ADVERTISEMENT

ഗൗതം മേനോനും ധ്രുവനച്ചത്തിരം സിനിമയെ കൈവിട്ട മട്ടാണ്. ഇപ്പോഴിതാ രണ്ട് വർഷം മുമ്പ് പൂർത്തിയായ ‘ജോഷ്വാ ഇമൈ പോൽ കാക്ക’ എന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തിക്കാൻ ഒരുങ്ങുകയാണ് ഗൗതം മേനോന്‍. വരുൺ കൃഷ്ണ നായകനായ ചിത്രം ഗൗതം മേനോൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

2020ൽ റിലീസിനു പദ്ധതിയിട്ടിരുന്ന ചിത്രമാണിത്. എന്നാൽ കോവിഡ് സാഹചര്യങ്ങൾ മൂലം പ്രൊഡക്‌ഷൻ നീണ്ടു. ഇപ്പോൾ, മാർച്ച് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഗൗതം മേനോൻ പ്രഖ്യാപിച്ചിരിക്കുന്നത്.

റാഹെയാണ് നായിക. കൃഷ്ണ, യോഗി ബാബു, മൻസൂർ അലിഖാൻ, വിചിത്ര, ദിവ്യദർശിനി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

അരുൺ വിജയ്‌യെ നായകനാക്കി 2017ൽ ഗൗതം മേനോൻ പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളാൽ സിനിമ പിന്നീട് ഉപേക്ഷിച്ചു. പുതിയ നിർമാതാവ് ആയ ഇഷാരി കെ. ഗണേഷ് ചിത്രം ഏറ്റെടുത്തപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ വരുൺ ചിത്രത്തില്‍ നായകനായി എത്തുകയായിരുന്നു.

അതേസമയം എട്ടുവർഷം പിന്നിട്ടിട്ടും വിക്രം നായകനായ ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം ഇപ്പോഴും പെട്ടിയിൽ തന്നെയാണ്.സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ സിനിമയുടെ റിലീസ് എല്ലാം തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ അതും മാറ്റിവച്ചു.

ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English Summary:

Gautham Vasudev Menon's Joshua Imai Pol Kaakha gets release date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com