ADVERTISEMENT

‘ജയിലർ’ ഓഡിയോ ലോഞ്ചിലെ പരുന്ത് പരാമർശത്തിൽ വിശദീകരണവുമായി രജനികാന്ത്. പരാമർശം വിജയ്‌യെ ഉദേശിച്ചല്ല നടത്തിയതെന്നും വിജയ്‌യുമായി മത്സരത്തിലെന്ന പ്രചാരണം ഏറെ വേദനിപ്പിക്കുന്നുവെന്നും രജനികാന്ത് പറഞ്ഞു. വിജയ് ഇന്ന് വലിയ താരമായി വളർന്നു കഴിഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നാണ് പറയുന്നത്. താനെന്നും വിജയ്‌യുടെ അഭ്യുദയകാംക്ഷി ആണെന്നും രജനികാന്ത് വിശദമാക്കി. ‘ലാൽസലാം’ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്തിന്റെ പ്രതികരണം.

‘‘കാക്കയുടെയും കഴുകന്റെറെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ വിജയ്‌യ്ക്കു എതിരെയാണ് അത് പറഞ്ഞതെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് വളരെ നിരാശാജനകമാണ്. എന്റെ കൺമുന്നിലാണ് വിജയ് വളർന്നത്. ഞാൻ അഭിനയിച്ച പഴയ ചിത്രങ്ങളിലൊന്ന് വിജയ്‌യുടെ വീട്ടിലാണ് ചിത്രീകരിച്ചത്. 

ധർമത്തിൻ തലൈവൻ എന്ന ചിത്രത്തിന്റ ഷൂട്ടിങ്ങ് സമയത്ത്, വിജയ്‌യ്ക്ക് 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മുകളിലത്തെ നിലയിൽ നിന്ന് വിജയ് എന്നെ നോക്കുമായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് എസ്.എ. ചന്ദ്രശേഖർ മകനെ പരിചയപ്പെടുത്തി, അവന് അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും പറഞ്ഞു. വിജയ്‌യോട് ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ അവനെ ഉപദേശിച്ചിട്ടുണ്ട്.

പിന്നീട് വിജയ് നടനായി.തന്റെ അച്ചടക്കവും കഴിവും കഠിനാധ്വാനവുമാണ് ഇത്ര ഉന്നതിയിൽ വിജയ്‍യെ എത്തിച്ചത്. ഇനി അടുത്തതായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞു. ഞങ്ങൾക്കിടയിൽ ഒരു മത്സരവുമില്ല. അതുകേട്ട് എന്റെ മനസ്സ് വളരെയേറെ വേദനിച്ചു. വിജയ് തന്നെ പറഞ്ഞു, അദ്ദേഹം മത്സരിക്കുന്നത് അദ്ദേഹത്തോടു തന്നെയാണെന്ന്.  ഞാനും അതു തന്നെയാണ് പറഞ്ഞിട്ടുള്ളത്. വിജയ് ആണ് എനിക്ക് എതിരാളിയെന്ന് ഞാൻ ചിന്തിച്ചാൽ അതെന്റെ മര്യാദകേടാണ്. വിജയ്‌യും തിരിച്ചങ്ങനെ ചിന്തിച്ചാൽ അദ്ദേഹത്തിനും അത് മര്യാദകേടാണ്. ദയവു ചെയ്ത് ഫാൻസ് ഇക്കാര്യത്തിൽ അടിപിടി കൂടരുത്. ഞാൻ സ്നേഹത്തോടെ അഭ്യർഥിക്കുകയാണ്.’’–രജനികാന്തിന്റെ വാക്കുകൾ.

ജയിലര്‍’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ‘‘പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.’’–ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്‍യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഫാൻ ഫൈറ്റ് തുടങ്ങിയത്.

തുടർന്ന് ഇതേ വിഷയുമായി ബന്ധപ്പെട്ട് വിജയ്‍യും പ്രതികരണം നടത്തുകയുണ്ടായി. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു ‘കുട്ടിക്കഥ’യിൽ‌ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ ആ വിഷയം മാറ്റുകയായിരുന്നു.

English Summary:

Rajinikanth denies targetting Vijay with Kaka-Kalugu story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com