബന്ധിച്ച് അത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. സിനിമ കാണാൻ ആളുകൾ തിയറ്ററിലേക്ക് എത്തണം അതാണ് അതിന്റെ ഉദ്ദേശ്യം. ഇത് നമ്മൾ പ്ലാൻ ചെയ്ത സിനിമ പോലും അല്ല. ഒരു സമയത്ത് രൂപപ്പെട്ട് എല്ലാം കറക്ടായി വന്നപ്പോൾ സംഭവിച്ചതാണ്. ഓർഗാനിക്കലി സംഭവിക്കേണ്ട പ്രോജക്റ്റ് ആണെന്നാണ് ഞാൻ കരുതുന്നത് .

പി.എസ്. റഫീഖ് : ഇങ്ങനെയുള്ള കഥകൾ പറയാനും കേൾക്കാനും ഇഷ്ടമുള്ള ആൾക്കാരാണ് ഞങ്ങൾ. വളരെ നേരത്തേ പരിചയപ്പെട്ടവരാണ് ഞാനും ലിജോയും. ആ കാലം മുതലേ കഥ പറഞ്ഞു തുടങ്ങിയതാണ്. യാഥാർഥ്യം എന്നത് നമ്മെ മടുപ്പിക്കുന്ന കാര്യം കൂടിയാണ്. അതിൽ നിന്ന് ഒരു രക്ഷപ്പെടൽ കൂടിയാണ് ഇത്തരം കഥകൾ എഴുതുന്നത്.

ഹരീഷ് പേരടി: ലാലേട്ടന്റെ കൂടെയുള്ള അനുഭവം അഞ്ചാറു സിനിമകളിലായി ഉള്ളതാണ്. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ് അദ്ദേഹം. നമ്മൾ ചെറുപ്പം മുതലേ കാണുന്ന ഒരു പാഠപുസ്തകമെന്ന നിലയ്ക്ക് തന്നെയാണ് ഞാൻ സമീപിക്കുക. ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച ഒരു കാര്യം "പഠിക്കുക, മറക്കുക, ചെയ്യുക" ഈ ഒരു രീതിയാണ് ലാലേട്ടൻ പിന്തുടരുന്നത് എന്നാണ്. എന്റെ അഭിപ്രായമാണത്. അധികം അഭിനേതാക്കളും പഠിക്കുക പഠിക്കുക ഓർമിക്കുക ഇതാണ് ചെയ്യുന്നത്. അപ്പോൾ‌ അവർ ആ സ്ക്രിപ്റ്റിനുള്ളിൽ തന്നെ ആയിരിക്കും നിൽക്കുക. മറിച്ച് ലാലേട്ടൻ ചെയ്യുമ്പോള്‍ ക്രിയേറ്റിവിറ്റി വല്ലാതെ അനുഭവിക്കാൻ പറ്റുന്നുണ്ട്. അതാണ് എനിക്ക് അദ്ദേഹത്തെക്കുറിച്ച് വല്ലാതെ അനുഭവപ്പെടുന്ന കാര്യം. അദ്ദേഹത്തെ നോക്കി പലതും പഠിക്കാൻ ശ്രമിക്കുന്നു എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ നമുക്കും ഉണ്ടാക്കാൻ പറ്റുമോ എന്നൊരു ശ്രമം.

English Summary:

Mohanlal about Vaaliban and Lijo Jose Pellissery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com